
ബ്രിസ്ബണ്‍: ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചതിച്ചപ്പോള്‍ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ തകര്‍ത്തുവിട്ടു. ഒമ്പതു വിക്കറ്റിന്റെ അനായാസ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു. വെറും 20 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ജോ റൂട്ടും സംഘവും നല്‍കിയത്. ആറാം ഓവറില്‍ത്തന്നെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.
രണ്ടാമിന്നിങ്‌സിലെ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയാണ് ഇംഗ്ലണ്ടിനെ വന്‍ പരാജയത്തിലേക്കു തള്ളിയിട്ടത്. രണ്ടു വിക്കറ്റിനു 220 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു മൂന്നാംദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. പക്ഷെ നാലം ദിനമായ ഇന്ന് ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം കളക്കെ തകര്‍ത്തു. 74 റണ്‍സെടുക്കുന്നതിടിനെ ശേഷിച്ച എട്ടു വിക്കറ്റുകളും ഇംഗ്ലണ്ട് കളഞ്ഞുകുളിക്കുകയായിരുന്നു. ഡ്രിങ്ക്‌സിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 260 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ 37 റണ്‍സെടുക്കുമ്പോഴേക്കും ഇംഗ്ലണ്ടിനു നഷ്ടമായി.

ക്യാപ്റ്റന്‍ ജോ റൂട്ട് (89), ഡേവിഡ് മലാന്‍ (82) എന്നിവരൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായില്ല. 165 ബോളില്‍ 165 ബോളില്‍ 10 ബൗണ്ടറികളോടെയാണ് റൂട്ട് ടീമിന്റെ അമരക്കാരനായത്. മലാന്‍ 195 ബോളില്‍ 10 ബൗണ്ടറികളടിച്ചു. മൂന്നാം വിക്കറ്റില്‍ റൂട്ട്- മലാന്‍ സഖ്യം 162 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍ച്ച. 30 പ്ലസ് സ്‌കോര്‍ പോലും നേടാന്‍ കഴിയാതെയാണ് ബാക്കിയുള്ളവര്‍ പുറത്തായത്. ഹസീബ് ഹമീദ് (27), ജോസ് ബട്‌ലര്‍ (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാരും 20ന് മുകളില്‍ നേടിയില്ല. 34 ഓവറില്‍ അഞ്ചു മെയ്ഡനുകളടക്കം 91 റണ്‍സിനു നാലു വിക്കറ്റുകളെടുത്ത സ്പിന്നര്‍ നതാന്‍ ലിയോണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നായകന്‍ പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മിച്ചെല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹേസല്‍വുഡിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തേ ടോസിനു ശേഷം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യദിനം തന്നെ വെറും 147 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇംഗ്ലീഷ് നിരയില്‍ വെറും നാലു പേര്‍ മാത്രമേ രണ്ടക്കത്തിലെത്തുള്ളൂ. 58 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടോപ്‌സ്‌കോറര്‍. ഓലി പോപ്പ് 79 ബോളില്‍ രണ്ടി ബൗണ്ടറികളടക്കം 35 റണ്‍സും നേടി. ഹസീബ് ഹമീദു (25) ക്രിസ് വോക്‌സുമാണ് (21) മറ്റു പ്രധാന് സ്‌കോറര്‍മാര്‍.
അഞ്ചു വിക്കറ്റുകളെടുത്ത നായകന്‍ കമ്മിന്‍സായിരുന്നു ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയത്. മറുപടിയില്‍ ട്രാവിസ് ഹെഡിന്റെ (152) ഉജ്ജ്വല സെഞ്ച്വറി ഓസീസിനെ ആദ്യ ഇന്നിങ്‌സില്‍ 425 റണ്‍സിലെത്തിച്ചു. 148 ബോളില്‍ 14 ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡേവിഡ് വാര്‍ണര്‍ (94), മാര്‍നസ് ലബ്യുഷെയ്ന്‍ (74) എന്നിവരും മികച്ച പ്രകടനം നടത്തി. ഹെഡാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്ലെയിങ് ഇലവന്‍
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, അലെക്‌സ് കറെ (വീക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റേക്‌സ്, ഓലി പോപ്പ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്.