For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U 19 World Cup: രാജ് അംഗാദ് ബാവ, ഈ പേര് മറക്കണ്ട, ഇന്ത്യയുടെ ഫൈനല്‍ ഹീറോയുടെ കരിയറിലൂടെ

അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 35 റണ്‍സ് നേടുകയും ചെയ്ത ബാവയുടെ പ്രകടനമാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ഫൈനലിലെ താരവും ബാവയാണ്

1

ആന്റ്വിഗ്വെ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ അഞ്ചാം തവണ ചാമ്പ്യന്മാരായിരിക്കുകയാണ്. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 189 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 14 പന്തും നാല് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായത് രാജ് ബാവയാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 35 റണ്‍സ് നേടുകയും ചെയ്ത ബാവയുടെ പ്രകടനമാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായത്. ഫൈനലിലെ താരവും ബാവയാണ്.

1

ഇന്ത്യയുടെ ലോകകപ്പ് ഹീറോയായി മാറിയ പേസ് ഓള്‍റൗണ്ടര്‍ രാജ് ബാവ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അധികം വൈകാതെ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ഫിനിഷര്‍ റോളിലേക്കെത്താന്‍ മികവുള്ള താരമാണ് രാജ് ബാവ. പന്തുകൊണ്ട് മികച്ച പേസ് കാട്ടാന്‍ മാത്രമല്ല ബാറ്റുകൊണ്ട് വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും അദ്ദേഹം മിടുക്കനാണ്. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനെ തേടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള ഉത്തരമായി രാജ് ബാവ മാറുമോയെന്നത് കാലം തെളിയിക്കേണ്ടതാണ്.

1

ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് ബാവയുടെ വരവ്. 11 വയസ് മുതല്‍ ക്രിക്കറ്റില്‍ സജീവമായ രാജ് ബാവയുടെ ക്രിക്കറ്റിലെ മികവ് തിരിച്ചറിഞ്ഞത് പിതാവും പരിശീലകനുമായ സുക്‌വീന്ദര്‍ സിങ് ബാവയാണ്. ധര്‍മശാലയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാന്‍ ഒരിക്കല്‍ രാജ് ബാവയേയും സുക്‌വീന്ദര്‍ സിങ് ഒപ്പം കൂട്ടി. അന്ന് താരങ്ങളുടെ ഫുട് വര്‍ക്കിലും പേസ് ബൗളര്‍മാരുടെ വേഗത്തിലും കണ്ണുവെച്ച രാജ് ബാവയെ സുക്‌വീന്ദര്‍ സിങ് ശ്രദ്ധിച്ചു. അതൊരു മികച്ച പേസ് ഓള്‍റൗണ്ടറിലേക്കുള്ള രാജ് ബാവയുടെ പരിവര്‍ത്തനത്തിന്റെ തുടക്കമായിരുന്നു.

' 11-12 വയസുള്ളപ്പോഴാണ് അവന്‍ ക്രിക്കറ്റിനോട് വലിയ താല്‍പര്യം കാട്ടിയത്. അതിന് മുമ്പ് വരെ അവന്‍ വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. ടിവിയില്‍ പഞ്ചാബ് പാട്ടുകളിട്ട് നൃത്തം ചെയ്യുന്നതിനോടായിരുന്നു അവന് താല്‍പ്പര്യം. എന്നോടൊപ്പം ധര്‍മശാലയില്‍ നിരവധി മത്സരങ്ങള്‍ അവന്‍ കണ്ടിട്ടുണ്ട്. പിന്നീട് എന്നോടൊപ്പം ടീം മീറ്റുങ്ങുകളില്‍ അവന്‍ പങ്കെടുക്കാന്‍ തുടങ്ങി. പതിയെ ക്രിക്കറ്റിനെ അവന്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങി. പഠനത്തില്‍ അവന്‍ മിടുക്കനായിരുന്നു. എന്നാല്‍ ക്രിക്കറ്റിലെ അവന്റെ താല്‍പ്പര്യത്തോടൊപ്പം നില്‍ക്കുകയായിരുന്നു' -സുക്‌വീന്ദര്‍ സിങ് പറഞ്ഞു.

2

യുവരാജ് സിങ്ങിനെ സുക്‌വീന്ദര്‍ സിങ് പരിശീലിപ്പിക്കുന്നത് രാജ് ബാവ കണ്ടിട്ടുണ്ട്. അന്ന് മുതല്‍ യുവരാജിന്റെ വലിയ ആരാധകനായും രാജ് ബാവ മാറി. ' എന്റെ പിതാവ് യുവരാജ് സിങ്ങിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് ഞാന്‍ ഇത് നോക്കി നിന്നിട്ടുണ്ട്. ബാറ്റിങ്ങില്‍ യുവരാജ് സിങ്ങിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് വീഡിയോകള്‍ നിരന്തരം കാണുമായിരുന്നു. എന്റെ റോള്‍ മോഡലാണ് യുവരാജ്' -രാജ് ബാവ പറഞ്ഞു. യുവരാജിനോടുള്ള ആരാധനകൊണ്ടാണ് യുവരാജ് അണിഞ്ഞിരുന്ന 12ാം നമ്പര്‍ ജഴ്‌സിയാണ് രാജ് ബാവയും അണിയുന്നത്.

3

വലം കൈയനായിരുന്ന രാജ് ബാവ യുവരാജിനോടുള്ള ആരാധനകൊണ്ടാണ് ഇടം കൈയനായി മാറിയത്. 'നെറ്റ്‌സില്‍ എത്തിയപ്പോഴാണ് അവന്‍ ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നതും ഇടം കൈകൊണ്ട് ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതുമെല്ലാം കണ്ടത്. ഞാന്‍ അവനെ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവന് ഇടം കൈയനാവുന്നതായിരുന്നു താല്‍പ്പര്യം. അവന്‍ ബൗളിങ് ആരംഭിച്ചപ്പോള്‍ ഞാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ബാറ്റിങ്ങും ബൗളിങ്ങും ഒരു പോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ അവന് സാധിക്കാതെ വരുമോയെന്ന ആശങ്കയുണ്ടായിരുന്നു'- സുക്‌വീന്ദര്‍ സിങ് പറഞ്ഞു.

4

എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതിനോടകം വലിയ പ്രതീക്ഷ നല്‍കുന്ന ഓള്‍റൗണ്ടറായി രാജ് ബാവ മാറിക്കഴിഞ്ഞു. വേണ്ടത്ര ശ്രദ്ധ നല്‍കി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ഇന്ത്യക്ക് ലഭിക്കുമെന്നുറപ്പ്. അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഒരു തുടക്കം മാത്രം. ഇനിയും ബാവ ഏറെ മുന്നോട്ട് പോകാനുണ്ട്.

Story first published: Sunday, February 6, 2022, 9:50 [IST]
Other articles published on Feb 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+