ഷാര്‍ജ: ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ തങ്ങള്‍ തന്നെയാണെന്ന് അടിവരയിട്ട് പാകിസ്താന്റെ വിജയക്കുതിപ്പ്. ഇന്ത്യക്കു പിന്നാലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെയും പാക് പട തകര്‍ത്തുവിട്ടു. അഞ്ചു വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുന്നതോടൊപ്പം സെമി ഫൈനലിലേക്കു ഒരു പടി കൂടി അടുക്കാനും മുന്‍ ചാംപ്യന്മാര്‍ക്കു സാധിച്ചു.
ബൗളിങ് കരുത്തിലാണ് പാകിസ്താന്‍ തുടരെ രണ്ടാമത്തെ കളിയും തങ്ങളുടെ വരുതിയിലാക്കിയത്. പാകിസ്താന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ന്യൂസിലാന്‍ഡ് പതറി. നിശ്ചിത ഓവറില്‍ 134 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. റണ്‍ചേസില്‍ അഞ്ചു വിക്കറ്റുകളും എട്ടു ബോളുകളും ബാക്കി നില്‍ക്കെ പാകിസ്താന്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 33 റണ്‍സോടെ രണ്ടാമത്തെ മല്‍സരത്തിലും ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ പാക് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. മുന്‍ നായകനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് (26*), ആസിഫ് അലി (27*) എന്നിവരാണ് പാക് വിജയം പൂര്‍ത്തിയാക്കിയത്. സ്‌കോര്‍: ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 134. പാകിസ്താന്‍ 18.4 ഓവറില്‍ അഞ്ചിന് 135.
നായകന്‍ ബാബര്‍ ആസം (9), ഫഖര്‍ സമാന്‍ (11), മുഹമ്മദ് ഹഫീസ് (11), ഇമാദ് വസീം (11) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. വിജയറണ്‍സ് കുറിക്കുമ്പോള്‍ മാലിക്കിനൊപ്പം റണ്‍സോടെ ആസിഫ് അലിയായിരുന്നു ക്രീസില്‍. 34 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് റിസ്വാന്‍ ടീമിന്റെ അമരക്കാരനായത്. ആസിഫ് അലി വെറും 12 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ മാലിക്ക് 20 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ന്യൂസിലാന്‍ഡിനായി ഇഷ് സോധി രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
റണ്‍ചേസില്‍ പാക് ടീം ഒരു ഘട്ടത്തില്‍ അഞ്ചിന് 87 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ അപരാജിതമായ ആറാം വിക്കറ്റില്‍ മാലിക്ക്- അലി സഖ്യം ചേര്‍ന്നെടുത്ത 48 റണ്‍സ് പാക് വിജയത്തിനു അടിത്തറയിടുകയായിരുന്നു. 16ാം ഓവര്‍ വരെ കിവികള്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ റണ്‍സ് വാരിക്കൂട്ടി മാലിക്ക്- അലി ജോടി പാകിസ്താനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. സൗത്തിയെറിഞ്ഞ 17ാം ഓവറില്‍ രണ്ടു സിക്‌സറടക്കം 13 റണ്‍സ് പാക് ടീം നേടി. അലിയാണ് തുടരെ രണ്ടു സിക്‌സറുകള്‍ പറത്തിയത്. സാന്റ്‌നറുടെ കതൊട്ടടുത്ത ഓവറില്‍ 15 റണ്‍സാണ് പാക് ടീം വാരിക്കൂട്ടിയത്. ഓരോ സിക്‌സറും ബൗണ്ടറിയുമടക്കമായിരുന്നു ഇത്. 19ാം ഓവറില്‍ ഒരു സിക്‌സറടക്കം മൂന്നു ബോളില്‍ എട്ടു റണ്‍സെടുത്ത് പാക് ടീം വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
നേരത്തേ ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിനാണ് 134 റണ്‍സെടുത്തത്. ഡെവന്‍ കോണ്‍വേയും ഓപ്പണര്‍ ഡാരില്‍ മിച്ചെലും 27 റണ്‍സ് വീതമെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 25 റണ്‍സിനും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 17 റണ്‍സിനും പുറത്തായി. മറ്റാരും രണ്ടക്കത്തിലെത്തിയില്ല. തുടക്കം മുതല്‍ കിവി ബാറ്റിങ് നിരയെ പാക് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. അനായാസം റണ്ണെടുക്കാനുള്ള ഒരു പഴുതും അവര്‍ നല്‍കിയില്ല. നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റുകളെടുത്ത പേസര്‍ ഹാരിസ് റൗഫാണ് പാക് ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഷഹീന്‍ അഫ്രീഡി, ഇമാദ് വസീം, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.
ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം ഒരിക്കല്‍ക്കൂടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരേ ഉജ്ജ്വല വിജയം കൊയ്ത കഴിഞ്ഞ കളിയിലെ അതേ ഇലവനെ തന്നെ പാകിസ്താന്‍ നിലിനിര്‍ത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിന്റെ ആദ്യ മല്‍സരമായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്ന് ലോക്കി ഫെര്‍ഗൂസന്‍ തികച്ചും അപ്രതീക്ഷിതമായി പിന്‍മാറിയത് അവര്‍ക്കു ആഘാതമായി.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്.