ടി20 ലോകകപ്പില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് ടീം ഇന്ത്യ ഒരുങ്ങുന്നു. വ്യാഴാഴ്ച (ഫെബ്രുവരി 26) ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ടീമിന്റെ താളം തെറ്റിച്ച സാഹചര്യത്തില്‍, പ്ലേയിംഗ് ഇലവനില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് പരിശീലകനും മാനേജ്‌മെന്റും പദ്ധതിയിടുന്നത്.
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് പ്രധാന തന്ത്രപരമായ മാറ്റങ്ങള്‍ ഇവയാണ്:
1. സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു, റിങ്കു സിംഗ് പുറത്തേക്ക്?
വ്യക്തിപരമായ കാരണങ്ങളാല്‍ റിങ്കു സിംഗ് ടീമിലുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരാവസ്ഥയിലുള്ള തന്റെ പിതാവിനെ കാണാന്‍ റിങ്കു നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്തും. നമീബിയക്കെതിരെ 8 പന്തില്‍ 22 റണ്‍സ് നേടി സഞ്ജു കരുത്ത് തെളിയിച്ചിരുന്നു. റിങ്കുവിന് പകരം സഞ്ജു വരുന്നത് ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും.

2. അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തും, സുന്ദറിന് സ്ഥാനം നഷ്ടമായേക്കും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിച്ചത് പാളിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. വിക്കറ്റൊന്നും നേടാനാവാത്ത സുന്ദറിനെ ബാറ്റിംഗില്‍ സ്ഥാനക്കയറ്റം നല്‍കി അഞ്ചാം നമ്പറില്‍ ഇറക്കിയെങ്കിലും പരാജയപ്പെട്ടു. വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് ചെന്നൈയിലെ പിച്ചില്‍ ഇന്ത്യക്ക് ഗുണകരമാകും. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ഇംപാക്ട് ഉണ്ടാക്കാന്‍ അക്‌സറിന് സാധിക്കും.
3. സഞ്ജു ഓപ്പണറാവുന്നു, ഇഷാന്റെ റോളില്‍ മാറ്റം?
പവര്‍പ്ലേ ഓവറുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സഞ്ജുവിനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതയുമുണ്ട്. ഇഷാന്‍ കിഷന്‍-അഭിഷേക് ശര്‍മ്മ സഖ്യം പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണിത്. സഞ്ജു ഓപ്പണറാവുകയും ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറിലേക്ക് മാറുകയും ചെയ്താല്‍ അത് സിംബാബ്‌വെയുടെ ബൗളിംഗ് പ്ലാനുകളെ തകര്‍ക്കും. സ്പിന്നര്‍മാര്‍ക്കെതിരെ കടന്നാക്രമിക്കാനുള്ള സഞ്ജുവിന്റെ മികവ് പവര്‍പ്ലേയില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കും.
T20 WC 2026: ഇന്ത്യന്‍ ടീമില്‍ തല്ലും രാഷ്ട്രീയവും? ഗംഭീറിനെതിരെ വിഷം തുപ്പി പാക് താരം
ഈ മാറ്റങ്ങളോടെ ഇറങ്ങിയാല്‍ സിംബാബ്‌വെയെ തകര്‍ത്ത് സെമി പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെന്നൈയിലെ ടേണിംഗ് പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും ബാറ്റിംഗ് കരുത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. ഇന്ത്യയ്ക്കും സിംബാബ്‍വെയ്ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ചെന്നൈയിൽ നടക്കാനിരിക്കുന്ന മത്സരം. ആകെമൊത്തം 13 ടി20 മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിൽ നടന്നിട്ടുള്ളത്. അതിൽ 10 തവണ ഇന്ത്യ വിജയിച്ചപ്പോൾ മൂന്ന് തവണ ജയം സിംബാബ്‍വെയ്ക്കായിരുന്നു. ടി20 ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ വെറും ഒരു തവണ മാത്രമാണ് ഇന്ത്യയും സിംബാബ്‍വെയും ഏറ്റുമുട്ടിയിട്ടുള്ളത്. 2022 ലോകകപ്പിലായിരുന്നു അത്. അന്ന് രോഹിത് ശർമ്മ നയിച്ച ഇന്ത്യൻ ടീം സിംബാബ്‍വെയെ തോൽപ്പിച്ചു. ടി20 ലോകകപ്പ് വേദിയിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോൾ ചിത്രം പഴയതു പോലെയല്ല. ഗ്രൂപ്പ് സ്റ്റേജിൽ ശ്രീലങ്കയെയും ഓസ്ട്രേലിയയെയും മലർത്തിയടിച്ച് സൂപ്പർ എട്ടിലേക്ക് പ്രവേശിച്ച സിംബാബ്‍വെയെ ഇന്ത്യയ്ക്ക് വില കുറച്ച് കാണാനേ സാധിക്കില്ല.