ബെനോനി: ഐസിസി ടൂര്‍ണമെന്റില്‍ നാലു മാസങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയോടു വീണ്ടുമൊരു ഫൈനലില്‍ തോറ്റ് ഇന്ത്യന്‍ ടീം. ഏകദിന ലോകകപ്പ് കലാശക്കളിയില്‍ ചേട്ടന്‍മാരുടെ ടീം കംഗാരുക്കള്‍ക്കു മുന്നില്‍ കളി മറന്നതിനു പിന്നാലെ അനുജന്‍മാരും ഇതേ പിഴവ് ആവര്‍ത്തിച്ചിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലാണ് ഇന്ത്യന്‍ യുവനിര കപ്പിനരികെ കലമുടച്ചത്.
കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഇന്ത്യ ആറാം ലോകകിരീടം തേടിയാണ് ഇറങ്ങിയത്. പക്ഷെ ഓസീസിന്റെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ ഉദയ് സഹരണ്‍ നയിച്ച ഇന്ത്യ പൊരുതാന്‍ പോലുമാവാതെ 79 റണ്‍സിനു കീഴടങ്ങുകയായിരുന്നു. ഓസീസിന്റെ നാലാമത്തെ ജൂനിയര്‍ ലോകകപ്പ് നേട്ടമാണിത്. 2010നു ശേഷമുള്ള അവരുടെ ആദ്യ കിരീട വിജയവും കൂടിയാണിത്.

ഒരു കളി പോലും തോല്‍ക്കാതെ ഫൈനലിലേക്കു കുതിച്ച ഇന്ത്യക്കു 254 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ നല്‍കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇരുവരെ ഒരു ടീമിനും ഇത്രയും വലിയ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഓസീസ് ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. റണ്‍ചേസില്‍ തുടക്കം മുതല്‍ ഒട്ടും പോസിറ്റീവായ സമീപനമല്ല ഇന്ത്യന്‍ താരങ്ങളില്‍ നിന്നും കണ്ടത്.
വളരെ ഡിഫന്‍സീവായാണ് അവര്‍ തുടക്കം മുതല്‍ ബാറ്റ് ചെയ്തത്. ഇതു ഓസീസിനു കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. ഒടുവില്‍ 43.5 ഓവറില്‍ 174 റണ്‍സിനു ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 20 ഓവറില്‍ നാലു വിക്കറ്റിനു 68 റണ്‍സിലേക്കു വീണ ഇന്ത്യക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഓപ്പണര്‍ ആദര്‍ശ് സിങ് (47), മുരുകന്‍ അഭിഷേക് (42), മുഷീര്‍ ഖാന്‍ (22) എന്നിവരൊഴികെ മറ്റാരും ഓസീസ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നില്ല.
77 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ആദര്‍ശിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ നായകന്‍ ഉദയ് (8), സച്ചിന്‍ ദാസ് (9) എന്നിവരെല്ലാം പെട്ടെന്നു മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ 25 ഓവറായപ്പോഴേക്കും അസ്തമിച്ചിരുന്നു. വാലറ്റത്ത് മുരുകന്‍ അഭിഷേക് പൊരുതിനോക്കിയെങ്കിലും ജയം അകലെയായിരുന്നു. ഓസീസിനായി റാഫ് മക്മില്ലനും മാലി ബേര്‍ഡ്മാനും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി. കല്ലം വിഡ്‌ലെറിനു രണ്ടു വിക്കറ്റും ലഭിച്ചു.
നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അതിനു അവരെ സഹായിച്ചതാവട്ടെ ഇന്ത്യന്‍ വംശജനായ ഇടംകൈയന്‍ ബാറ്റര്‍ ഹര്‍ജാസ് സിങുമായിരുന്നു. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം 55 റണ്‍സോടെ ടീമിന്റെ അമരക്കാരനായി മാറി.
മൂന്നു വീതം ഫോറും സിക്‌സറും ഹര്‍ജാസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളിലൊന്നും ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ അദ്ദേഹം ഫൈനലില്‍ തന്റെ ഏറ്റവും മികച്ച കളി കെട്ടഴിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹ്യുഗ് വെയ്ഗന്‍ (48), ഒലിവര്‍ പീയെക്ക് (46*), ഹാരി ഡിക്‌സണ്‍ (42) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇന്ത്യന്‍ നായകന്‍ ഉദയ് ആറു ബൗളര്‍മാരെയാണ് കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ വേറിട്ടുനിന്നത് ന്യൂബോള്‍ കൈകാര്യം ചെയ്ത വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ രാജ് ലിംബാനിയായിരുന്നു. 10 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു പേരെ പുറത്താക്കുകയായിരുന്നു. നമന്‍ തിവാരിക്കു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ സൗമി പാണ്ഡെയും മുഷീര്‍ ഖാനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

ഓസ്‌ട്രേലിയയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ സാം കോണ്‍സ്റ്റാസിനെ ബൗള്‍ഡാക്കിയ ലിംബാനി ഇന്ത്യക്കു പ്രതീക്ഷിച്ച തുടക്കം തന്നെ നല്‍കി. പക്ഷെ രണ്ടാം വിക്കറ്റില്‍ ഡിക്‌സണ്‍- വെയ്ഗന്‍ ജോടി മികച്ച കൂട്ടുകെട്ടുമായി ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. അഗ്രസീവായി ബാറ്റ് ചെയ്ത ഇരുവരും 78 റണ്‍സ് ടീം സ്‌കോഫിറിലേക്കു കൂട്ടിച്ചേര്‍ത്തു.
അഞ്ചു റണ്‍സിനിടെ രണ്ടു പേരെയും മടക്കിയപ്പോള്‍ ഇന്ത്യ കളിയില്‍ പിടിമുറുക്കുമെന്നാണ് തോന്നിച്ചത് (99-3). ഹര്‍ജാസിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കി. പേസ്-സ്പിന്‍ വ്യത്യസമില്ലാതെ എല്ലാവരെയും വളരെ കൂളായി നേരിട്ട ഹര്‍ജാസ് വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും മടികാണിച്ചില്ല.
നാലാം വിക്കറ്റില്‍ റയാന്‍ ഹിക്‌സിനോടൊപ്പം 66 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഹര്‍ജാസ് ഓസീസിനെ നാലിനു 164 റണ്‍സെന്ന ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. അവസാനത്തെ ഓവറുകളില്‍ ഓസീസിന്റെ ചില വിക്കറ്റുകള്‍ അടുപ്പിച്ച് വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും പുറത്താവാതെ 46 റണ്‍സെടുത്ത പീയെക്കിന്റെ (46*) മികച്ച ഇന്നിങ്‌സ ഓസീസിനെ 250 കടക്കാന്‍ സഹായിക്കുകയായിരുന്നു.