ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനയുമായി പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്‌സാദ്. ടീം ഇന്ത്യക്കുള്ളില്‍ കടുത്ത രാഷ്ട്രീയമാണ് നടക്കുന്നതെന്നും ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതോടെ ടീം അന്തരീക്ഷം വഷളായെന്നുമാണ് ഷെഹ്‌സാദിന്റെ ആരോപണം. എന്നാല്‍ ഷെഹ്‌സാദിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
T20 WC 2026: പാകിസ്ഥാൻ പുറത്തായിട്ടില്ല, സെമിയിലെത്താൻ ഇനി മുന്നിൽ ഒരേയൊരു വഴി മാത്രം; സാധ്യതകൾ ഇങ്ങനെ
സൂര്യയും കുല്‍ദീപും തമ്മില്‍ തല്ല്?
കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റിയത് ഫോം ഔട്ട് കൊണ്ടല്ലെന്നും സൂര്യകുമാര്‍ യാദവുമായുള്ള പ്രശ്‌നങ്ങള്‍ മൂലമാണെന്നുമാണ് ഷെഹ്‌സാദ് ആരോപിക്കുന്നത്. ഒരു പാക് ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ ഈ വിചിത്ര വാദം. "പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് കുല്‍ദീപിനെ പിടിച്ചു തള്ളുന്ന ഒരു സംഭവമുണ്ടായി. സൂര്യയുമായുള്ള അച്ചടക്ക പ്രശ്‌നങ്ങള്‍ കാരണമാണ് കുല്‍ദീപിനെ ടീമില്‍ നിന്ന് മാറ്റിയതെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നു. അല്ലായിരുന്നെങ്കില്‍ മാച്ച് വിന്നറായ കുല്‍ദീപിനെ ആരെങ്കിലും പുറത്തിരുത്തുമോ?" ഷെഹ്‌സാദ് ചോദിക്കുന്നു.

ഗംഭീറിനെതിരെയും വിമര്‍ശനം
ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെയും ഷെഹ്‌സാദ് വെറുതെ വിട്ടില്ല. "ഏതൊരു മേഖലയിലും പൂര്‍ണ്ണമായ ശ്രദ്ധ ആവശ്യമാണ്. ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് പോയി, അതോടെ അദ്ദേഹത്തിന്റെ ചിന്താഗതി മാറി. രാഷ്ട്രീയത്തില്‍ അദ്ദേഹം അത്ര വിജയമായിരുന്നില്ല. ആ രാഷ്ട്രീയം ഗംഭീര്‍ ഇപ്പോള്‍ ടീമിലേക്കും കൊണ്ടുവന്നിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ടീമിന്റെ പ്രതിച്ഛായയ്ക്ക് വലിയ ദോഷം ചെയ്യും," ഷെഹ്‌സാദ് കൂട്ടിിച്ചേര്‍ത്തു.
വായടപ്പൻ മറുപടിയുമായി സോഷ്യല്‍ മീഡിയയും യൂസഫ് പഠാനും
ഷെഹ്‌സാദിന്റെ പ്രസ്താവനയ്ക്ക് താഴെ പാക് ആരാധകര്‍ പോലും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സ്വന്തം കരിയര്‍ നശിപ്പിച്ച ഷെഹ്‌സാദ് ഇന്ത്യന്‍ ടീമിനെ ഉപദേശിക്കാന്‍ വരേണ്ടെന്നും കണ്ണാടിയില്‍ നോക്കി സ്വയം വിലയിരുത്താനുമാണ് ആരാധകരുടെ പരിഹാസം.
'ഗൗതം ഗംഭീറിന്റെ കൈയിൽ എല്ലാത്തിനും കൂടി ഒരു ഒറ്റമൂലി ഉണ്ട്'; രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ
അതേസമയം, ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് തോറ്റെങ്കിലും ടീം ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് മുന്‍ താരം യൂസഫ് പഠാന്‍ പറഞ്ഞു. "ഇന്ത്യന്‍ ടീമിന് എങ്ങനെ തിരിച്ചുവരണമെന്ന് നന്നായി അറിയാം. ചെന്നൈയില്‍ സിംബാബ്‌വെയ്‌ക്കെതിരെ വലിയ മാര്‍ജിനില്‍ ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വെല്ലുവിളികള്‍ വരുമ്പോഴാണ് ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്," പഠാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ -3.800 എന്ന ദയനീയ റണ്‍റേറ്റുള്ള ഇന്ത്യക്ക് സെമിയിലെത്തണമെങ്കില്‍ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെ വമ്പന്‍ ജയം അനിവാര്യമാണ്. ഫെബ്രുവരി 26 വൈകുന്നേരം 7 മണിക്ക് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ സിംബാബ്‍വെയെ നേരിടാൻ ഒരുങ്ങുന്നത്. സൂപ്പർ എട്ടിലെ ആദ്യ മത്സരങ്ങൾ തോറ്റ ഇരു ടീമുകൾക്കും രണ്ടാം മത്സരം തികച്ചും നിർണായകമാണ്. ഈ മത്സരം പരാജയപ്പെടുന്ന ടീമിന് പിന്നെ സെമിയിലേക്കുള്ള പ്രവേശനം അസാധ്യമാകും.