പാക് ആധിപത്യം
പാകിസ്താന്‍ താരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയാണ് ഡൂള്‍ തിരഞ്ഞെടുത്തത്. പാകിസ്താന്റെ നാലു താരങ്ങളാണ് ഇലവനില്‍ ഇടം നേടിയത്. ശ്രീലങ്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും രണ്ടു പേര്‍ വീതവും സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളിലെ ഓരോരുത്തരും ഇലവനില്‍ ഇടംപിടിച്ചു.
സൂപ്പര്‍ 12ലെ പ്രകടനം വിലയിരുത്തിയാല്‍ ഏറ്റവും മികച്ചുനിന്ന ടീം മുന്‍ ചാംപ്യന്‍മാരായ പാകിസ്താനാണ്. കളിച്ച അഞ്ചു മല്‍സരങ്ങളിലും വിജയിച്ച ഒരേയൊരു ടീമും പാക് പടയാണ്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കാനും അവര്‍ക്കു സാധിച്ചു. തുടര്‍ച്ചയായ 12 തോല്‍വികള്‍ക്കു ശേഷം ഇന്ത്യക്കെതിരേ അവരുടെ ആദ്യ ജയമായിരുന്നു ഇത്.
ബാബറും ബട്‌ലറും ഓപ്പണര്‍മാര്‍
പാക് നായകന്‍ ബാബര്‍ ആസമിനെയും ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമയാ ജോസ് ബട്‌ലറെയുമാണ് ഡൂള്‍ തന്റെ ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ളത് ബാബറാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 264 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത് ബട്‌ലറാണ്. അഞ്ചു കളികളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 240 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഇലവനില്‍ മൂന്ന് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ കളിക്കുക ശ്രീലങ്കയുടെ ചരിത് അസലെന്‍ക, സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, പാകിസ്താന്‍ ജോടികളായ ഷുഐബ് മാലിക്ക്, ആസിഫ് അലി എന്നിവരാണ്. ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, പാകിസ്താന്റെ ഹാരിസ് റൗഫ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബാബര്‍ മികച്ച ക്യാപ്റ്റന്‍
ഇത്തവണത്തെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി താന്‍ കരുതുന്നത് പാകിസ്താന്റെ ബാബര്‍ ആസമിനെയാണെന്നും അതുകൊണ്ടാണ് ഇലവന്റെ നായകനായി അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കുകയും ചെയ്തതെന്നു സൈമണ്‍ ഡൂള്‍ പറഞ്ഞു.
അസലെന്‍ക ശരിക്കും താരോദയം തന്നെയായിരുന്നു. ഈ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തെ ഞാന്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മര്‍ക്രാം ശ്രദ്ധേയമായ പ്രകടനം നടത്തി, ബൗളിങിലും ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം. അലി, മാലിക്ക് എന്നിവരെ ഒഴിവാക്കാനാവില്ല, മല്‍സരം ഫിനിഷ് ചെയ്യാന്‍ മിടുക്കരാണ് ഇവര്‍. അതിവേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഒരു ഫാസ്റ്റ് ബൗളര്‍ ഇലവനില്‍ വേണമായിരുന്നു, ഈ കാരണത്താലാണ് ഹാരിസ് റൗഫിനെ ഉള്‍പ്പെടുത്തിയതെന്നും ഡൂള്‍ വിശദമാക്കി.
സൈമണ്‍ ഡൂളിന്റെ സൂപ്പര്‍ 11
ബാബര്‍ ആസം (ക്യാപ്റ്റന്‍, പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ചരിത് അസലെന്‍ക (ശ്രീലങ്ക), എയ്ഡന്‍ മര്‍ക്രാം (സൗത്താഫ്രിക്ക), ഷുഐബ് മാലിക്ക് (പാകിസ്താന്‍), ആസിഫ് അലി (പാകിസ്താന്‍), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരംഗ (ശ്രീലങ്ക), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്), ഹാരിസ് റൗഫ് (പാകിസ്താന്‍).