ചെന്നൈ: ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടും അതു മുതലാക്കാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കായില്ല. എന്നാല്‍ ലഭിച്ച ജീവന്‍ മുതലാക്കാന്‍ അദ്ദേഹത്തെ ഇംഗ്ലണ്ട് അനുവദിച്ചില്ല. തൊട്ടടുത്ത ഓവറില്‍ തന്നെ രഹാനെയെ ക്ലീന്‍ ബൗള്‍ഡാക്കി അവര്‍ തങ്ങള്‍ക്ക് നേരത്തേ ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് അംപയറുടെ തീരുമാനത്തിനു പോലും കാത്തു നില്‍ക്കാതെ സ്വന്തമാക്കി.

രഹാനെയെ നോട്ടൗട്ട് വിധിച്ച തേര്‍ഡ് അംപയറുടെ വിവാദ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുള്‍പ്പെടെയുള്ളവര്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തിട്ടുണ്ട്. രഹാനെ ഈ അബദ്ധം മുതലാക്കി വലിയ സ്‌കോര്‍ നേടിയിരുന്നെങ്കില്‍ അംപയര്‍ കൂടുതല്‍ ക്രൂശിക്കപ്പെടുമായിരുന്നു. എന്നാല്‍ അതു സംഭവിക്കാത്തതിനാല്‍ അദ്ദേഹത്തിനു ആശ്വസിക്കാം.
കളിയുടെ 75ാം ഓവറിലായിരുന്നു നാടകീയ മുഹൂര്‍ത്തങ്ങള്‍. സ്പിന്നര്‍ ജാക്ക് ലീച്ചായിരുന്നു ബൗളര്‍. രഹാനെ ഫ്‌ളിക്ക് ചെയ്ത ബോള്‍ ഷോര്‍ട്ട് ലെഗില്‍ ക്യാച്ച് ചെയ്യപ്പെട്ടു. ഇതോടെ ഇംഗ്ലീഷ് താരങ്ങള്‍ വിക്കറ്റിനായി ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍ നോൗട്ടെന്നായിരുന്നു ഫീല്‍ഡ് അംപയറുടെ തീരുമാനം. ഇതിനെ ഇംഗ്ലണ്ട് ഡിആര്‍എസ് വിളിച്ചു. ബോള്‍ പാഡില്‍ തട്ടി മുകളിലേക്കുയരവെ രഹാനെയുടെ ഗ്ലൗസില്‍ ഉരസിയതായി റീപ്ലേയില്‍ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ അത് ഔട്ടുമായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ ശ്രദ്ധയില്‍ ഇതുപെട്ടില്ല. അദ്ദേഹം ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.
ഈ ഓവറില്‍ ഒരു റണ്‍സാണ് രഹാനെ പിന്നീട് നേടിയത്. തൊട്ടുത്ത ഓവര്‍ ബൗള്‍ ചെയ്തത് മോയിന്‍ അലിയായിരുന്നു. ആദ്യ ബോള്‍ റണ്ണില്ല. രണ്ടാമത്തെ ബോളില്‍ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രഹാനെയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ ബാറ്റിനരികില്‍ തട്ടി കുറ്റി തെറിപ്പിക്കുകയായിരുന്നു. നേരത്തേ വിരാട് കോലിയെ അലി തന്നെ പുററത്തായ ബോളിനു സമാനമായിരുന്നു ഇത്. 149 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെ 67 റണ്‍സാണ് രഹാനെ നേടിയത്.
ചെന്നൈ ടെസ്റ്റില്‍ ആദ്യദിനത്തിലെ കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റിന് 300 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ (161) സെഞ്ച്വറിയും രഹാനെയുടെ ഫിഫ്റ്റിയുമാണ് ഇന്ത്യക്കു രക്ഷയായത്. 231 ബോളുകള്‍ നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി അലിയും ജാക്ക് ലീച്ചും രണ്ടു വിക്കറ്റ് വീതമെടുത്തു.