ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ആരംഭിക്കാന്‍ പോവുന്നത് ഇനിയാണ്. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതോടെ ഇനി ഇന്ത്യക്കു മുന്നിലുള്ളത് സൂപ്പര്‍ 8 കടമ്പയാണ്. ആകെ മൂന്നു മല്‍സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ കളിക്കുക. ഇതില്‍ രണ്ടെണ്ണമെങ്കിലും ജയിച്ചില്ലെങ്കില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യക്കു നാട്ടിലേക്കു വിമാനം കയറേണ്ടി വരും. മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവരെക്കൂടാതെ ഒരു ടീം കൂടി സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കൊപ്പമുണ്ടാവും.
തീര്‍ത്തും വ്യത്യസ്തമായ പിച്ചും സാഹചര്യങ്ങളുമാണ് സൂപ്പര്‍ എട്ട് മുതല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ ഇതുവരെയുള്ള മല്‍സരങ്ങള്‍ ഇന്ത്യ കളിച്ചത് അമേരിക്കയിലാണെങ്കില്‍ സൂപ്പര്‍ എട്ട് മുതല്‍ ഇനിയുള്ള കളികളെല്ലാം വെസ്റ്റ് ഇന്‍ഡീസിലാണ്. 20ന് വ്യാഴാഴ്ച ബാര്‍ബഡോസില്‍ അഫ്ഗാനെതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യത്തെ അങ്കം. ഈ മല്‍സരത്തിനുള്ള ഇന്ത്യയുടെ ബെസ്റ്റ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

ഓപ്പണിങ് കോമ്പിനേഷന്‍ ടൂര്‍ണമെന്റില്‍ ഇനിയും ക്ലിക്കായിട്ടില്ലെങ്കിലും നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തന്നെ ഈ റോളില്‍ തുടരുമെന്നുറപ്പാണ്. അഫ്ഗാനെതിരേയെങ്കിലും കോലി ക്ലിക്കാവുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം. മികച്ച റെക്കോര്‍ഡാണ് അവര്‍ക്കെതിരേ അദ്ദേഹത്തിനുള്ളത്. കോലി ടി20യില്‍ ഏക അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടുള്ളത് അഫ്ഗാനെതിരേയാണ്. മാത്രമല്ല ഓപ്പണറായി കളിച്ചപ്പോഴായിരുന്നു ഇതെന്നതും എടുത്തു പറയേണ്ടതാണ്. സമാനമായൊരു പ്രകടനമായിരിക്കും സൂപ്പര്‍ എട്ടിലും അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുക.
മൂന്നാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റ ഊഴമായിരിക്കും. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ റിഷഭില്‍ നിന്നും ടീമിനു ആവശ്യമാണ്. നാലാം നമ്പറില്‍ 360 ബാറ്ററും ലോക ഒന്നാം നമ്പറുമായ സൂര്യകുമാര്‍ യാദവ് തുടരും. ആദ്യത്തെ രണ്ടു കളിയിലും ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും അമേരിക്കയ്‌ക്കെതിരേ റണ്‍ചേസില്‍ അപരാജിത ഫിഫ്റ്റിയോടെ അദ്ദേഹം (50*) ഫോം വീണ്ടെടുത്തിരുന്നു.
അഞ്ചാം നമ്പറില്‍ ശിവം ദുബെയെയാണ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ അമേരിക്കയുമായുള്ള കളിയില്‍ 30 പ്ലസ് റണ്‍സ് നേടിയതൊഴിച്ചാല്‍ താരം വന്‍ ഫ്‌ളോപ്പായിരുന്നു. ബൗളിങിലാവട്ടെ മൂന്നു ഇന്നിങ്‌സുകളിലായി ഒരിക്കല്‍ മാത്രമാണ് ദുബെ ബൗള്‍ ചെയ്തിട്ടുള്ളത്. ബൗളിങില്‍ ടീമിനു അദ്ദേഹത്തെ ആവശ്യമില്ലെന്നു തന്നെയാണ് ഇതു ശരിവയ്ക്കുന്നത്.

അതുകൊണ്ടു തന്നെ ദുബെയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണിനെ അഞ്ചാം നമ്പറില്‍ ഇന്ത്യ കളിപ്പിച്ചേ തീരൂ. ബാറ്ററെന്ന നിലയില്‍ ദുബെയേക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജു. അതിനാല്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നതും അദ്ദേഹം തന്നെയാണ്. ആറാമനായി വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. തുടര്‍ന്നു അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും.
രവീന്ദ്ര ജഡേജയെ ടീമിനു ആവശ്യമില്ല. ഗ്രൂപ്പുഘട്ടത്തില്‍ ഒരു റണ്‍സോ, വിക്കറ്റോ പോലും അദ്ദേഹം നേടിയിട്ടില്ല. ജഡ്ഡുവിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. വിന്‍ഡീസിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതിനാല്‍ ഇംപാക്ടുണ്ടാക്കാനും കുല്‍ദീപിനു സാധിക്കും. പേസ് ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് ത്രയം തന്നെ തുടരും.
അഫ്ഗാനെതിരേ ഇന്ത്യന്‍ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.