അജിത് അഗാർക്കർ നയിക്കുന്ന ദേശീയ സെലക്ഷൻ കമ്മിറ്റി ഐസിസി ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20ഐ പരമ്പരയ്ക്കും ഒരേ ടീമിനെ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ബിസിസിഐയുടെ അടുപ്പമുള്ള വൃത്തങ്ങൾ. പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 7-ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ എല്ലാവരും കാത്തിരിക്കുന്ന ടൂർണമെന്റിന്റെ ഷെഡ്യൂൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐസിസി ടൂർണമെന്റ് നിയമങ്ങൾ അനുസരിച്ച്, ഇവന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ടീമുകൾ തങ്ങളുടെ അന്തിമ 15 അംഗ ടീമിനെ തിരഞ്ഞെടുത്ത് പട്ടിക കൈമാറണം. എങ്കിലും തിരഞ്ഞെടുപ്പ് കമ്മിറ്റി അവരുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചതിന് ശേഷവും ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തുന്നതിനുള്ള ഒരു സമയപരിധി ഉണ്ടായിരിക്കും.

കഴിഞ്ഞ ടി20 ലോകകപ്പിലും ഇതേ നിയമം ബാധകമായിരുന്നു, രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യയാണ് അന്ന് കിരീടം ഉയർത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുക്കുന്നത്. എന്നാൽ സൂപ്പർതാരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ അഭാവം വമ്പൻ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാവും. ഇരുവരും ലോകകപ്പ് വിജയത്തിന് പിന്നാലെ വിരമിക്കുകയായിരുന്നു.
അതേസമയം, പുതിയ എഡിഷൻ ടി20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പരയാണ് ജനുവരി 21ന് ആരംഭിക്കുന്ന ന്യൂസിലൻഡ് ടി20ഐ പരമ്പര.'ടി20 ലോകകപ്പിന് ഇനി 10 ടി20 മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ആർക്കെങ്കിലും പരിക്കുണ്ടെങ്കിൽ മാത്രം, അല്ലാതെ ടീമിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല; പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
'തുടർച്ച നിലനിർത്തുക എന്നതാണ് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന്. കിവീസിന് എതിരായ പരമ്പരയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 15 പേരിൽ മാറ്റം വരുത്താൻ സാധ്യതയില്ല. കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു പരമ്പര വരുന്നതുകൊണ്ടാണിത്' എന്നാണ് ഈ ഉദ്യോഗസ്ഥൻ അറിയിച്ചിരിക്കുന്നത്. ഇതോടെ ടി20 ലോകകപ്പിനുള്ള അന്തിമ ടീം ഏതാണ്ട് അത് തന്നെയായിരിക്കും എന്നുറപ്പായി കഴിഞ്ഞു.
ഇന്ത്യയുടെ ഹോം മാച്ചുകളാണ് കിവീസിനെതിരെ നടക്കാനിരിക്കുന്നത്. ന്യൂസിലൻഡ് പരമ്പരയിലെ അഞ്ച് ടി20ഐ മത്സരങ്ങൾ നാഗ്‌പൂർ (ജനുവരി 21), റായ്‌പൂർ (ജനുവരി 23), ഗുവാഹത്തി (ജനുവരി 25), വിശാഖപട്ടണം (ജനുവരി 28), തിരുവനന്തപുരം (ജനുവരി 31) എന്നിവിടങ്ങളിൽ വച്ചാണ് നടക്കുക. ഇതിന് ഒരാഴ്‌ചയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം ലോകകപ്പ് ആവേശത്തിലേക്ക് കടക്കും.
ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക ടി20ഐ പരമ്പര, ന്യൂസിലൻഡ് പരമ്പരയ്ക്ക് മുമ്പ് ചില കളിക്കാരെ വിലയിരുത്തുന്നതിനുള്ള അവസാന അവസരമായി കോച്ച് ഗൗതം ഗംഭീറും നായകൻ സൂര്യകുമാർ യാദവും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലോകകപ്പിനുള്ള ഒരു പരിശീലനമായി തന്നെ കണക്കാക്കാം.
നേരത്തെ ചാമ്പ്യൻസ് ട്രോഫിയിൽ സംഭവിച്ചതുപോലെ, പിന്നീട് ടീമിൽ മാറ്റങ്ങൾ വരുത്താൻ സെലക്ഷൻ പാനൽ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ തന്നെയാവും ബോർഡിന്റെ ശ്രമം. അങ്ങനെയെങ്കിൽ ലോകകപ്പ് ടീമിൽ അവകാശവാദം ഉന്നയിക്കാൻ ദക്ഷിണാഫ്രിക്കൻ പര്യടനം മാത്രമാവും താരങ്ങൾക്ക് മുന്നിലുള്ള അവസരം. അത് എത്ര പേർ വേണ്ടവിധം ഉപയോഗിക്കുമെന്ന് കണ്ടറിയണം.