ഗയാന: നിലവിലെ ചാംപ്യന്‍മാരായ ഇംണ്ടിനെ നാട്ടിലേക്കു കെട്ടുകെട്ടിച്ച് ടീം ഇന്ത്യ രണ്ടാം ലോകകപ്പെന്ന ലക്ഷ്യത്തിനു തൊട്ടരികില്‍ എത്തിയിരിക്കുകയാണ്. ഗയാനയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ 68 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും എതിരാളികളേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് രോഹിത് ശര്‍മയും സംഘവും കാഴ്ചവച്ചത്.
എന്നാല്‍ ഈ മല്‍സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ നടത്തിയ ഒരു പരീക്ഷണം എന്തിനാണെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ഈ നീക്കം ദയീനമായി പരാജയപ്പെട്ടെങ്കിലും മല്‍സരത്തില്‍ അതു ടീമിനെ ബാധിക്കാതിരുന്നതില്‍ സന്തോഷിക്കാം. വമ്പനടിക്കാരനായ ശിവം ദുബെയുടൈ ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റമാണ് സംശയം ജനിപ്പിക്കുന്നത്. മുന്‍ മല്‍സരങ്ങളിലെല്ലാം സൂര്യകുമാര്‍ യാദവിനു ശേഷം അഞ്ചാം നമ്പറിലാണ് ദുബെയെ ഇന്ത്യ ഇറക്കിയിട്ടുള്ളത്. ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്

പക്ഷെ ഇംഗ്ലണ്ടിനെതിരേ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും കഴിഞ്ഞാണ് ഏഴാമനായി അദ്ദേഹം ബാറ്റിങിനു എത്തിയത്. 18ാം ഓവറിലായിരുന്നു ദുബെയുടെ വരവ്. യഥാര്‍ഥത്തില്‍ മല്‍സരത്തിന്റെ ഇത്തരമൊരു ഘട്ടത്തില്‍ ബാറ്റിങിനു ഇറക്കാവുന്നയാളല്ല അദ്ദേഹം. നാല്, അഞ്ച് ബാറ്റിങ് പൊസിഷനുകളാണ് ദുബെയ്ക്കു ബെസ്റ്റ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം ദുബെ ബാറ്റിങില്‍ കസറിയതും ഈ പൊസിഷനുകളില്‍ കളിച്ചപ്പോഴാണ്. കാരണം പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാരെ നേരിടുന്നതിലാണ് അദ്ദേഹം മികവ് പുലര്‍ത്തിയിട്ടുള്ളത്.
ലോകകപ്പ് സ്‌ക്വാഡില്‍ ദുബെയെ ഉള്‍പ്പെടുത്തിയതും മധ്യ ഓറുകളില്‍ സ്പിന്നര്‍മാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ മികച്ച രീതിയില്‍ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദുബെയെ എന്തിന് ഏഴാം നമ്പറിലേക്കു മാറ്റി?. 18ാം ഓവറില്‍ സ്പിന്നര്‍മാരെ നേരിടാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കില്ലെന്നു ടീം മാനേജ്‌മെന്റിനു വ്യക്തമായി അറിയാം. പകരം മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ എറിഞ്ഞിരുന്ന സമയത്താണ് ദുബെ കളിച്ചതെങ്കില്‍ കുറേക്കൂടി ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നു.
സ്പിന്നര്‍ ആദില്‍ റഷീദെറിഞ്ഞ 14ാം ഓവറിലെ നാലാമത്തെ ബോളില്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. തുടര്‍ന്നാണ് ദുബെ വരേണ്ടിയിരുന്നത്. നേരത്തേ തന്നെ ഹെല്‍മെറ്റും പാഡും ധരിച്ച് താരം ഡഗൗട്ടില്‍ തയ്യാറായി ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് രോഹിത് പുറത്തായ ശേഷം ദുബെയെ ഓവര്‍ടേക്ക് ചെയ്ത് ഹാര്‍ദിക് ക്രീസിലെത്തിയത്. ഈ സമയത്തു റഷീദിനെക്കൂടാതെ മറ്റൊരു സ്ലോ ബൗളറായ ലിയാം ലിവിങ്‌സ്റ്റണാണ് ബൗള്‍ ചെയ്തു കൊണ്ടിരുന്നത്.

അതുകൊണ്ടു തന്നെ ദുബെയ്ക്കു ഏറ്റവും അനുയോജ്യമായ സമയം കൂടിയായിരുന്നു ഇത്. പക്ഷെ അദ്ദേഹത്തെ അവസാന രണ്ടോവറുകളിലേക്കു മാറ്റിവച്ച് ടീ മാനേജ്‌മെന്റ് അബദ്ധം കാണിച്ചു. 16ാം ഓവറിലാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. അപ്പോള്‍ ദുബെ തീര്‍ച്ചയായും ബാറ്റിങിനു എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും മോശം ഫോമിലുള്ള ജഡേജയെ ആറാം നമ്പറിലക്കു ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു. ഒടുവില്‍ 18ാം ഓവറില്‍ ദുബെയെത്തുമ്പോേഴക്കും ഏറെ വൈകിപ്പോയിരുന്നു.
പേസര്‍മാര്‍ക്കെതിരേ അദ്ദേഹം അത്ര നന്നായി ബാറ്റ് ചെയ്യാറില്ലെന്നതു എല്ലാവര്‍ക്കു അറിയാം. അതു തന്നെ സംഭവിക്കുകയും ചെയ്തു. പേസര്‍ ക്രിസ് ജോര്‍ഡനെറിഞ്ഞ ഓവറില്‍ ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളില്‍ അര്‍ധമനസോടെ ദുബെ ബാറ്റ് വയ്ക്കുകയും എഡ്ജായി ജോസ് ബട്‌ലര്‍ക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.
ബൗളിങില്‍ ദുബെയെ ടീം മാനേജ്‌മെന്റ് ഉപയോഗിക്കുന്നില്ല. ടൂര്‍ണമെന്‍റില്‍ ഇതിനകം ഒരേയൊരു ഓവറാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ബാറ്റിങിലെങ്കിലും ഉപയോഗിക്കാന്‍ പ്ലാനുണ്ടെങ്കില്‍ തീര്‍ച്ചയായും അഞ്ചാം നമ്പറിലെങ്കിലും ദുബെയെ ഇറക്കിയേ തീരൂ.