ഐപിഎല്‍ പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചു. ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രമാണ്. ഐപിഎല്‍ കിരീട ജേതാക്കളെ കണ്ടെത്താനുള്ള പോരാട്ടം അവസാനിക്കുമ്പോഴേക്കും മറ്റൊരു ആവേശപ്പോരിന് ക്രിക്കറ്റ് ലോകം വേദിയാകും. ട്വന്റി-20 ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടം. രണ്ട് ആഴ്ചകള്‍ മാത്രമാണ് ട്വന്റി-20 ആരംഭിക്കാന്‍ ഇനി ബാക്കിയുള്ളത്.
ലോകകപ്പിനായുള്ള ഇന്ത്യന്‍ സംഘത്തെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ നയിക്കുന്ന, ഹാര്‍ദിക് പാണ്ഡ്യ ഉപനായകനായ ടീമില്‍ മലയാളി താരം സഞ്ജു സാംസണമുണ്ട്. പലരുടേയും സാന്നിധ്യം കൊണ്ടും അസാന്നിധ്യം കൊണ്ടും ചര്‍ച്ചയായി മാറിയതാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്. എന്നാല്‍ ഈ സ്‌ക്വാഡില്‍ അവസാന നിമിഷം ഒരു മാറ്റം ഇന്ത്യ വരുത്തിയാല്‍ ലോകകപ്പ് നേടാനുള്ള സാധ്യത കൂടും.

ഫിനിഷര്‍ റോളില്‍ പകരക്കാരനില്ലാത്ത റിങ്കു സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. അങ്ങനെ വരുമ്പോള്‍ പക്ഷെ ഒരു താരത്തെ സ്‌ക്വാഡില്‍ നിന്നും മാറ്റേണ്ടി വരും. അതിന് അനുയോജ്യന്‍ അക്‌സര്‍ പട്ടേലാണെന്നാണ് ആരാധകര്‍ പറയുന്നത്.
റിങ്കു സിംഗിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നത് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച തീരുമാനമായിരുന്നു. എന്നിരുന്നാലും റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ റിങ്കുവുണ്ട്. വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് പേരു കേട്ട താരമാണ് റിങ്കു സിംഗ്. ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ന് റിങ്കു സിംഗിനേക്കാള്‍ മികച്ചൊരു ഫിനിഷറെ ഇന്ത്യയ്ക്ക് മുന്നോട്ട് വെക്കാനില്ല. കഴിഞ്ഞ ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സ് നേടിയ ബാംഗ്ലൂരിനെ വീഴ്ത്തിയ റിങ്കുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലഭിച്ച അവസരങ്ങളെല്ലാം റിങ്കു മുതലാക്കിയിരുന്നു.
എന്നാല്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലില്‍ വലിയ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നില്ല. പിന്നാലെയാണ് താരം ലോകകപ്പ് സ്‌ക്വാഡിലെത്താതെ പോകുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലേയും യുഎസ്എയിലേയും സ്പിന്നിന് അനുകൂലമായ പിച്ചുകളില്‍ റിങ്കുവിന് തിളങ്ങാന്‍ സാധിച്ചേനെ. സ്‌ക്വാഡിലുള്ള ശിവം ദൂബെ പേസിനെതിരെ നന്നായി കളിക്കുമ്പോള്‍ സ്പിന്നിനെതിരെ പാളുന്ന താരമാണ്. പേസിനെതിരേയും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് റിങ്കു.
അതേസമയം നല്ലൊരു ഐപിഎല്‍ സീസണായിരുന്നു അക്‌സപര്‍ പട്ടേലിനിത്. യുഎസ്എയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും പിച്ചുകളുടെ സ്വഭാവം പരിഗണിച്ചാണ് ഇന്ത്യ നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജഡേജ, കുല്‍ദീപ്, ചാഹല്‍ എന്നിവരുള്ളപ്പോള്‍ അക്‌സര്‍ പട്ടേലിനെ രോഹിത് ശര്‍മയ്ക്ക് ആശ്രയിക്കേണ്ടി വരില്ലെന്നാണ് കരുതപ്പെടുന്നത്. ഫിനിഷര്‍ റോളില്‍ അക്‌സര്‍ പട്ടേലിനെക്കാളും ഒകരുപാട് മുകളിലാണ് റിങ്കു സിംഗിന്റെ ഗെയിം.
അതിനാല്‍ സ്‌ക്വാഡില്‍ നിന്നും അക്‌സര്‍ പട്ടേലിനെ മാറ്റി റിങ്കുവിനെ കൊണ്ടു വരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഏതെങ്കിലും താരത്തിന് പരുക്കേല്‍ക്കുകയാണെങ്കില്‍ മാത്രം അക്‌സര്‍ പട്ടേലിനെ സ്‌ക്വാഡിലേക്ക് തിരികെ കൊണ്ടു വന്നാല്‍ മതിയെന്നും അവര്‍ പറയുന്നു. ജൂണ്‍ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.