അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസവും കോച്ചുമായിരുന്ന രവി ശാസ്ത്രി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് അടുത്ത വര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇംഗ്ലണ്ടാണ് നിലവിലെ ടി20 ലോക ചാംപ്യന്‍മാര്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്താനെ തകര്‍ത്തുവിട്ടായിരുന്നു ജോസ് ബട്‌ലറും സംഘവും തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്.
ഇന്ത്യയാവും 2024ലെ ടി20 ലോകകപ്പില്‍ ജേതാക്കളാവുകയെന്നാണ് ശാസ്ത്രി പ്രവചിച്ചിരിക്കുന്നത്. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ കൈയെത്തും ദൂരത്താണ് കിരീടം ഇന്ത്യക്കു നഷ്ടമായത്. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ 10 തുടര്‍ ജയങ്ങളുമായി കുതിച്ച ടീം ഫൈനലില്‍ വീഴുകയായിരുന്നു. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കണ്ണീരണിയിച്ച് വിശ്വ വിജയികളായത്.

ലോകകപ്പ് വിജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നു ഒരിക്കല്‍ക്കൂടി കഴിഞ്ഞ ഫൈനലില്‍ ഇന്ത്യക്കേറ്റ പരാജയം അടിവരയിടുന്നതായി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഒന്നും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയില്ല. മഹാനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ ആറു ടൂര്‍ണമെന്റുകളില്‍ കളിക്കേണ്ടിവന്നു. ലോകകപ്പ് എളുപ്പം നേടാന്‍ സാധിക്കില്ല. ആ വലിയ ദിവസത്തില്‍ നിങ്ങള്‍ അത്രയും മികച്ചവരായാല്‍ മാത്രമേ അതു സാധിക്കുകയുള്ളൂവെന്നും ശാസ്ത്രി നിരീക്ഷിച്ചു.
നിങ്ങള്‍ നേരത്തേ ചെയ്തതൊന്നും ഫൈനലെന്ന ആ വലിയ ദിവസത്തില്‍ പരിഗണിക്കപ്പെടില്ല. ആ സാഹചര്യത്തിനൊത്ത് നിങ്ങള്‍ ഉയരുകയാണ് ചെയ്യേണ്ടത്. ടൂര്‍ണമെന്റിനു മുമ്പ് തന്നെ എന്താണ് സംഭവിക്കുകയെന്നു നിങ്ങള്‍ക്കറിയാം. ചിലപ്പോൾ തുടക്കത്തില്‍ പുറത്തായേക്കാം, നാലു ടീമുകളിലൊന്നായാല്‍ സെമി ഫൈനലും ഫൈനലുമാണുള്ളത്.
ആ രണ്ടു ദിവസങ്ങളില്‍ (സെമി ഫൈനല്‍, ഫൈനല്‍) പെര്‍ഫോം ചെയ്താല്‍ നിങ്ങള്‍ക്കു ജയിക്കാം. നേരത്തേ കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും ഓസ്‌ട്രേലിയ ഇത്തവണ ആ രണ്ടു ദിവസങ്ങളില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു. ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ അവര്‍ തോറ്റിരുന്നു. പക്ഷെ ഡി ഡേയില്‍ (രണ്ടു ദിവസം, സെമി & ഫൈനല്‍) അവര്‍ ഉജ്ജ്വലമായി കളിച്ചതായും ശാസ്ത്രി വിലയിരുത്തി.
2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വലിയ കിരീട സാധ്യതയുള്ളതായി ഞാന്‍ കണക്കാക്കുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ പരാജയം ദുഖകരമാണ്. പക്ഷെ നമ്മുടെ ഒരുപാട് താരങ്ങള്‍ ഈ തോല്‍വിയില്‍ നിന്നും പാഠം പഠിക്കും. ഗെയിം മുന്നോട്ടു തന്നെ പോവും. അധികം വൈകാതെ തന്നെ ഒരു ലോകകപ്പ് ഇന്ത്യ നേടുമെന്നു തനിക്കു കാണാന്‍ സാധിക്കുന്നതായും ശാസ്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ ലോകകപ്പ് നേട്ടം ചിലപ്പോള്‍ ഏകദിന ഫോര്‍മാറ്റിലായിരിക്കില്ല. കാരണം ഇന്ത്യക്കു ഇനി ടീമിനെ ഉടച്ചു വാര്‍ക്കേണ്ടത് ആവശ്യമാണ്. പക്ഷെ ടി20 ക്രിക്കറ്റില്‍ ഇന്ത്യ കിരീട ഫേവറിറ്റുകള്‍ തന്നെയായിരിക്കും. കാരണം ഈ ഫോര്‍മാറ്റിലെ ന്യൂക്ലിയസ് ഇന്ത്യക്കു ലഭിച്ചുകഴിഞ്ഞു. ഇതു ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റാണ്. ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ ഇനി അതിലായിരിക്കണമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
2007ലെ പ്രഥമ ടി20 ലോകകപ്പിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. അന്നു സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ പുതിയ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെയായിരുന്നു ഇന്ത്യ വീഴ്ത്തിയത്.
പിന്നീടൊരിക്കലും ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കായിട്ടില്ല. 2022ലെ അവസാന എഡിഷനില്‍ ഇന്ത്യ സെമി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്.