ടി20 ലോകകപ്പില്‍ രണ്ടു തുടര്‍ വിജയങ്ങളുമായി സൂപ്പര്‍ എട്ട് യോഗ്യതയ്ക്കു തൊട്ടരികില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിക്കാനായാല്‍ ഇന്ത്യക്കൂ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റ് വാങ്ങാം. ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ടു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാമത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ആറു റണ്‍സിനും ഇന്ത്യ മറികടന്നു.
ഇനി അമേരിക്ക, കാനഡ എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങള്‍. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇവയില്‍ ഇന്ത്യ മികച്ച വിജയം തന്നെ കൊയ്യാനാണ് സാധ്യത. എന്നാല്‍ സൂപ്പര്‍ എട്ടിലെത്തിയാല്‍ ഇന്ത്യക്കു എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുണ്ട്. കാരണം അവിടെ കൂടുതല്‍ കരുത്തരായ എതിരാളികളാണ് ഇന്ത്യയെ കാത്തിരിക്കുക.

ചില പോരായ്മകള്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിനുണ്ട്. വലിയ മല്‍സരങ്ങളില്‍ ഇതു തീര്‍ച്ചയായും ടീമിനെ വലയ്ക്കാനിടയുണ്ട്. സൂപ്പര്‍ എട്ടിനു മുമ്പ് തന്നെ ഈ ദൗബല്യങ്ങള്‍ ഇന്ത്യ പരിഹരിച്ചേ തീരൂ. രോഹിത് ശര്‍മയെയും സംഘത്തെയും വലയ്ക്കുന്ന മൂന്നു പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ടി20യില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ഇന്ത്യയുടെ ആദ്യത്തെ തലവേദന. ബാറ്റിങ് ദുഷ്‌കരമായ അമേരിക്കന്‍ പിച്ചില്‍ സൂര്യ ശരിക്കും പതറുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്നു പലരും ചൂണ്ടിക്കാട്ടിയ താരമാണ് അദ്ദേഹം. പക്ഷെ ബാറ്റിങിലെ തന്റെ മാജിക്ക് അമേരിക്കന്‍ പിച്ചുകളില്‍ പുറത്തെടുക്കാന്‍ സ്‌കൈയ്ക്കു കഴിഞ്ഞിട്ടില്ല.
അയര്‍ലാന്‍ഡുമായള്ള ആദ്യ കളിയില്‍ നാലു ബോളില്‍ രണ്ടു റണ്‍സാണ് സൂര്യ സ്‌കോര്‍ ചെയ്തത്. പാകിസ്താനുമായുള്ള വമ്പന്‍ പോരാട്ടത്തിലും അദ്ദേഹം നനഞ്ഞ പടക്കമായി മാറി. എട്ടു ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത സൂര്യ സിംപിള്‍ ക്യാച്ച് സമ്മാനിച്ച് ക്രീസ് വിടുകയായിരുന്നു. അമേരിക്കയിലെ സ്ലോ പിച്ചുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ക്ലിക്കാവുന്നില്ല. ഇതു മറികടക്കാന്‍ സൂര്യക്കു ഇനിയുള്ള മല്‍സരങ്ങളില്‍ തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടു വരേണ്ടി വന്നേക്കും.
ഇന്ത്യയുടെ രണ്ടാമത്തെ ആശങ്ക ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുന്നില്ല എന്നതാണ്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയെ ഓപ്പണറാക്കിയുള്ള പരീക്ഷണം പരാജയമായി മാറിയിരിക്കുകയാണ്. 1, 4 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ കോലിയുടെ സ്‌കോറുകള്‍. ഈ ലോകകപ്പില്‍ ഇന്ത്യ കപ്പടിക്കണമെങ്കില്‍ കോലിയുടെ ബാറ്റ് തീ തുപ്പിയേ തീരൂ. കാരണം വലിയ മല്‍സരങ്ങളുടെ താരമാണ് അദ്ദേഹം. നിര്‍ണായക മല്‍സരങ്ങളില്‍ ജയിക്കണമെങ്കില്‍ കോലിയില്‍ നിന്നും മികച്ച സംഭാവനകള്‍ ടീമിനു ആവശ്യമാണ്.

ആദ്യ കളിയില്‍ അയര്‍ലാന്‍ഡിനെതിരേ രോഹിത്- കോലി ജോടി ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 22 റണ്‍സായിരുന്നു. പാകിസ്താനെതിരേയാവട്ടെ ഇതു 12ലേക്കു ചുരുങ്ങുകയും ചെയ്തു. ഈ ജോടി ക്ലിക്കായെങ്കില്‍ മാത്രമേ വലിയ ടോട്ടലുകള്‍ കുറിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. അടുത്ത മല്‍സരത്തിലും കോലി ഫ്‌ളോപ്പായാല്‍ അദ്ദേഹത്തെ സ്ഥിരം നമ്പറായ മൂന്നിലേക്കു മാറ്റി യശസ്വി ജയ്‌സ്വാളിനെ ഇലവനിലേക്കേു കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും.
ഈ ലോകകപ്പില്‍ ടീമിന്റെ ഇംപാക്ട് പ്ലെയറാവുമെന്നു കരുതപ്പെട്ട ശിവം ദുബെയുടെ ദയനീയ പ്രകടനമാണ് ഇന്ത്യയുടെ മൂന്നാമത്തെ ആശങ്ക. റിങ്കു സിങിനു പകരം ദുബെയെ ലോകകപ്പ് ടീമിലെടുത്ത തീരുമാനത്തിനെതിരേ നേരത്തേ തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
അതില്‍ കഴമ്പുണ്ടെന്നു തന്നെയാണ് ദുബെയുടെ മോശം പ്രകടനം ശരിവയ്ക്കുന്നത്. 0*, 3 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ താരത്തിന്റെ സ്‌കോറുകള്‍. ദുബെ ഇനിയും ക്ലിക്കായില്ലെങ്കില്‍ പകരം സഞ്ജു സാംസണിനെ മധ്യനിരയില്‍ ഇന്ത്യ പരീക്ഷിച്ചേക്കും.