അഹമ്മദാബാദ്: കൊവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനു കിരീടം. ഫൈനലില്‍ മുന്‍ ജേതാക്കളായ ബറോഡയെയാണ് ദിനേഷ് കാര്‍ത്തിക് നയിച്ച തമിഴ്‌നാട് തുരത്തിയത്. ആധികാരികമായിരുന്നു തമിഴ്‌നാടിന്റെ വിജയം. ഏഴു വിക്കറ്റിനാണ് തമിഴ്‌നാട് ജയിച്ചുകയറിയത്.

അവരുടെ രണ്ടാമത്തെ മുഷ്താഖ് അലി ട്രോഫി കിരീടവിജയം കൂടിയാണിത്. 2006-07ലെ പ്രഥമ മുഷ്താഖ് അലി ട്രോഫിയില്‍ ജേതാക്കളായ ശേഷം ഇതാദ്യമായാണ് തമിഴ്‌നാട് വെന്നിക്കൊടി പാറിച്ചത്. കഴിഞ്ഞ തവണത്തെ കലാശക്കളിയില്‍ കര്‍ണാടകയ്ക്കു മുന്നില്‍ കൈവിട്ട കിരീടം തമിഴ്‌നാട് ഇത്തവണ തിരിച്ചുപിടിക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ തവണ മുഷ്താഖ് അലി ട്രോഫി നേടിയ കര്‍ണാടക, ഗുജറാത്ത്, ബറോഡ എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും തമിഴ്‌നാടിനു കഴിഞ്ഞു.
ഫൈനലില്‍ ടോസ് തമിഴ്‌നാടിനായിരുന്നു. ബറോഡയെ കാര്‍ത്തിക് ബാറ്റിങിന് അയക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ബറോഡയെ അവര്‍ പിടിച്ചുകെട്ടി. നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 120 റണ്‍സെടുക്കാനേ ബറോഡയ്ക്കായുള്ളൂ. 49 റണ്‍സെടുത്ത വിഷ്ണു സോളങ്കിയാണ് ടോപ്‌സ്‌കോറര്‍. 55 ബോളുകള്‍ നേരിട്ട താരം രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമാണ് നേടിയത്. അതീത് സേത്താണ് (29) മറ്റൊരു പ്രധാന സ്‌കോറര്‍. എം സിദ്ധാര്‍ഥിന്റെ തകര്‍പ്പന്‍ ബൗളിങാണ് ബറോഡയെ തകര്‍ത്തത്. നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങില്‍ തമിഴ്‌നാട് രണ്ടോവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 35 റണ്‍സെടുത്ത സി ഹരിനിഷാന്താണ് ടോപ്‌സ്‌കോറര്‍. ബാബ അപരിജിത് (29*), നായകന്‍ കാര്‍ത്തിക് (22) എന്നിവര്‍ തമിഴ്‌നാടിന്റെ ജയം എളുപ്പമാക്കി. തമിഴ്‌നാട് താരം സിദ്ധാര്‍ഥാണ് മാന്‍ ഓഫ് ദി മാച്ച്.