ഇംഗ്ലണ്ടിനെതിരായ നിർണ്ണായകമായ ടി20 ലോകകപ്പ് സെമി ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫ്. റൺസ് വിട്ടുകൊടുക്കുമ്പോൾ വരുൺ പരിഭ്രാന്തനാകുന്നുവെന്നും ഇത് സെമിയിൽ ഇന്ത്യക്ക് തിരിച്ചടിയായേക്കാമെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി.
T20 WC 2026: അഭിഷേകിന് ഒന്നും ചെയ്യാനാകില്ല, സ്റ്റേഡിയം നിശബ്ദമാക്കും! കമ്മിൻസിനെ അനുകരിച്ച് സാം കറൻ
പതറുന്ന 'മിസ്റ്ററി' സ്പിന്നർ ?
ഈ ലോകകപ്പിൽ ഇതുവരെ 12 വിക്കറ്റുകൾ വരുൺ നേടിയിട്ടുണ്ടെങ്കിലും സൂപ്പർ 8 ഘട്ടത്തിൽ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയ വരുണിന് സൂപ്പർ 8-ലെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ മാത്രമേ നേടാനായുള്ളൂ. "ബാറ്റർമാർ റൺസ് അടിക്കാൻ തുടങ്ങിയാൽ വരുൺ പതറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോൾ അവൻ തന്റെ സ്വാഭാവികമായ വിക്കറ്റ്-ടു-വിക്കറ്റ് ലൈൻ വിട്ട് ബാക് ഓൺ ദി പാഡ്സ് പന്തെറിയാൻ തുടങ്ങുന്നു. ഇത് ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു," കൈഫ് നിരീക്ഷിച്ചു.

ബാറ്റർമാർ വരുണിനെ വായിച്ചു കഴിഞ്ഞു!
വരുണിന്റെ മിസ്റ്ററി പന്തുകളെ ബാറ്റർമാർ ഇപ്പോൾ കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും കൈഫ് പറഞ്ഞു. "ബാറ്റർമാർ ഇപ്പോൾ വരുണിന്റെ ഗൂഗ്ലിക്കായി കാത്തിരിക്കുകയാണ്. അവൻ ഒരു ഓഫ് സ്പിന്നറെപ്പോലെയാണ് പന്തെറിയുന്നത് എന്ന് അവർ കരുതുന്നു. പന്ത് സ്റ്റമ്പിലേക്ക് വരുമെന്ന് അവർക്ക് ഉറപ്പുള്ളതിനാൽ സ്ട്രൈറ്റ് ഷോട്ടുകളും ലോങ്ങ്-ഓൺ ഷോട്ടുകളും കളിക്കാൻ അവർക്ക് എളുപ്പമാണ്. ഈ ടൂർണമെന്റിൽ വരുൺ വളരെ കുറച്ച് മാത്രമേ ലെഗ്-സ്പിന്നുകൾ എറിഞ്ഞിട്ടുള്ളൂ," കൈഫ് കൂട്ടിച്ചേർത്തു.
സെമിയിൽ മാറ്റം വേണം
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വരുൺ തന്റെ ശൈലി മാറ്റണമെന്നും കൈഫ് ഉപദേശിച്ചു. ഗൂഗ്ലിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ ലെഗ്-സ്പിന്നുകൾ കൂടി എറിഞ്ഞാൽ മാത്രമേ ഇംഗ്ലീഷ് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ കഴിയൂ. ഓഫ് സ്റ്റമ്പിന് പുറത്ത് ലെഗ്-സ്പിൻ എറിഞ്ഞ ശേഷം സർപ്രൈസ് ഗൂഗ്ലികളിലൂടെ വിക്കറ്റ് വീഴ്ത്താനാണ് വരുൺ ശ്രമിക്കേണ്ടത്. 43 ടി20 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകൾ നേടിയ പരിചയസമ്പത്തുള്ള വരുൺ, കൈഫ് ചൂണ്ടിക്കാണിച്ച ഈ ദൗർബല്യങ്ങൾ പരിഹരിച്ച് സെമിയിൽ തിളങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

വാങ്കഡെയിലെ ചെറിയ ബൗണ്ടറികളിൽ ജോസ് ബട്ലറെയും ഹാരി ബ്രൂക്കിനെയും പോലുള്ള പവർ ഹിറ്റർമാരെ വരുൺ എങ്ങനെ നേരിടും എന്നത് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമാകും. വാങ്കഡെയിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് ശരാശരി 177 റൺസാണ് സ്കോർ ചെയ്യാൻ കഴിയുന്നത്. എന്നാൽ രാത്രിയിലെ മഞ്ഞുവീഴ്ച (Dew factor) രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കും ഗുണകരമായേക്കാം. ഇന്ത്യയുടെ വിജയങ്ങളിൽ നട്ടെല്ലായി നിലകൊണ്ട ജസ്പ്രിത് ബുംറയുടെ പ്രകടനം ഇന്ത്യയെ സഹായിക്കുന്നതാണ്. ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ ബുംറ നേടിയിട്ടുണ്ട്. പവർപ്ലേയിൽ ജോസ് ബട്ലർ, ഫിൽ സാൾട്ട് എന്നിവരെ പുറത്താക്കാൻ ബുംറയുടെ സ്പെല്ലുകൾ നിർണ്ണായകമാകും.