അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയ മൂന്നു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലയണ്‍. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓസീസ് സ്പിന്‍ ബൗളിങിന്റെ അമരക്കാരനാണ് അദ്ദേഹം. വ്യത്യസ്ത പിച്ചുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാണ് ലയണ്‍ ഓസീസ് സ്പിന്‍ ബൗളിങിലെ കുന്തമുനയായി മാറിയത്.
ഒരു അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു കരിയറില്‍ താന്‍ ബൗള്‍ ചെയ്തിട്ടുള്ള ഏറ്റവും മികച്ച മൂന്നു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു ലയണ്‍ വെളിപ്പെടുത്തിയത്. ഇതുവരെ ബൗള്‍ ചെയ്തവരില്‍ ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത് ആര്‍ക്കെതിരേയാണെന്നതായിരുന്നു ചോദ്യം. ഇതു വളരെ കടുപ്പമേറിയ ചോദ്യമാണെന്നായിരുന്നു ലയണിന്റെ മറുപടി. ഗെയിമിലെ ഏറ്റവും മികച്ച ചിലര്‍ക്കെതിരേ തനിക്കു കളിക്കാനായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയാണ് ലയണിന്റെ ലിസ്റ്റില്‍ ഏറ്റവു മുകളില്‍ നില്‍ക്കുന്നത്. വിരാട് കോലിയെ നേരിടുകയെന്നത് എല്ലായ്‌പ്പോഴും വളരെ വ്യത്യസ്തമായ വെല്ലുവിളി തന്നെയാണ്. കഴിവ്, ദൃഢനിശ്ചയം അതോടൊപ്പം സ്ഥിരതയുമാണ് ഞാന്‍ ബൗള്‍ ചെയ്തിട്ടുള്ളവരില്‍ അദ്ദേഹത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാക്കി മാറ്റുന്നതെന്നും ലയണ്‍ പറഞ്ഞു.
ഓസീസ് സ്പിന്നറുടെ ലിസ്റ്റിലെ രണ്ടാമത്തെയാള്‍ ഇന്ത്യയുടെ മറ്റൊരു ബാറ്റിങ് ഇതിഹാസവും റെക്കോര്‍ഡുകളുടെ തോഴനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് മാന്ത്രികനാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളുടെ എണ്ണം അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു. സച്ചിനെതിരേ ബൗള്‍ ചെയ്യുകയെന്നത് അവിശ്വസനീയമായ അനുഭവമായിരുന്നുവെന്നും ലയണ്‍ വിശദമാക്കി.
ലയണിന്റെ ലിസ്റ്റിലെ കടുപ്പമേറിയ മൂന്നാമത്തെ താരം സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരവും 360 പ്ലെയറുമായ എബി ഡിവില്ലിയേഴ്‌സാണ്. ആധുനിക ക്രിക്കറ്റിലെ യഥാര്‍ഥ മഹാനാണ് എബി ഡിവില്ലിയേഴ്‌സ്. നവീനമായ കാര്യങ്ങൾ കൊണ്ടുവരാനുള്ള ശേഷിയും ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകള്‍ കളിക്കാനുള്ള കഴിവും എബിഡിയെ വെല്ലുവിളിയുയര്‍ത്തുന്ന എതിരാളിയാക്കി മാറ്റുന്നുവെന്നും ലയണ്‍ നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷവും ഓസ്‌ട്രേലിയക്കായി റെഡ് ബോള്‍ ക്രിക്കറ്റില്‍ ലയണ്‍ നിരാശപ്പെടുത്തിയില്ല. 47 വിക്കറ്റുകളാണ് ടെസ്റ്റില്‍ അദ്ദേഹം പിഴുതത്. പാകിസ്താനെതിരേ പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ ലയണിന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായിരുന്നു പിറന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം 500ാമത്തെ വിക്കറ്റ് പൂര്‍ത്തിയാക്കിയത് ഈ മല്‍സരത്തിലായിരുന്നു.

ഇതോടെ ഈ നാഴികക്കല്ല് പിന്നിട്ട എലൈറ്റ് സ്പിന്നര്‍മാരുടെ ലിസ്റ്റിലും ലയണ്‍ അംഗമായിരുന്നു. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ എന്നിവര്‍ക്കു ശേഷം ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ മൂന്നാമത്തെ സ്പിന്നര്‍ കൂടിയാണ് ലയണ്‍.
36 കാരനായ ലയണ്‍ കരിയറിന്റെ അവസാന ഘട്ടത്തിലേക്കു അടുക്കുകയാണ്. ഓസീസിനായി 124 ടെസ്റ്റുകളില്‍ നിന്നും 505 വിക്കറ്റുകളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 2.94 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്. 23 തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ലയണ്‍ നാലു തവണ ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടവും കുറിച്ചിട്ടുണ്ട്. 154 റണ്‍സിനു 10 വിക്കറ്റുകളെടുത്തതാണ് ഒരു ടെസ്റ്റില്‍ ലയണിന്റെ മികച്ച പ്രകടനം.
2011ല്‍ ശ്രീലങ്കയ്‌ക്കെകതിരേ ഗല്ലെയില്‍ നടന്ന ടെസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഏകദിനത്തില്‍ 29ഉം ടി20യില്‍ രണ്ടും മല്‍സരങ്ങളിലും ലയണ്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും യഥാക്രമം 29ഉം ഒരു വിക്കറ്റും വീഴ്ത്തുകയും ചെയ്തു.