
ഐസിസിയുടെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ രണ്ടു ടീമുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നു ഇംഗ്ലണ്ടിന്റെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്‌സമാനുമായ കെവിന്‍ പീറ്റേഴ്‌സന്‍. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ തുടര്‍ച്ചയായ നാലു വിജയങ്ങളുമായി സെമി ഫൈനലിന് തൊട്ടരികിലാണ് ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം.
മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍, ഏഷ്യയില്‍ നിന്നു അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കു മാത്രമേ ഇംഗ്ലണ്ടിനെ ഈ ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കാന്‍ കളിയൂവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു പീറ്റേഴ്‌സന്‍ പറഞ്ഞു. പക്ഷെ ഷാര്‍ജയില്‍ ഇതിനകം ഉപയോഗിച്ച പിച്ചില്‍ തന്നെ മല്‍സരം നടത്തിയാല്‍ മാത്രമേ അതു സംഭവിക്കാന്‍ സാധ്യതയുള്ളൂ. മറ്റെവിടെയെങ്കിലുമാണ് കളി നടക്കുന്നതെങ്കില്‍ ഇംഗ്ലണ്ട് തന്നെ വിജയിക്കും, ചെല്‍സിക്കു ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രോഫി സമ്മാനിക്കുന്നതു പോലെയാണ് ഇതെന്നും പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു.
നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ലോകകപ്പില്‍ തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെയും മൂന്നാമത്തെ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെയും എട്ടു വിക്കറ്റിനു ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചു. അവസാനമായി തിങ്കളാഴ്ച നടന്ന കളിയില്‍ മുന്‍ ജേതാക്കളായ ശ്രീലങ്കയെ 26 റണ്‍സിനും ഇംഗ്ലണ്ട് തോല്‍പ്പിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നു ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലെ വിജയത്തിനു ശേഷം നായകന്‍ മോര്‍ഗന്‍ പറഞ്ഞിരുന്നു. ലങ്കയ്‌ക്കെതിരേ ഞങ്ങള്‍ ചെയ്ത എല്ലാ കാര്യത്തിലും അതിയായ അഭിമാനമുണ്ട്. കളിയില്‍ ടീമംഗങ്ങള്‍ക്കു നന്നായി പൊരുതേണ്ടി വന്നു. ഇവിടുത്തെ സാഹചര്യങ്ങള്‍ മാറുന്നത് തുടരുകയാണ്. ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി എന്നിവര്‍ക്കൊപ്പം മറ്റുള്ളവരും മുന്നോട്ടു വരികയും ടീമിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു.
ഇംഗ്ലണ്ട് ജഴ്‌സിയില്‍ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ജോസ് ബട്‌ലര്‍ കളിച്ചത്. ക്രീസിന്റെ മറുവശത്ത് നിന്നും അതു കാണുകയെന്നത് മനോഹരമായ അനുഭവമായിരുന്നു. ഈ ഗെയിമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അവന്‍, ഞങ്ങളുടെ ടീമിലാണ് ജോസെന്നത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്. ലങ്കയ്‌ക്കെതിരേ എല്ലാവരും കൂട്ടായി പരിശ്രമിച്ചതാണ് വിജയം നേടിത്തന്നത്, നാലു വിജയങ്ങളില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ടെന്നും മോര്‍ഗന്‍ വിശദമാക്കിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരേ മികച്ച ജയം
ഷാര്‍ജയില്‍ നടന്ന കളിയില്‍ 26 റണ്‍സിനായിരുന്നു ശ്രീലങ്കയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ആദ്യമായി റണ്‍സ് പ്രതിരോധിച്ച് ജയിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 163 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി. ബട്‌ലറുടെ (101*) ഉജ്ജ്വല സെഞ്ച്വറിയായിരുന്നു ഇംഗ്ലീഷ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. വെറും 67 ബോളില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 40 റണ്‍സെടുത്ത മോര്‍ഗന്‍ മികച്ച പിന്തുണ നല്‍കി. മറ്റാരും രണ്ടക്കത്തിലെത്തിയില്ല. മൂന്നു വിക്കറ്റെടുത്ത വനിന്ദു ഹസരംഗയാണ് ലങ്കന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.
മറുപടി ബാറ്റിങില്‍ ഒരോവര്‍ ബാക്കിനില്‍ക്കെ 137 റണ്‍സിന് ലങ്ക ഓള്‍ഔട്ടാവുകയായിരുന്നു. 34 റണ്‍സെടുത്ത വനിന്ദു ഹസരംഗയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. നായകന്‍ ദസുന്‍ ഷനകയും ഭാനുക രാജപക്ഷെയെയും 26 റണ്‍സ് വീതമെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബട്‌ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.