
എംഎസ് ധോണിയും ദിനേശ് ബാനയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യം രണ്ടു പേരും വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ്. മുംബൈയിലെ വാംഖഡെയില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ധോണിയുടെ കിടിലന്‍ സിക്‌സര്‍. പേസര്‍ നുവാന്‍ കുലശഖരയെറിഞ്ഞ 49ാമത്തെ ഓവറിലായിരുന്നു ഇത്. ടീമിനു ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെയാണ് ധോണി വമ്പന്‍ സിക്‌സര്‍ പായിച്ചത്.

അണ്ടര്‍ 19 ലോകകപ്പിലേക്കു വന്നാല്‍ ഇംഗ്ലണ്ടിനെതിരേയാണ് ബാനയുടെ സിക്‌സര്‍ പിറന്നത്. 48ാമത്തെ ഓവറിലായിരുന്നു ഇത്. ജെയിംസ് സേല്‍സായിരുന്നു ബൗളര്‍. ഓവറിലെ മൂന്നാമത്തെ ബോളില്‍ ബാന സിക്‌സറടിച്ചു. ഇതോടെ സ്‌കോര്‍ തുല്യം. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ്. പക്ഷെ അടുത്ത ബോളിലും ബാന സിക്‌സര്‍ പായിച്ചപ്പോള്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടിലേക്കു ഇരമ്പിയാര്‍ത്തു.

2011ലെ ലോകകപ്പ് ഫൈനലില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സിനായിരുന്നു ധോണി കളിച്ചത്. ടൂര്‍ണമെന്റിലെ മുന്‍ മല്‍സരങ്ങളില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഫൈനലില്‍ ധോണി ബാറ്റിങില്‍ സ്വയം പ്രൊമോട്ട് ചെയ്യുകയായിരുന്നു. മിന്നുന്ന ഫോമിലായിരുന്ന യുവരാജ് സിങിനു പകരമാണ് അദ്ദേഹം നേരത്തേ ക്രീസിലെത്തിയത്. ഉജ്ജ്വല ഇന്നിങ്‌സിലൂടെ ധോണി ടീമിന്റെ ഹീറോയാവുകയും ചെയ്തു. 79 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 91 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ചായതും ധോണി തന്നെയായിരുന്നു.

അണ്ടര്‍ 19 ലോകകപ്പിലേക്കു വന്നാല്‍ ദിനേശ് ബാനയ്ക്കു ധോണിയെപ്പോലെ സിക്‌സറൊന്നും നേടാന്‍ കഴിഞ്ഞില്ല. അഞ്ചു ബോളില്‍ നിന്നും രണ്ടു സിക്‌സറുകളോടെ 13 റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷെ ഇന്ത്യയുടെ വിജയം കുറിച്ച ഒരൊറ്റ സിക്‌സറിലൂടെ ബാന അടുത്ത ധോണിയായി മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ബാനയുടെ പ്രകടനമെടുത്താല്‍ ബാറ്റിങില്‍ വലിയ സംഭാവനയൊന്നും നല്‍കാനായിട്ടില്ല. ആറു മല്‍സരങ്ങളിലെ അഞ്ചു ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും നേടിയത് 63 റണ്‍സ് മാത്രമാണ്. 22 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, അഞ്ചാമത്തെ അണ്ടര്‍ 19 ലോകകപ്പാണ് യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ ടീം ഇത്തവണ സ്വന്തമാക്കിയത്. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമും ഇന്ത്യയാണ്. 2018നു ശേഷം ഇന്ത്യയുടെ ആദ്യത്തെ ട്രോഫി കൂടിയാണിത്. 2020ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ ബംഗ്ലാദേശിനു തോല്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റിലാണ് ധൂലും സംഘവും വെന്നിക്കൊടി പാറിച്ചത്. നേരത്തേ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജേതാക്കളായ ശേഷമാണ് ഇന്ത്യന്‍ സംഘം ലോകകപ്പിനായി വിന്‍ഡീസിലെത്തിയത്.

ഫൈനലില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനായിരുന്നു ടോസ്. അവര്‍ ബാറ്റിങാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇംഗ്ലണ്ട് പതറി. 44.5 ഓവറില്‍ 189 റണ്‍സിന് അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഏഴിനു 91 റണ്‍സിലേക്കു കൂപ്പുകുത്തിയ ഇംഗ്ലണ്ട് 150 റണ്‍സ് തികയ്ക്കുമോയെന്ന കാര്യം പോലും സംശയമായിരുനന്നു. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ജെയിംസ് റ്യൂവിന്റെ (95) ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ രക്ഷിച്ചു.

9.5 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 31 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത രാജ് ബാവയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒമ്പതോവറില്‍ ഒരു മെയ്ഡനടക്കം 34 റണ്‍സിന് നാലു പേരെ പുറത്താക്കിയ രവി കുമാര്‍ മികച്ച പിന്തുണയേകി. റണ്‍ചേസില്‍ ഇന്ത്യ 47.4 ഓവറില്‍ ആറു വിക്കറ്റിനു ലക്ഷ്യമ മറികടന്നു. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സിന്ധു (50*) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്.


Click it and Unblock the Notifications











