For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്നു കാണുന്ന ടീം ഇന്ത്യക്കു പിന്നില്‍ ഇവരെല്ലാം.. തുടക്കമിട്ടത് ബേദി, രണ്ടാമൂഴം രണ്ടാള്‍ക്കു മാത്രം

ബേദിയാണ് ഇന്ത്യയുടെ ആദ്യത്തെ പരിശീലകന്‍

ദില്ലി: ടീം ഇന്ത്യയെ ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളാക്കി മാറ്റിയതിനു പിന്നില്‍ നിരവധി പരിശീലകരുടെ കഠിനാധ്വാനമുണ്ട്. നിലവിലെ കോച്ചായ രവി ശാസ്ത്രിക്കും അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദിനും മാത്രമേ രണ്ടു തവണ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ചിലര്‍ ചുരുങ്ങിയ കാലം കൊണ്ട് ഒഴിവാക്കപ്പെട്ടപ്പോള്‍ ചിലര്‍ക്കു മാത്രമേ കൂടുതല്‍ കാലം തുടരാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതുവരെയുള്ള പരിശീലകര്‍ ആരൊക്കെയെന്നു നോക്കാം.

ബിഷന്‍ സിങ് ബേദി (1990-91)

ബിഷന്‍ സിങ് ബേദി (1990-91)

ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ കോച്ചെന്ന റെക്കോര്‍ഡ് മുന്‍ നായകന്‍ കൂടിയായ ബിഷന്‍ സിങ് ബേദിയുടെ പേരിലാണ്. 90നു മുമ്പ് ഓരോ പര്യടനത്തിനും ഓരോ മാനേജരെന്ന രീതിയാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്. 1990ല്‍ ചുമതലയേറ്റെടുത്ത അദ്ദേഹത്തിന് ഒരു വര്‍ഷം മാത്രമേ ഈ സ്ഥാനത്തു തുടരാനായുള്ളൂ. ബേദിയുടെ വിട്ടുവീഴ്ചയില്ലാത്ത പരിശീലനരീതി താരങ്ങളെ ശരിക്കും വെട്ടിലാക്കുക തന്നെ ചെയ്തു.

അബ്ബാസ് അലി ബെയ്ഗ് (1991-92)

അബ്ബാസ് അലി ബെയ്ഗ് (1991-92)

ബേദിക്കു ശേഷം മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ അബ്ബാസ് അലി ബെയ്ഗിനെയാണ് പരിശീ്‌ലകസ്ഥാനമേല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും 1992ലെ ലോകകപ്പിലും ടീമിനെ പരിശീലിപ്പിച്ചത് അദ്ദേഹമായിരുന്നു. ഒരു വര്‍ഷം മാത്രമേ ബെയ്ഗ് ടീമിനൊപ്പമുണ്ടായുള്ളൂ.

അജിത് വഡേക്കര്‍ (1992-96)

അജിത് വഡേക്കര്‍ (1992-96)

അജിത് വഡേക്കറായിരുന്നു ഇന്ത്യയുടെ മൂന്നാമത്തെ കോച്ച്. വഡേക്കറും നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും തമ്മിലുള്ള മികച്ച ഒത്തിണക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ചു. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ടീമിന്റെ ഭാഗമായത് ഇക്കാലയളവിലായിരുന്നു. വെങ്കട്പതി രാജു, രാജേഷ് ചൗഹാന്‍ എന്നിവരും ടീമിലുണ്ടായിരുന്നു. വഡേക്കറുടെ ശിക്ഷണത്തില്‍ നാട്ടില്‍ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. ഹീറോ കപ്പും ഇന്ത്യക്കു നേടിത്തരാന്‍ അദ്ദേഹത്തിനു സാധിച്ചു.

സന്ദീപ് പാട്ടീല്‍ (1996)

സന്ദീപ് പാട്ടീല്‍ (1996)

1980കളില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനായിരുന്ന സന്ദീപ് പാട്ടീല്‍ 1996ലാണ് ഇന്ത്യ പരിശീലകനായത്. വന്‍ പ്രതീക്ഷകളാണ് അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്നതെങ്കിലും മല്‍സരഫലങ്ങള്‍ നിരാശാജനകമായിരുന്നു. വിവാദങ്ങളില്‍പ്പെട്ട ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞതിനു പിന്നാലെ പാട്ടീലിനെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കുകയും ചെയ്തു. ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും പാട്ടീല്‍ പരിശീലകനായപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.

മദന്‍ ലാല്‍ (1996-97)

മദന്‍ ലാല്‍ (1996-97)

ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ മദന്‍ ലാല്‍ 1996്ല്‍ ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റു. നാട്ടില്‍ നടന്ന പരമ്പരകളില്‍ ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ തകര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പക്ഷെ പിന്നീട് നടന്ന വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 120 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ വെറും 81ന് പുറത്തായി. ഇതോടെ മദന്‍ലാലിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു.

അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് (1997-99, 2000)

അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് (1997-99, 2000)

അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് 1997ലാണ് ഇന്ത്യന്‍ കോച്ചായത്. നാട്ടില്‍ ഓസ്‌ട്രേലിയയെ 2-1നും തകര്‍ത്തുവിട്ട ഇന്ത്യ ചിരവൈരികളായ പാകിസ്താനെ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ മുട്ടുകുത്തിക്കുകയും ചെയ്തു. ഈ ടെസ്റ്റിലാണ് കുംബ്ലെ 10 വിക്കറ്റ് കൊയ്ത് ചരിത്രം കുറിക്കുന്നത്. രണ്ടു വര്‍ഷം ഇന്ത്യയെ പരിശീലിപ്പിച്ച ഗെയ്ക്ക്‌വാദ് 2000ത്തില്‍ കപില്‍ ദേവ് സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക കോച്ചായും തിരിച്ചത്തുകയും ചെയ്തിരുന്നു.

കപില്‍ ദേവ് (1999-2000)

കപില്‍ ദേവ് (1999-2000)

ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന് പക്ഷെ പരിശീലകക്കുപ്പായത്തില്‍ തിളങ്ങാനായില്ല. ഓസ്‌ട്രേലിയയോട് അവരുടെ നാട്ടില്‍ പരാജയപ്പെട്ട ഓസീസ് നാട്ടില്‍ ദക്ഷിണാഫ്രിക്കയോടും പരാജയമേറ്റുവാങ്ങി. ഇക്കാലത്താണ് ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചത്. മുന്‍ താരം മനോജ് പ്രഭാകര്‍ കപിലിനു നേരെയും ആരോപണമുന്നയിച്ചു. ഇതോടെ കപില്‍ പരിശീകസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ജോണ്‍ റൈറ്റ് (2000-2005)

ജോണ്‍ റൈറ്റ് (2000-2005)

ഇന്ത്യയുടെ ആദ്യത്തെ വിദേശ കോച്ചാണ് 2000ത്തില്‍ ചുമതലയേറ്റെടുത്ത ന്യൂസിലാന്‍ഡുകാരനായ ജോണ്‍ റൈറ്റ്. അഞ്ചു വര്‍ഷമാണ് റൈറ്റ് ടീമിനെ പരിശീലിപ്പിച്ചത്. റൈറ്റും സൗരവ് ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചു വാര്‍ക്കുകയായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരെ അവരുടെ നാട്ടില്‍ പോയി സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. പാകിസ്താനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഓസീസിനോട് നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ തോറ്റതോടെ റൈറ്റ് സ്ഥാനമൊഴികുയായിരുന്നു.

ഗ്രെഗ് ചാപ്പല്‍ (2005-07)

ഗ്രെഗ് ചാപ്പല്‍ (2005-07)

റൈറ്റിനു ശേഷം മറ്റൊരു വിദേശ കോച്ചായ ഗ്രെഗ് ചാപ്പലാണ് ഇന്ത്യന്‍ പരിശീലകനായെത്തിയത്. എന്നാല്‍ സീനിയര്‍ താരങ്ങളായ സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടക്കം സീനിയര്‍ താരങ്ങളുമായി ഉടക്കിയത് ചാപ്പലിന് തിരിച്ചടിയായി. 2007ലെ ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതോടെ ചാപ്പലിനെ പുറത്താക്കുകയും ചെയ്തു.

ഗാരി കേസ്റ്റണ്‍ (2008-11)

ഗാരി കേസ്റ്റണ്‍ (2008-11)

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഗാരി കേസ്റ്റണ്‍ 2008ലാണ് ഇന്ത്യന്‍ കോച്ചായത്. കേസ്റ്റണും എംഎസ് ധോണിയും തമ്മിലുള്ള കോമ്പിനേഷന്‍ വലിയ വിജയയമായി മാറി. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയത് കേസ്റ്റണിന്റെ കരിയറിലെ പൊന്‍തൂവലാണ്. എന്നാല്‍ ലോകകപ്പിനു ശേഷം ടീമുമായുള്ള കരാര്‍ അവസാനിച്ചതോടെ അദ്ദേഹം ഒഴിയുകയായിരുന്നു.

ഡങ്കന്‍ ഫ്‌ളെച്ചര്‍ (2011-15)

ഡങ്കന്‍ ഫ്‌ളെച്ചര്‍ (2011-15)

2011ല്‍ കേസ്റ്റണിന്റെ പിന്‍ഗാമിയായെത്തിയത് ഇംഗ്ലണ്ടുകാരനായ ഗാരി കേസ്റ്റണായിരുന്നു. തുടര്‍ച്ചയായി എട്ടു പരമ്പരകളാണ് ഫ്‌ളെച്ചര്‍ക്കു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 2015ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായതോടെ ടീമുമായുള്ള ഫ്‌ളെച്ചറുടെ കരാര്‍ അവസാനിക്കുകയായിരുന്നു.

രവി ശാസ്ത്രി (2015-16)

രവി ശാസ്ത്രി (2015-16)

രവി ശാസ്ത്രി ആദ്യമായി പരിശീലകസ്ഥാനത്തേക്കു വന്നത് 2015ലെ ലോകകപ്പിനു ശേഷമായിരുന്നു. ഒരു വര്‍ഷത്തെ കരാറാണ് അന്നു അദ്ദേഹത്തിനു നല്‍കിയത്. ചില മികച്ച നേട്ടങ്ങള്‍ ശാസ്ത്രിക്കു കീഴില്‍ ഇന്ത്യ നേടുകയും ചെയ്തു. എവേ സീരീസില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നാട്ടിലും തകര്‍ത്തുവിട്ടു.

അനില്‍ കുംബ്ലെ (2016-17)

അനില്‍ കുംബ്ലെ (2016-17)

അനില്‍ കുംബ്ലെയാണ് ശാസ്ത്രിക്കു പകരം 2016ല്‍ പരിശീലകസ്ഥാനത്ത് എത്തിയത്. വെസ്റ്റ് ഇന്‍ഡീസിലെ പരമ്പര നേട്ടത്തിനൊപ്പം മികച്ച ജയങ്ങള്‍ കുംബ്ലെയ്ക്കു കീഴില്‍ ഇന്ത്യ നേടുകയും ചെയ്തു. 2017ലെ ചാംപ്യന്‍സ് ട്രോഫിയിലാണ് കുംബ്ലെയ്ക്കു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെ ചില താരങ്ങളുമായി ബന്ധം വഷളായതോടെ കുംബ്ലെ പരിശീലകസ്ഥാനമൊഴിയുകയായിരുന്നു.
തുടര്‍ന്നാണ് ശാസ്ത്രി രണ്ടാം തവണയും ഇന്ത്യന്‍ പരിശീലകനായെത്തിയത്.

Story first published: Friday, August 16, 2019, 15:26 [IST]
Other articles published on Aug 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+