ടി20 ലോകകപ്പിനുള്ള ടീമിലേക്ക് അപ്രതീക്ഷിതമായി വിളി ലഭിക്കുന്നതിന് മുമ്പ് ഫെബ്രുവരി 15 ന് റയല്‍ മാഡ്രിഡിന്റെ മത്സരം കാണാന്‍ സ്‌പെയിനിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ടീം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. യുഎസ്എയ്‌ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുംബൈയില്‍ ടീമിനൊപ്പം ചേരാന്‍ വിമാനത്തില്‍ കയറിയപ്പോഴും കാര്യങ്ങള്‍ ഒരു സ്വപ്നം പോലെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പിന് തൊട്ട് മുന്‍പ് ഫെബ്രുവരി 6 വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ ഹര്‍ഷിത് റാണയ്ക്ക് പകരക്കാരനായി സിറാജിനെ ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ വലതു കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സിറാജ് ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ടീമിലേക്ക് തിരിച്ച് വിളിച്ചെങ്കിലും സിറാജ് ടീമില്‍ ഒരു ബാക്കപ്പ് ബൗളറാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

എന്നാല്‍ ജസ്പ്രീത് ബുംറയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ശനിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നേടുകയായിരുന്നു സിറാജ്. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തന്റെ ഭാഗ്യത്തില്‍ ഉണ്ടായ വലിയ മാറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
'ഞാന്‍ മുംബൈയിലേക്കുള്ള വിമാനത്തിലായിരുന്നപ്പോള്‍, ഇതെല്ലാം ഒരു സ്വപ്നം പോലെയായിരുന്നു. ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് ഞാന്‍ കരുതി, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. 15-ാം തീയതി സ്‌പെയിനില്‍ റയല്‍ മാഡ്രിഡിന്റെ മത്സരം കാണുക എന്നതായിരുന്നു എന്റെ പദ്ധതി. റംസാനും ഉണ്ടായിരുന്നു. എന്നിരുന്നാലും, എല്ലാം ദൈവത്തിന്റെ ഇംഗിതമാണ്. സംഭവിക്കേണ്ടതെല്ലാം സംഭവിക്കും,' സിറാജ് പറഞ്ഞു
യുഎസ്എയ്ക്കെതിരായ മത്സരം കളിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ' ആദ്യ മത്സരത്തില്‍ ഞാന്‍ കളിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. രാവിലെ ഞാന്‍ കളിക്കുമെന്ന് സന്ദേശം വന്നപ്പോള്‍, ഞാന്‍ വളരെ സന്തോഷിച്ചു.' അദ്ദേഹം പറഞ്ഞു. ഇന്നലെ യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തില്‍ സിറാജ് ശ്രദ്ധേയമായ പ്രകടനമാണ്് കാഴ്ചവെച്ചത്. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് വിജയിച്ചു. അതേസമയം ബാറ്റിംഗിലെ മോശം പ്രകടനത്തിലും അദ്ദേഹം പ്രതികരിച്ചു. ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു എന്നും എന്നാല്‍ സൂര്യകുമാര്‍ യാദവ് ക്രീസിലുള്ളതിനാല്‍ അധികം ടെന്‍ഷന്‍ തോന്നിയില്ല എന്നും സിറാജ് പറഞ്ഞു. 13-ാം ഓവറില്‍ 77-6 എന്ന നിലയിലായിരുന്നു ഒരുവേള ഇന്ത്യ. എന്നിരുന്നാലും, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 49 പന്തില്‍ നിന്ന് 84* റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ചു.
അദ്ദേഹം ഇന്ത്യയെ 161-9 എന്ന നിലയിലേക്ക് ഉയര്‍ത്തി, ബാക്കിയെല്ലാം ബൗളര്‍മാരാണ് ചെയ്തത്. എന്നാല്‍ ബാറ്റിംഗ് തകര്‍ച്ച ഉണ്ടായിരുന്നിട്ടും ഡ്രസ്സിംഗ് റൂമില്‍ ഒരു പരിഭ്രാന്തിയും ഇല്ലായിരുന്നെന്ന് സിറാജ് ഉറപ്പിച്ചു പറഞ്ഞു.
'സൂര്യ പുറത്തുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നതിനാല്‍ ഞങ്ങള്‍ ശാന്തരായിരുന്നു. അദ്ദേഹത്തിന് ഈ വാംഖഡെ പിച്ചിനെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹം ബാറ്റ് ചെയ്ത രീതി കണ്ടപ്പോള്‍, 'ഞാന്‍ ഇവിടെയുണ്ട്, വിഷമിക്കേണ്ട' എന്ന് പറയുന്നതായി തോന്നി. ഓര്‍ക്കുക, ഇത് ഒരു ദ്വിരാഷ്ട്ര പരമ്പരയല്ല, ഇതൊരു ലോകകപ്പാണ്.' സിറാജ് പറഞ്ഞു.