വലിയ പ്രതീക്ഷകളുമായാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണത്തെ ടി20 ലോകകപ്പിനു വേണ്ടി അമേരിക്കയിലെത്തിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് സ്‌പെഷ്യലായ ലോകകപ്പ് കൂടിയാണിത്. നായകന്‍ രോഹിത്, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കെല്ലാം ഇതു അവസാന ലോകകപ്പായിരിക്കും. കൂടാതെ മുഖ്യ കോച്ചിന്റെ റോളില്‍ രാഹുല്‍ ദ്രാവിഡിനെയും ഇനിയൊരു ടൂര്‍ണമെന്റില്‍ കാണില്ല. അതുകൊണ്ടു തന്നെ ലോകകപ്പ് നേട്ടവുമായി രാജകീയമായി തന്നെ പടിയിറങ്ങാനായിരിക്കും ഇവരുടെയെല്ലാം ആഗ്രഹം.
പക്ഷെ ഈ മോഹം യാഥാര്‍ഥ്യമാവാനുള്ള സാധ്യത തീരെ കുറവാണെന്നതാണ് ആരാധകരെ ഭയപ്പെടുത്തുന്ന കാര്യം. ഇതിനൊരു കാരണവും കൂടിയുണ്ട്. ഇത് എന്താണെന്നു നമുക്കു നോക്കാം. ലോകകപ്പിനു ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ്.

ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം അമേരിക്കയിലാണ്. എന്നാല്‍ സൂപ്പര്‍ എട്ട്, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയ്ക്കായി ഇന്ത്യക്കു വിന്‍ഡീസിലേക്കു പറക്കേണ്ടതായി വരും. ഇന്ത്യയുടെ ആശങ്കയ്ക്കു കാരണവും ഇതു തന്നെയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ സംബന്ധിച്ച് വിന്‍ഡീസ് ഒരിക്കലും ഭാഗ്യവേദിയായിട്ടില്ല.
ഇവിടെ നേരത്തേ കളിച്ചപ്പോഴെല്ലാം വലിയ തിരിച്ചടികളാണ് ടീമിനു നേരിട്ടിട്ടുള്ളത്. 2007ലെ ഏകദിന ലോകകപ്പ് നടന്നത് കരീബിയന്‍ മണ്ണിലായിരുന്നു. 2003ലെ തൊട്ടുമുമ്പത്തെ എഡിഷനില്‍ റണ്ണറപ്പായതിനു ശേഷമാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കാനെത്തിയത്. കിരീട ഫേവറിറ്റുകളിലൊന്നായിരുന്നു ദ്രാവിഡ് നയിച്ച ഇന്ത്യന്‍ ടീം.
വമ്പന്‍ താരനിരയുമായാണ് ഇന്ത്യ വിന്‍ഡീസില്‍ വിമാനമിറങ്ങിയത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ് തുടങ്ങി ലോകോത്തര കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.
ഇന്ത്യ ഉറപ്പായും കപ്പടിക്കുമെന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. പക്ഷെ ടൂര്‍ണമെന്റില്‍ ഇന്ത്യ വന്‍ ദുരന്തമായി മാറി. ശ്രീലങ്ക, ബംഗ്ലാദേശ്, ബെര്‍മൂഡ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യ. ബെര്‍മൂഡയെ തോല്‍പ്പിച്ചെങ്കിലും ലങ്ക, ബംഗ്ലാദേശ് എന്നിവരോടു പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ടു പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഷോക്കുകളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

അതിനു ശേഷം 2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ടി20 ലോകകപ്പ് കളിക്കാനെത്തിയപ്പോഴും ഇന്ത്യക്കു അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇറങ്ങിയ ഇന്ത്യ സെമി ഫൈനല്‍ പോലുമെത്താതെ പുറത്തായി. രോഹിത്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, യൂസുഫ് പഠാന്‍, ഹര്‍ഭജന്‍, സഹീര്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ സംഘം.
സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് സിയിലായിരുന്നു ഇന്ത്യ. ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയെങ്കിലും അവിടെ തകര്‍ന്നടിയുകയായിരുന്നു. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് എഫിലായിരുന്നു ഇന്ത്യ ഉള്‍പ്പെട്ടത്. ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പിലുണ്ടായിരുന്നത്.
പക്ഷെ മൂന്നു ടീമുകളോടും തോറ്റ ധോണിയും സംഘവും ഗ്രൂപ്പില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് നാണകെട്ടാണ് നാട്ടിലേക്കു മടങ്ങിയത്. ഈ രണ്ടു തിരിച്ചടികള്‍ പരിഗണിക്കുമ്പോള്‍ ഇത്തവണയും വിന്‍ഡീസ് ഇന്ത്യയെ ഭയപ്പെടുത്തുമെന്നുറപ്പാണ്. വീണ്ടുമൊരിക്കല്‍ക്കൂടി വെറുംകൈയോടെ ഇന്ത്യക്കു നാട്ടിലേക്കു മടങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.