വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: സെമി മോഹം പൊലിഞ്ഞു, ഇന്ത്യക്ക് ഇനി 'സെന്റ് ഓഫ്'- എതിരാളി നമീബിയ

ഇന്ത്യയുടെ അവസാന മല്‍സരമാണിത്

ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ മോഹം പൊലിഞ്ഞതോടെ 'സെന്റ് ഓഫ്' മല്‍സരത്തിനൊരുങ്ങി വിരാട് കോലിയും സംഘവും. തിങ്കളാഴ്ച നടക്കുന്ന സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ അവസാന റൗണ്ടില്‍ ചെറുടീമായ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ന്യൂസിലാന്‍ഡ് അഫ്ഗാനിസ്താനെ തകര്‍ത്തുവിട്ടതോടെയാണ് നമീബിയക്കെതിരായ മല്‍സരത്തിനു മുമ്പ് തന്നെ ഇന്ത്യയുടെ വിധി നിര്‍ണയിക്കപ്പെട്ടത്. കളിയില്‍ അഫ്ഗാന്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ചാല്‍ മാത്രമേ ഇന്ത്യക്കു നിലനില്‍പ്പുണ്ടായിരുന്നുള്ളൂ. എന്നാല്‍ കിവികള്‍ അഫ്ഗാന്റെ കഥ കഴിച്ചതോടെ ഇന്ത്യയുടെ കാര്യം തീരുമാനമാവുകയായിരുന്നു. ഇന്ത്യ മാത്രമല്ല അഫ്ഗാനും ഇതോടെ സെമി കാണാതെ പുറത്തായി.

സെമിയിലെത്താന്‍ നമീബിയയെ തോല്‍പ്പിച്ചേ തീരൂവെന്ന വെല്ലുവിളിയില്ലാത്തതിനാല്‍ സമ്മര്‍ദ്ദമില്ലാതെ തന്നെ ഇന്ത്യക്കു തിങ്കളാഴ്ച കളിക്കാം. രാത്രി 7.30ാണ് മല്‍സരം. ഈ കളിയോടെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിക്കുകയും ചെയ്യും.

ഹാട്രിക്ക് വിജയം

ഹാട്രിക്ക് വിജയം

സൂപ്പര്‍ 12ല്‍ ഹാട്രിക് വിജയം മോഹിച്ചാണ് ഇന്ത്യ നമീബിയയുമായി ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു കളികളിലേറ്റ വന്‍ പരാജയങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ ഉയിര്‍ത്തെഴുന്നേറ്റത്. ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യക്കു ആദ്യ കളിയില്‍ നേരിട്ടത്. കളിയുടെ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെ ഏകപക്ഷീയമായിട്ടായിരുന്നു ഇന്ത്യന്‍ പരാജയം. ന്യൂസിലാന്‍ഡുമായുള്ള രണ്ടാമത്തെ കളിയിലും ഈ ഫ്‌ളോപ്പ് ഷോ ഇന്ത്യ ആവര്‍ത്തിച്ചു. ഇത്തവണ പൊട്ടിയത് എട്ടു വിക്കറ്റിനായിരുന്നു.
ഇതോടെ ശേഷിച്ച മല്‍സരങ്ങള്‍ ഇന്ത്യക്കു നിര്‍ണായകമായി മാറി. അഫ്ഗാനിസ്താനെ 66 റണ്‍സിനു മൂന്നാമത്തെ കളിയില്‍ തകര്‍ത്ത് ഇന്ത്യ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാമത്തെ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ മിന്നല്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. എട്ടു വിക്കറ്റിന്റെ ഏകപക്ഷീയ വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ ഗ്രൂപ്പിലെ മറ്റു ടീമുകളെയെല്ലാം ഇന്ത്യ പിന്നിലാക്കി. ഇനി നമീബിയക്കെതിരേയും മറ്റൊരു വമ്പന്‍ വിജയം നേടി അഭിമാനത്തോടെ നാട്ടിലേക്കു മടങ്ങാനിയിരിക്കും ഇന്ത്യയുടെ ശ്രമം.

 ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തില്‍

ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തില്‍

സൂപ്പര്‍ 12ലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നേടിയ വമ്പന്‍ വിജയങ്ങള്‍ ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. ബാറ്റിങ് നിരയും ബൗളിങ് നിരയിലും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. നാലു മല്‍സരങ്ങളില്‍ നിന്നും 35 ശരാശരിയില്‍ 140 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രോഹിത് ശര്‍മയാണ് (118) 100ന് മുകളില്‍ നേടിയ മറ്റൊരാള്‍.
കഴിഞ്ഞ രണ്ടു കളികളിലും അദ്ദേഹം ഫിഫ്റ്റിയോടെ കസറിയിരുന്നു. സ്‌കോട്ട്‌ലാന്‍ഡിനെതിരേ വെറും 18 ബോളുകളിലായിരുന്നു രാഹുലിന്റെ ഫിഫ്റ്റി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി കൂടിയായിരുന്നു. അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ രാഹുല്‍-രോഹിത് ശര്‍മ എന്നിവരുള്‍പ്പെട്ട ഓപ്പണിങ് സഖ്യം ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കമായിരുന്നു നല്‍കിയത്. ടീമിന്റെ വിജയത്തിന് അടിത്തറയിട്ടതും ഇതു തന്നെയായിരുന്നു.
ബൗളിങില്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍. നാലു കളികളില്‍ നിന്നും ആറു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അഞ്ചു വിക്കറ്റുകളുമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ രവീന്ദ്ര ജഡേജ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു.

 ടീമില്‍ മാറ്റമുണ്ടായേക്കും

ടീമില്‍ മാറ്റമുണ്ടായേക്കും

നമീബിയക്കെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. ഇഷാന്‍ കിഷന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രാഹുല്‍ ചാഹര്‍ എന്നിവരിലൊരാളെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. ശര്‍ദ്ദുലിനാണ് കൂടുതല്‍ സാധ്യത. സ്‌കോട്ട്‌ലാന്‍ഡിനെതിരേ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസറുമടങ്ങുന്ന ബൗളിങ് കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ വരുണ്‍ ചക്രവര്‍ത്തിക്കു മുന്‍ മല്‍സരങ്ങളിലേതു പോലെ ഒരു ഇംപാക്ടും സൃഷ്ടിക്കാനായില്ല.
3-2 എന്ന കോമ്പിനേഷന്‍ തന്നെ നിലനിര്‍ത്തുകയാണെങ്കില്‍ വരുണിനു പകരം ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത ചാഹര്‍ കളിച്ചേക്കും. എന്നാല്‍ മൂന്നു പേസര്‍മാരെന്ന പഴയ കോമ്പിനേഷനിലേക്കു ഇന്ത്യ തിരിച്ചുപോവുകയാണെങ്കില്‍ വരുണിനു പകരം ശര്‍ദ്ദുലായിരിക്കും കളിക്കുന്നത്.

 സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍/ രാഹുല്‍ ചാഹര്‍.

നമീബിയ- സ്റ്റീഫന്‍ ബാര്‍ഡ്, മൈക്കല്‍ വാന്‍ലിന്‍ഗന്‍, ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വീസ്സെ, ജെജെ സമിത്ത്, യാന്‍ നിക്കോള്‍ ലോഫ്റ്റി ഇറ്റണ്‍, ക്രെയ്ഗ് വില്ല്യംസ്, റുബെന്‍ ട്രെംപെല്‍മാന്‍, കാള്‍ ബിര്‍കെന്‍സ്റ്റോക്ക്, ബെര്‍നാര്‍ഡ് സ്‌കോള്‍സ്

Story first published: Sunday, November 7, 2021, 20:32 [IST]
Other articles published on Nov 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X