ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഓരോ ടി20 മല്‍സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതുമാണ്. ലോകകപ്പ് ടീമിനെക്കുറിച്ച് ബിസിസിഐയുടെ പക്കല്‍ ഏകദേശ ചിത്രമുണ്ട്. ചില പൊസിഷനുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ മാത്രമേ സംശയം നിലനില്‍ക്കുന്നുള്ളൂ.
വെറ്ററന്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. രോഹിത് തന്നെ ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കാനാണ് ബിസിസിഐയ്ക്കു താല്‍പ്പര്യം. പക്ഷെ ഇതേക്കുറിച്ച് രോഹിത് ഇനിയും പ്രതികരിച്ചിട്ടില്ല. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന കോലിയും ടീമിലുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോലി ലോകകപ്പില്‍ കളിക്കാന്‍ സമ്മതം മൂളിയാല്‍ അദ്ദേഹത്തിന്റെ മൂന്നാം നമ്പര്‍ പൊസിഷന് വെല്ലുവിളിയുയര്‍ത്തി മറ്റൊരാള്‍ കൂടി മല്‍സരരംഗത്തുണ്ട്, ശ്രേയസ് അയ്യരാണ് ഈ താരം. കോലി കളിക്കുന്നില്ലെങ്കില്‍ ശ്രേയസിനു ഈ റോള്‍ ഏറെക്കുറെ ഉറപ്പാണ്. പക്ഷെ ടി20യില്‍ തുടര്‍ന്നും കളിക്കാനാണ് കോലി ആഗ്രഹിക്കുന്നതെങ്കില്‍ ശ്രേയസിനു കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.
ടി20യില്‍ വളരെ ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യക്കുള്ളത്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ സമീപകാലത്തു ടീമിലേക്കു വരികയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കിയത് ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.
ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും കളിക്കാന്‍ തയ്യാറായാല്‍ ഇന്ത്യയുടെ ടോപ്പ് ത്രീ സെറ്റായിക്കഴിഞ്ഞു. രോഹിത്, ശുഭ്മന്‍ ഗില്‍, കോലി എന്നിവരായിരിക്കും ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുക. രോഹിത് മാറി നില്‍ക്കുകയാണെങ്കില്‍ ഓപ്പണിങിലേക്കു ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരിലൊരാളായിരിക്കും വരുന്നത്. കോലി കളിക്കുകയാണെങ്കില്‍ ശ്രേയസിനെ ടീമിലുള്‍പ്പെടുത്തണമോയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള കുഴപ്പിക്കുന്ന ചോദ്യം.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മൂന്നും നാലും നമ്പറുകളില്‍ കളിച്ചത് കോലിയും ശ്രേയസുമായിരുന്നു. പക്ഷെ ടി20 ലോകകപ്പില്‍ ഇരുവരും ഇതു ഉറപ്പിക്കേണ്ടതില്ല. ടി20 ലോകകപ്പില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് സ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കോലി ടി20 ലോകകപ്പിലുണ്ടെങ്കില്‍ ശ്രേയസിനു പുറത്തിരുന്നു കളി കാണേണ്ടി വരുമെന്നാണ് സൂചനകൾ.

പുറംഭാഗത്തിനേറ്റ പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയനായ ശ്രേയസ് മാസങ്ങളോളം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിലൂടെയാണ് 28കാരനായ ശ്രേയസ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. തിരിച്ചുവരവിനു ശേഷം ഉജ്ജ്വല ഫോമിലാണ് അദ്ദേഹം. ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും നാലാം നമ്പറില്‍ ബാറ്റ് ചെയ്തത് ശ്രേയസാണ്. 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരം മധ്യനിരയില്‍ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമായി മാറുകയും ചെയ്തു.
ദീര്‍ഘകാലം ടി20യില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലാത്ത ശ്രേയസ് ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെ ടീമിലേക്കു മടങ്ങിയെത്തിയിരുന്നു. അവസാനത്തെ രണ്ടു മല്‍സരങ്ങളിലാണ് താരം കളിച്ചത്. അപ്രസക്തമായ അഞ്ചാം ടി20യില്‍ ഫിഫ്റ്റിയുമായി ടീമിന്റെ രക്ഷകനായി മാറുകയും ചെയ്തു.
2022 മുതലുള്ള അന്താരാഷ്ട്ര ടി20യിലെ പ്രകടനമെടുത്താല്‍ ലോക ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് കോലിയാണ്. 19 ഇന്നിങ്‌സുകളില്‍ നിന്നും 47.07 ശരാശരിയില്‍ 130.8 സ്‌ട്രൈക്ക് റേറ്റോടെ 659 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഞ്ചാംസ്ഥാനത്താണ് ശ്രേയസുള്ളത്. 15 ഇന്നിങ്‌സുകളില്‍ നിന്നും 140.1 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 419 റണ്‍സാണ്.