ബദ്ധവൈരികളായ പാകിസ്താനെതിരേ ടി20 ലോകകപ്പില്‍ വീണ്ടുമൊരു വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ പാക് ടീമായിരുന്നു ഡ്രൈവിങ് സീറ്റില്‍. എല്ലാ പ്രവചനങ്ങളും അവര്‍ക്കു അനുകൂലമായിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങളൊന്നും തങ്ങളുടെ കാര്യത്തില്‍ ബാധകമല്ലെന്നു തെളിയിച്ചിരിക്കുകയാണ് രോഹിത് ശര്‍യും സംഘവും. ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ന്യൂയോര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ഓരോ മല്‍സരത്തിനിടെയും ആദ്യ ഇന്നിങ്‌സിനു ശേഷം വിന്‍ പ്രെഡിറ്റര്‍ കാണിക്കാറുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലറില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ വിന്‍ പ്രെഡിറ്ററില്‍ പാകിസ്താന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ പാക് ടീമിന്റെ വിജയ സാധ്യത 92 ശതമാനവും ഇന്ത്യയുടേത് വെറും എട്ടു ശതമാനവുമായിരുന്നു. പാക് ടീം റണ്‍ചേസില്‍ തുടക്കത്തില്‍ കാര്യമായ വെല്ലുവിളിയില്ലാതെ ബാറ്റ് ചെയ്യവെയായിരുന്നു ഇത്.

പിന്നീട് മല്‍സരം പുരോഗിക്കവെ വിന്‍ പ്രെഡിറ്ററില്‍ പാകിസ്താന്റെ വിജയസാധ്യത കുറഞ്ഞു കൊണ്ടിരുന്നപ്പോള്‍ മറുഭാഗത്ത് ഇന്ത്യയാവട്ടെ തങ്ങളുടെ സാധ്യത വര്‍ധിപ്പിച്ചും കൊണ്ടിരുന്നു. 14 ഓവറുകള്‍ കഴിയുമ്പോള്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിനു 80 റണ്‍സെടുത്തിരുന്നു. അപ്പോള്‍ വിന്‍ പ്രെഡിറ്ററില്‍ പാക് വിജയസാധ്യത 84 ശതമാനവും ഇന്ത്യയുടേത് 16 ശതമാനവും മാത്രമായിരുന്നു. എന്നാല്‍ പിന്നീട് കളിയിലേക്കു അവിശ്വസനീയമായി തിരിച്ചുവന്ന ഇന്ത്യ പാക് പടയെ തീര്‍ക്കുകയായിരുന്നു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെറിഞ്ഞ 15ാം ഓവറിലാണ് കളി മാറിയത്. 31 റണ്‍സുമായി ക്രീസിന്റെ ഒരു ഭാഗത്തു പിടിച്ചുനിന്ന മുഹമ്മദ് റിസ്വാനെ ആദ്യ ബോളില്‍ അദ്ദേഹം ബൗള്‍ഡാക്കി. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നൊയിരുന്നു. ബാറ്റിങ് കടുപ്പമായിരുന്ന പിച്ചില്‍ പുതുതായി ക്രീസിലെത്തുന്നവര്‍ക്കു ഷോട്ടുകള്‍ കളിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ടു റിസ്വാന്‍ അവസാനം വരെ തുടരേണ്ടത് ആവശ്യവുമായിരുന്നു. പക്ഷെ അദ്ദേഹം മടങ്ങിയതോടെ പിന്നീട് വന്നവരെല്ലാം റണ്ണെടുക്കാന്‍ നന്നായി പാടുപെടുകയും ചെയ്തു.
ഒടുവില്‍ ഏഴു വിക്കറ്റിനു 113 റണ്‍സ് മാത്രമെടുത്ത് പാകിസ്താന്‍ പരാജയം സമ്മതിക്കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ് പ്രകടനാണ് പാക് ടീമിനെ തകര്‍ത്തത്. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു പേരെ പുറത്താക്കുകയായിരുന്നു.

പാക് ബാറ്റിങ് നിരയിലെ നെടുംതൂണുകളായ നായകന്‍ ബാബര്‍ ആസം, റിസ്വാന്‍, ഇഫ്തിഖാര്‍ അഹമ്മദ് എന്നിവരെയാണ് അദ്ദേഹം മടക്കിയത്. രണ്ടു വിക്കറ്റുകള്‍ പിഴുത വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി. ഇതോടെ വിന്‍ പ്രെഡിറ്ററുടെ കണക്കുകള്‍ തെറ്റിച്ചുകൊണ്ട് ഇന്ത്യ വിജയം കൊയ്യുകയും ചെയ്തു.
തുടര്‍ച്ചയായി രണ്ടാം ടി20 ലോകകപ്പിലാണ് പാകിസ്താനുമായുള്ള പോരാട്ടത്തില്‍ വിന്‍ പ്രെഡിറ്റര്‍ തെറ്റാണെന്നു ഇന്ത്യന്‍ ടീം തെളിയിച്ചത്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലും ഇന്ത്യ ഇതാവര്‍ത്തിച്ചിട്ടുണ്ട്. അന്നു മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ അവസാന ബോളിലായിരുന്നു ഇന്ത്യയുടെ ത്രില്ലിങ് വിജയം.
ആ മല്‍സരത്തില്‍ ഒരു സമയത്ത് വിന്‍ പ്രെഡിറ്റര്‍ ഇന്ത്യക്കു നല്‍കിയ സാധ്യത വെറും 15 ശതമാനമായിരുന്നു. പക്ഷെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടം ഈ പ്രവചനം തിരുത്തിക്കുറിക്കുകയായിരുന്നു. റണ്‍ചേസില്‍ പതറിയ ഇന്ത്യ തോല്‍വി മുന്നില്‍ കാണവെ പുറത്താവാതെ 80 പ്ലസ് റണ്‍സുമായി കോലി ടീമിനു അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.