U19 World cup: കമോണ്‍ ഇന്ത്യ- അഞ്ചാം കിരീടം തേടി യഷിന്റെ കുട്ടിപ്പട, എതിരാളി ഇംഗ്ലണ്ട്
ആന്റിഗ്വ (വെസ്റ്റ് ഇന്‍ഡീസ്): ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം കിരീടം സ്വപ്‌നം കണ്ട് യഷ് ധൂല്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിറങ്ങുന്നു. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ടീം കൂടിയാണ് ഇന്ത്യ. നാലു തവണ കപ്പുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. 2000, 2008, 2012, 2018 വര്‍ഷങ്ങളിലായിരുന്നു ഇത്.
2020ലെ അവസാനത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഫൈനലില്‍ കാലിടറുകയായിരുന്നു. അന്നു ബംഗ്ലാദേശായിരുന്നു ഇന്ത്യയെ അട്ടിമറിച്ച് ജേതാക്കളായത്. ഈ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യക്കു ഇത്തവണ കപ്പുയര്‍ത്തിയേ തീരൂ. അതേസമയം, ഇംഗ്ലണ്ടാവട്ടെ രണ്ടാമത്തെ ലോകകിരീടമാണ് ലക്ഷ്യമിടുന്നത്. 1998ലായിരുന്നു ഇംഗ്ലണ്ടിന്റെ ഏക കിരീടനേട്ടം.
ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകീട്ട് 6.30നാണ് കലാശപ്പോരാട്ടം ആരംഭിക്കുന്നത്. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. അതുകൊണ്ടു തന്നെ ഫൈനല്‍ തീപാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ബിയിലായിരുന്നു പ്രാഥമിക റൗണ്ടില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നത്. സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ്, ഉഗാണ്ട എന്നിവരായിരുന്നു ഗ്രൂപ്പിലെ ടീമുകള്‍. കളിച്ച മൂന്നു മല്‍സരവും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

സൗത്താഫ്രിക്കയെ ആദ്യ മല്‍സരത്തില്‍ 45 റണ്‍സിനു തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ അയര്‍ലാന്‍ഡിനെ 174 റണ്‍സിനു തുരത്തി. അവസാന മല്‍സരത്തില്‍ ഉഗാണ്ടയെ ഇന്ത്യ വാരിക്കളയുകയായിരുന്നു. 326 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം സ്വന്തമാക്കിയത്.
ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എിരാളികള്‍. ബൗളിങ് മികവില്‍ അവരെ അഞ്ചു വിക്കറ്റിനു ഇന്ത്യ തകര്‍ത്തു. സെമിയില്‍ മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കാത്തിരുന്നത്. ഓസീസിനെ 96 റണ്‍സിനു കെട്ടുകെട്ടിച്ച് തുടര്‍ച്ചയായ നാലാം തവണയും ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

ഇന്ത്യയെപ്പോലെ തന്നെ കളിച്ച അഞ്ചു മല്‍സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ടിന്റെയും വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയ അവര്‍ പിന്നീട് കാനഡ, യുഎഇ എന്നിവരെയും തകര്‍ത്ത് ഗ്രൂപ്പ് ജേതക്കളായി മാറി. സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗത്താഫ്രിക്കയെ ആറു വിക്കറ്റു തുരത്തി ഇംഗണ്ട് സെമി ഫൈനലിലേക്കു മുന്നേറി. സെമിയില്‍ അഫ്ഗാനിസ്താനായിരുന്നു എതിരാളികള്‍. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 റണ്‍സിന് അവരെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ കടക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ മിന്നിച്ചത് നാലു പേരാണ്. ഏറ്റവുമധികം റണ്‍സെടുത്തത് ഓപ്പണര്‍ ആംക്രിഷ് രഘുവംശിയാണ്. 55.60 ശരാശരിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം താരം 278 റണ്‍സെടുത്തു. 144 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
200ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍മാര്‍ രാജ് അംഗാദ് ബാവ, ക്യാപ്റ്റന്‍ യഷ് ധൂല്‍ എന്നിവരാണ്. രാജ് 217ഉം ധൂല്‍ 212ഉം റണ്‍സെടുത്തു. ഇരുവരും ഓരെ സെഞ്ച്വറിയും ഫിഫ്റ്റിയും വീതം സ്‌കോര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 162 റണ്‍സും ധൂലിന്റേത് 110 റണ്‍സുമാണ്. ബൗളിങില്‍ 12 വിക്കറ്റുകളെടുത്ത വിക്കി ഓസ്ത്വാലാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ-ആംക്രിഷ് രഘുവംശി, ഹര്‍നൂര്‍ സിങ്, ഷെയ്ഖ് റഷീദ്, യഷ് ധൂല്‍ (ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, ദിനേഷ് ബാന (വിക്കറ്റ് കീപ്പര്‍), രാജ് അംഗാദ് ബാവ, കൗശല്‍ താംബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, വിക്കി ഓസ്ത്വാല്‍, രവി കുമാര്‍.
ഇംഗ്ലണ്ട്- ജോര്‍ജ് തോമസ്, ജേക്കബ് ബെതെല്‍, ടോം പ്രെസ്റ്റ് (ക്യാപ്റ്റന്‍), ജെയിംസ് റേവ്, വില്ല്യം ലക്സ്റ്റണ്‍, ജോര്‍ജ് ബെല്‍, രെഹാന്‍ അഹമ്മദ്, അലെക്‌സ് ഹോര്‍ട്ടന്‍ (വിക്കറ്റ് കീപ്പര്‍), തോമസ് ആസ്പിന്‍വാള്‍, ജെയിംസ് സേല്‍സ്, ജോഷ്വ ബോയ്ഡന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications