Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഹാര്‍ദിക്കിനു പകരം ഇന്ത്യന്‍ ടീമില്‍ ആരെത്തും? ഇവരിലൊരാളെ നോക്കാം

1

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം, ഫിറ്റ്‌നസ് എന്നിവയിലെല്ലാം ഇന്ത്യന്‍ ടീമിനു ഒരുപാട് ആശങ്കകളുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹാര്‍ദിക്കിനെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തില്ല. ബാറ്റിങിലും താരം ഫ്‌ളോപ്പായി മാറി.

ഇതോടെ ലോകകപ്പ് സംഘത്തില്‍ നിന്നും ഹാര്‍ദിക്കിനെ ഒഴിവാക്കി മറ്റൊരു താരത്തെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി ചര്‍ച്ച ചെയ്യാനും സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇന്ത്യയടക്കം ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയ ടീമുകള്‍ക്കു 15 അംഗ ടീമിന്റെ അന്തിമ ലിസ്റ്റ് സമര്‍പ്പിക്കാന്‍ അഞ്ചു ദിവസം കൂടി സമയമനുവദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു പകരം മറ്റൊരാള്‍ വരാന്‍ സാധ്യത കൂടുതലുമാണ്. അദ്ദേഹത്തെ ഒഴിവാക്കിയാല്‍ പകരക്കാരായി ഇന്ത്യക്കു പരിഗണിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ദീപക് ചാഹര്‍

ദീപക് ചാഹര്‍

നിലവില്‍ ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരമാണ് ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന അദ്ദേഹം ബാറ്റിങിലും ടീമിനു സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണ്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20യില്‍ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും ചാഹര്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ജയിപ്പിച്ചിരുന്നു. 69 റണ്‍സയിരുന്നു അന്നു താരം അടിച്ചെടുത്തത്.
പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റെടുക്കാനുള്ള കഴിവ് ചാഹറിനെ കൂടുതല്‍ അപകകാരിയാക്കുന്നു. സിഎസ്‌കെയില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

 ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

ഹാര്‍ദിക്കിന്റെ അഭാവം എല്ലാ തരത്തിലും നികത്താന്‍ ശേഷിയുള്ള താരമാണ് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. എതിര്‍ ടീമിന്റെ കൂട്ടുകെട്ടുകള്‍ തകര്‍ക്കുന്നതില്‍ ശര്‍ദ്ദുലിനെപ്പോലെ മിടുക്കനായ മറ്റൊരു ബൗളര്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇല്ല. റണ്‍സ് വഴങ്ങുന്നത് പോരായ്മയാണെങ്കിലും നിര്‍ണായക വിക്കറ്റുകളെടുത്ത് അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യാറുണ്ട്. വാലറ്റ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാനും ശര്‍ദ്ദുലിനു സാധിക്കും.
അദ്ദേഹത്തിന്റെ ബൗളിങിലെ വൈവിധ്യവും സ്ലോ ബോളുകളും യുഎഇയിലെ പിച്ചില്‍ വലിയ ഇംപാക്ടുണ്ടാക്കുമെന്നുറപ്പാണ്. ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈയ്ക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും ശര്‍ദ്ദുലാണ്. 15 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും ഇടം പിടിക്കേണ്ടിയിരുന്ന താരമാണ് ശര്‍ദ്ദുല്‍. ലോകകപ്പിനുള്ള റിസര്‍വ് കളിക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.

 ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഐപിഎല്ലിന്റെ ഈ സീസണിലെ ബൗളിങ് സെന്‍സേഷനെന്നു വിളിക്കാവുന്ന താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത അദ്ദേഹം സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും കൊയ്തത് 30 വിക്കറ്റുകളാണ്. ഓരോ അഞ്ചു വിക്കറ്റ് നേട്ടവും നാലു വിക്കറ്റ് നേട്ടവും ഹാട്രിക്കുമുള്‍പ്പെടെയാണിത്.
സ്ലോ ബോളുകളാണ് ഹര്‍ഷലിന്റെ ഏറ്റവും വലിയ ആയുധം. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ പരീക്ഷിക്കാനും അദ്ദേഹത്തിനു കഴിയും. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇതിനകം ഉറപ്പിച്ചു കഴിഞ്ഞ ഹര്‍ഷല്‍ തീര്‍ച്ചയായും ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.

 ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഹര്‍ഷല്‍ പട്ടേലിനെപ്പോലെ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത മറ്റൊരു ഫാസ്റ്റ് ബൗളറാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലിന്റെ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി അവസാന ലീഗ് മല്‍സരങ്ങളില്‍ കളിച്ചുകൊണ്ടാണ് താരം അരങ്ങേറിയത്.
മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചുള്ളൂവെങ്കിലും അതിവേഗത്തില്‍ ബൗള്‍ ചെയ്ത് ഉമ്രാന്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ബൗള്‍ ഉമ്രാന്റേതാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയിലാണ് താരം 152.95 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് റെക്കോര്‍ഡിട്ടത്. തുടര്‍ച്ചയായി 140 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ ഉമ്രാന് സാധിക്കുകയും ചെയ്തിരുന്നു. പല തവണയാണ് താരം 150 കിമിക്ക് മുകളില്‍ പന്തെറിഞ്ഞത്.
ഈ പ്രകടനത്തെ തുടര്‍ന്ന് ലോകകപ്പിനുള്ള നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും ഉമ്രാനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഹാര്‍ദിക്കിനു പകരം അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്കു വിളിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ല.

Story first published: Monday, October 11, 2021, 16:46 [IST]
Other articles published on Oct 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+