ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യ വിശ്വകിരീടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 30 പന്തില്‍ 30 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ ജയം പിടിച്ചുവാങ്ങിയത്. ഇതിന് കാരണം രോഹിത് ശര്‍മയുടെ നായക മികവ് തന്നെയാണ്.
ഇന്ത്യയുടെ ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്ക് ഉയരാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരിക്കുകയാണ്. കപില്‍ ദേവിനും എംഎസ് ധോണിക്കുമൊപ്പം ഇനി രോഹിത്തുമിരിക്കും. ഇന്ത്യയുടെ മറ്റ് പല നായകന്മാര്‍ക്കും സാധിക്കാതെ പോയതാണ് രോഹിത് നേടിയെടുത്തിരിക്കുന്നത്. 11 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ഇന്ത്യയുടെ ഐസിസി കിരീട നേട്ടം ആരാധകരെല്ലാം ആഘോഷമാക്കുകയാണ്. രോഹിത് ശര്‍മക്കും വലിയ പ്രശംസകളാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ വിരാട് കോലിയായിരുന്നു ഇന്ത്യയെ ഫൈനലില്‍ നയിച്ചിരുന്നതെങ്കിലോ എന്ന ചോദ്യം വൈറലാവുകയാണ്. ഇന്ത്യയുടെ ഇതിഹാസ താരമായിരുന്നിട്ടും ഐസിസി ട്രോഫിയിലേക്കെത്താന്‍ ഇതുവരെ കോലിക്കായിരുന്നില്ല. പലപ്പോഴും കോലിയുടെ ക്യാപ്റ്റന്‍സി തന്നെയാണ് ഇതിന് കാരണം. നായകനെന്ന നിലയില്‍ ഭാഗ്യമില്ലാത്തയാളാണ് കോലി. ദക്ഷിണാഫ്രിക്ക ഭാഗ്യം കെട്ട ടീമാണെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഭാഗ്യം കെട്ട നായകനാണ് കോലി.
ഫൈനലില്‍ കോലി നയിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക കിരീടത്തിലേക്കെത്തുമായിരുന്നു. കാരണം സമ്മര്‍ദ്ദ സാഹചര്യത്തില്‍ മികച്ച തീരുമാനമെടുക്കാന്‍ കോലിക്ക് കഴിവില്ല. ഒരു ഘട്ടത്തില്‍ ജയിക്കാന്‍ 30 പന്തില്‍ 30 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. ഈ സമയത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് രോഹിത് ശര്‍മയുടെ ബുദ്ധിപരമായ നീക്കമാണ്. പരീക്ഷണങ്ങള്‍ക്ക് രോഹിത് ധൈര്യം കാട്ടും. എന്നാല്‍ കോലി അതിന് തയ്യാറാവില്ല.

നടന്നു തേഞ്ഞ വഴിയിലൂടെയാവും കോലി സഞ്ചരിക്കുക. അതുകൊണ്ടുതന്നെ കോലിയുടെ മിടുക്കുകൊണ്ട് കപ്പിലേക്കെത്താനാവില്ല. കൂടാതെ സമ്മര്‍ദ്ദ സാഹചര്യത്തില്‍ കോലി ബാറ്റിങ്ങില്‍ പതറില്ല. എന്നാല്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവില്ല. ഇത് പല തവണ കണ്ടിട്ടുള്ളതാണ്. രോഹിത് ശര്‍മ ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുകയും ഓരോ ബാറ്റ്‌സ്മാനും അനുസരിച്ച് ഫീല്‍ഡ് ഒരുക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈ മികവ് വിരാട് കോലിക്കില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ രോഹിത് എടുത്ത ചില തീരുമാനങ്ങള്‍ മറ്റ് പലര്‍ക്കും ഉള്‍ക്കൊള്ളാനാവാത്തതായിരുന്നു. ഇതിലൊന്ന് വിരാട് കോലിയെ ഓപ്പണറാക്കിയത്. പലരും ഈ തീരുമാനത്തെ വിമര്‍ശിച്ചപ്പോഴും രോഹിത് ഉറച്ച് നിന്നു. ഒടുവില്‍ ഫൈനലില്‍ ഗംഭീര പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ കോലിക്ക് സാധിച്ചു. ഇതിന് പിന്നില്‍ നായകനെന്ന നിലയില്‍ രോഹിത്തിന്റെ വിശ്വാസവും ധൈര്യവുമാണ്.
കോലിയായിരുന്നെങ്കില്‍ ലോകകപ്പിന് തൊട്ടുമുമ്പ് മികച്ച ഫോമിലുള്ള യശ്വസി ജയ്‌സ്വാളിനെ പുറത്തിരുത്തി ഇത്തരമൊരു സാഹസം കാട്ടില്ലായിരുന്നു. രോഹിത് ശര്‍മ എതിര്‍ താരങ്ങളെ പ്രചോദിപ്പിക്കുന്ന നായകനാണ്. എന്നാല്‍ കോലി സമ്മര്‍ദ്ദം നിറഞ്ഞ നോക്കൗട്ട് മത്സരങ്ങളില്‍ സഹതാരങ്ങളെക്കാള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്ന താരമാണ്. ബാറ്റിങ്ങില്‍ ഇത് പ്രതിഫലിക്കാറില്ലെങ്കിലും കോലിയുടെ പെരുമാറ്റത്തില്‍ നിന്ന് സമ്മര്‍ദ്ദം വ്യക്തമാവും.
വിരാട് കോലിക്ക് കീഴില്‍ പല തവണ ഇന്ത്യ നോക്കൗട്ട് മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ഒരു തവണ പോലും കിരീടത്തിലേക്കെത്തിക്കാനായില്ല. ഫൈനലുകളിലും സെമിയിലും ജയിപ്പിക്കാന്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ കഴിവ് വേണം. രോഹിത് ശര്‍മക്കും എംഎസ് ധോണിക്കുമെല്ലാം ഈ കഴിവുണ്ട്. എന്നാല്‍ കോലിക്ക് ഈ കഴിവില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെങ്കിലും മികച്ച നായകനെന്ന് വിളിക്കാനാവില്ല.