
ഷാര്‍ജ: തുടര്‍ച്ചയായ നാലാമത്തെ വിജയത്തോടെ ഐസിസിയുടെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിനു കൈയെത്തുദൂരത്ത് എത്തിയിരിക്കുയാണ് മുന്‍ ചാംപ്യന്‍മാരായിട്ടുള്ള ഇംഗ്ലണ്ട്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നിലെ നാലാം റൗണ്ട് മല്‍സരത്തില്‍ മറ്റൊരു മുന്‍ ജേതാക്കളായ ശ്രീലങ്കയെ 26 റണ്‍സിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമി ഏറെക്കുറെ ഉറപ്പിച്ചത്. ഇനി എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇംഗ്ലണ്ട് സെമിയിലെത്താതെ ഇരിക്കുകയുള്ളൂ. നാലു കളികളില്‍ നിന്നും എട്ടു പോയിന്റോടെ ഗ്രൂപ്പ് ഒന്നില്‍ തലപ്പത്താണ് ഇംഗ്ലണ്ട്. തൊട്ടു പിന്നിലുള്ള സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കു മൂന്നു കളികളില്‍ നിന്നും നാലു പോയിന്റ് വീതമുണ്ട്. ഇതാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം വൈകിപ്പിച്ചത്. അവസാനത്തെ കളിയില്‍ ഇംഗ്ലണ്ട് തോല്‍ക്കുകയും സൗത്താഫ്രിക്കയും ഓസീസും വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മൂന്നു ടീമുകള്‍ക്കും എട്ടു പോയിന്റ് വീതമാവും. അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റായിരിക്കും സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നത്. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ട് മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്. അതുകൊണ്ടു തന്നെ സെമി ബെര്‍ത്തിനെക്കുറിച്ച് അവര്‍ക്കു ആശങ്കയ്ക്കു വകയുമില്ല.
ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. നാലു കളികളില്‍ ഒന്നില്‍ മാത്രം ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ പരാജയമേറ്റുവാങ്ങി. ഈ ഗ്രൂപ്പില്‍ നിന്നും സെമി കാണാതെ പുറത്തായ രണ്ടാമത്തെ ടീം കൂടിയാണ് ലങ്ക. കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ ബംഗ്ലാദേശാണ് ആദ്യം പുറത്തായത്.
ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലറുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിനു വിജയമൊരുക്കിയത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും റണ്‍ചേസ് ചെയ്തു ജയിച്ച ഇംഗ്ലണ്ട് ആദ്യമായി സ്‌കോര്‍ പ്രതിരോധിച്ചു ജയിച്ച മല്‍സരം കൂടിയാണിത്. ടോസ് ലഭിച്ച ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ഇംഗ്ലണ്ടിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 163 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ അവര്‍ നേടി. ബട്‌ലറായിരുന്നു ഇംഗ്ലീഷ് ഹീറോ. വെറും 67 ബോളില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറമടക്കം 101 റണ്‍സോടെ അദ്ദേഹം പുറത്താനവവാതെ നിന്നു.
നായകന്‍ ഒയ്ന്‍ മോര്‍ഗനാണ് (43) മറ്റൊരു പ്രധാന സ്‌കോറര്‍. 36 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. ക്രീസിന്റെ മറുപവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോള്‍ ഇംഗ്ലീഷ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത് ബട്‌ലറായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 35 റണ്‍സിലേക്കു വീണ ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബട്‌ലര്‍- മോര്‍ഗന്‍ ജോടിയാണ്. നാലാം വിക്കറ്റില്‍ 112 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ലങ്കയ്ക്കു വേണ്ടി സ്പിന്നര്‍ വനിന്ദു ഹസരംഗ മൂന്നു വിക്കറ്റുകളെടുത്തു.

റണ്‍ചേസില്‍ ലങ്ക ഒരോവര്‍ ബാക്കിനില്‍ക്കെ 137 റണ്‍സിന് ഓള്‍ഔട്ടായി. ബൗളിങില്‍ തിളങ്ങിയ ഹസരംഗ തന്നെയാണ് ബാറ്റിങിലും ലങ്കയുടെ അമരക്കാരനായത്. അദ്ദേഹം 35 റണ്‍സുമായി ടോപ്‌സ്‌കോററായി മാറി. 21 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ഭാനുക രാജപക്ഷയും 26 റണ്‍സ് വീതമെടത്തു. ചരിത് അസലെന്‍ 21 റണ്‍സിനും പുറത്തായി. ഇംഗ്ലണ്ടിനായി മോയിന്‍ അലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. ബട്‌ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ ആറു വിക്കറ്റിനും ബംഗ്ലാദേശിനെയും ഓസ്‌ട്രേലിയെയും എട്ടു വിക്കറ്റിനുമായിരുന്നു ഇംഗ്ലീഷ് ടീം നേരത്തേ തുരത്തിയത്. അതേസമയം, യോഗ്യതാ റൗണ്ടില്‍ നിന്നും ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായിട്ടാണ് ശ്രീലങ്ക സൂപ്പര്‍ 12ലെത്തിയത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് തുടക്കം ഉജ്ജ്വലമാക്കാന്‍ അവര്‍ക്കു സാധിച്ചു. അഞ്ചു വിക്കറ്റിനായിരുന്നു ലങ്ക ജയിച്ചുകയറിയത്. പക്ഷെ തുടര്‍ന്നുള്ള കളികളില്‍ ഈ മികവ് തുടരാന്‍ അവര്‍ക്കായില്ല. ഓസ്‌ട്രേലിയയോടു ഏഴു വിക്കറ്റിനും സൗത്താഫ്രിക്കയോടു നാലു വിക്കറ്റിനും പരാജയപ്പെടുകയായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരായ കളിയില്‍ കൈയെത്തുംദൂരത്താണ് ലങ്ക ജയം കൈവിട്ടത്.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്, ടിമല്‍ മില്‍സ്.
ശ്രീലങ്ക- കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), പതും നിസങ്ക, ചരിത് അസലെന്‍ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷെ, വനിന്ദു ഹസരംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, ലഹിരു കുമാര.