ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനു വേണ്ടിയാണ്. ഈ മല്‍സരത്തില്‍ ആരാവും വിജയിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ കമ്രാന്‍ അക്മല്‍. ജൂണ്‍ ഒമ്പതിനു ന്യൂയോര്‍ക്കിലാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും ബാബര്‍ ആസമിന്റെ പാക് പടയും മുഖാമുഖം വരുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ഒരു ചോദ്യോത്തര സെഷനിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിലെ വിജയിയെ അക്മല്‍ പ്രവചിച്ചത്. തീര്‍ച്ചയായും ഇന്ത്യ വിജയിക്കുമെന്ന വളരെ ബോള്‍ഡായിട്ടുള്ള പ്രവചനമാണ് അക്മല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ആരാധകരെ ഇതു സന്തോഷിപ്പിക്കുമ്പോള്‍ പാക് ആരാധകരെ പ്രകോപിതരാക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യ ഉറപ്പായും വിജയം കൊയ്യുമെന്നാണ് അക്മല്‍ പ്രവചിക്കുന്നതെങ്കിലും മല്‍സരം ഒരിക്കലും ഏകപക്ഷീയമായി മാറാനുള്ള സാധ്യതയില്ല. ഒരു ഇഞ്ചോടിഞ്ച് ത്രില്ലറിനു തന്നെയായിരിക്കും ക്രിക്കറ്റ് ലോകം സാക്ഷിയായേക്കുക. ഇന്ത്യയുടെ കരുത്ത് പതിവുപോലെ ബാറ്റിങ് തന്നെയാണെങ്കില്‍ പാകിസ്താന്റെ കരുത്ത് ബൗളിങിങിലാണ്. വളരെ ശക്തമായ പേസ് ബൗളിങ് നിരയെയാണ് പാക് പട അണിനിരത്തുന്നത്
മുന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ മടങ്ങിവരവ് പാക് പേസ് ബൗളിങിന്റെ മൂര്‍ച്ചകൂട്ടും. ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയാണ് ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു ബൗളര്‍. ഇവര്‍ക്കൊപ്പം നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ കൂടി ചേരുമ്പോള്‍ അതു മാരക കോമ്പിനേഷനായി മാറും. 2022ലെ അവസാനത്തെ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു മെല്‍ബണില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ഇന്ത്യ അവസാന ബോളില്‍ നാടകീയ വിജയം പിടിച്ചെടുക്കുകയായിരുന്നു.
160 റണ്‍സ് ചെയ്യവെ നാലിനു 31 റണ്‍സിലേക്കു വീണ ഇന്ത്യയെ വിരാട് കോലിയുടെ (53 ബോളില്‍ 82*) ഒറ്റയാള്‍ പോരാട്ടമാണ് രക്ഷിച്ചത്. കോലിയുട കരിയറിലെ മാത്രമല്ല ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്ന് കൂടിയായിരുന്നു ഇത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലുമെല്ലാം ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താനെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു.

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ വെറും ഏഴു തവണ മാത്രമേ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിട്ടുള്ളൂ. ഇതില്‍ അഞ്ചിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരു മല്‍സരത്തില്‍ മാത്രമേ പാകിസ്താന്‍ വിജയിച്ചിട്ടുള്ളൂ. ഒരു മല്‍സരം ടൈയാവുകയുമായിരുന്നു. 2021ലെ ടി20 ലോകപ്പിലായിരുന്നു ഇന്ത്യക്കെതിരേ പാകിസ്താന്റെ ഏക വിജയം. ഷഹീന്റെ ഉജ്ജ്വല പ്രകടനത്തിന്റെ മികവില്‍ ബാബര്‍ നയിച്ച പാകിസ്താന്‍ കോലിയുടെ ടീം ഇന്ത്യയെ പത്തു വിക്കറ്റിനു വാരിക്കളയുകയായിരുന്നു.
ലോകകപ്പ് സ്ക്വാഡ്
ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ. റിസര്‍വുകള്‍: ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ.
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയൂബ്, അബ്രാര്‍ അഹമ്മദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, അസം ഖാന്‍, മുഹമ്മദ് അബ്ബാസ് അഫ്രീഡി, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാന്‍.