
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയും പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസവും തമ്മിലുള്ള താരതമ്യം കുറച്ചു കാലമായി ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പാകിസ്താന്റെ ബാറ്റിങ് ഉപദേഷ്ടാവും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനുമായ മാത്യു ഹെയ്ഡന്‍. ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോലി ക്രിക്കറ്ററെന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലും മികവ് തെളിയിച്ചയാളാണ്. മാത്രമല്ല ബാബറിനേക്കാള്‍ അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ ബാബര്‍ ചെറുപ്പമാണ്, കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. ഇരുവരുടെയും ബാറ്റിങ് ശൈലികള്‍ ചില സാമ്യതകള്‍ കാണാന്‍ കഴിയും. എങ്കിലും ഇതുവരെയുള്ള ബാറ്റിങ് റെക്കോര്‍ഡുകളും കണക്കുകളും പരിശോധിക്കുമ്പോള്‍ കോലിക്കൊപ്പമോ, ഒരുപക്ഷെ അദ്ദേഹത്തിനു മുകളിലോ എത്തിയേക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്.
പക്ഷെ ബാബറിനെയും കോലിയെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന അഭിപ്രായമാണ് ഹെയ്ഡനുള്ളത്. രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരാണ്. കോലി എങ്ങനെയാണോ അതിനു നേര്‍ വിപരീതമാണ് ബാബറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബറും അദ്ദേഹത്തിന്റെ വ്യക്തിത്വവുമെല്ലാം നിങ്ങള്‍ ഗ്രൗണ്ടില്‍ കാണുന്നതു പോലെ തന്നെയാണ്. വളരെ സ്ഥിരത പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അമിതായി വികാരങ്ങള്‍ പുറത്തു പ്രകടിപ്പിക്കുന്നയാളല്ല. എന്നാല്‍ വിരാട് കോലി അങ്ങനെയുള്ളയാളാണ്, വികാരങ്ങള്‍ അദ്ദേഹം കൂടുതലായി പുറത്തുകാണിക്കും, കൂടാതെ വികാരധീനനും മൈതാനത്ത് ബഹളമുണ്ടാക്കുകയും ചെയ്യുന്നയാളാണെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

പക്ഷെ ബാബറിനെക്കുറിച്ച് പറയുകയാണെങ്കില്‍ വിരാട് കോലിയുടെ സ്വഭാവവുമായി ഒരു സാമ്യതയും കാണാന്‍ സാധിക്കില്ല. നേര്‍വിപരീതമാണ് ബാബറിന്റെ വ്യക്തിത്വമെന്നു പറയാന്‍ സാധിക്കും. വളരെ നിയന്ത്രിതമായാണ് ബാബര്‍ എല്ലാത്തിനോടും പ്രതികരിക്കാറുള്ളത്. ആശ്ചര്യപ്പെടുത്തുന്ന ക്ഷമയും അദ്ദേഹത്തിനുണ്ട്. പ്രതിഭയെക്കുറിച്ച് പറയുകയാണെങ്കില്‍ ബാറ്റ് ചെയ്യുമ്പോള്‍ പ്രതികരിക്കുന്ന കാര്യത്തില്‍ ബാബര്‍ ഞാന്‍ കണ്ടതില്‍ ആര്‍ക്കും പിറകിലല്ല. നമുക്ക് ചുറ്റും കാണുന്ന ശരാശരി ക്രിക്കറ്ററേക്കാള്‍ വേഗത്തില്‍ ബോളിന്റെ ലൈനും ലെങ്ത്തും മനസ്സിലാക്കാന്‍ അദ്ദേഹത്തിനു കഴിയും. വളരെ മികച്ച കളിക്കാരന്റെ അടയാളമാണ് ഇതെന്നും ഹെയ്ഡന്‍ വിലയിരുത്തി.
കുതിപ്പ് തുടരാന്‍ പാകിസ്താന്‍
ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ കുതിക്കുന്ന പാകിസ്താന്‍ വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേയും വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ചിരവൈരികളായ ഇന്ത്യയെ പത്തു വിക്കറ്റിനും ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിനും തകര്‍ത്ത പാക് പട തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരെയും കെട്ടുകെട്ടിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയാവട്ടെ സര്‍പ്രൈസ് സെമി ഫൈനലിസ്റ്റുകളാണ്. ടൂര്‍ണമെന്റിനു നടന്ന പരമ്പരകളിലെല്ലാം തിരിച്ചടി നേരിട്ട ഓസീസ് ശക്തമായ തിരിച്ചുവരവാണ് ലോകകപ്പില്‍ നടത്തിയത്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ റണ്ണറപ്പായാണ് ഓസീസ് സെമിയില്‍ കടന്നത്. ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനോടു മാത്രമേ ഓസീസ് തോല്‍വിയറിഞ്ഞുള്ളൂ.
സാധ്യതാ ഇലവന്‍
പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍) ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വാസിം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.