For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ഇത് ഐപിഎല്ലല്ല, ആ കഴിവില്ലെങ്കില്‍ പ്രയാസപ്പെടും! മുന്നറിയിപ്പുമായി കൈഫ്

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തിരിക്കുകയാണ്. 60 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റിന് 182 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 122ലൊതുങ്ങി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ കരുത്തുകാട്ടി. എന്നാല്‍ ബാറ്റിങ് ഓഡറില്‍ ഇന്ത്യ വലിയ പൊളിച്ചെഴുത്താണ് നടത്തിയത്. ഓപ്പണറായി ഇന്ത്യ ഇറക്കിയത് രോഹിത് ശര്‍മക്കൊപ്പം സഞ്ജു സാംസണിനെയാണ്.

റിഷഭ് പന്തിനെ മൂന്നാം നമ്പറിലും ഇറക്കിയപ്പോള്‍ യശ്വസി ജയ്‌സ്വാളിനും വിരാട് കോലിക്കും ഇന്ത്യ അവസരം നല്‍കിയില്ല. കോലി ഇന്ത്യയുടെ സൂപ്പര്‍ താരമായതിനാല്‍ സന്നാഹ മത്സരം കളിച്ചില്ലെങ്കിലും പ്രശ്‌നമല്ല. എന്നാല്‍ യുവതാരമായ യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിനെതിരായ വിമര്‍ശനം ശക്തമാകവെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫ്.

പിച്ചിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കൈഫ് നല്‍കുന്നത്. 'ന്യൂയോര്‍ക്കില്‍ സന്നാഹം കളിച്ച അതേ പിച്ചാണെങ്കില്‍ ബാറ്റിങ് പ്രയാസമാണ്. ബൗണ്‍സിനോടൊപ്പം വലിയ ഔട്ട്ഫീല്‍ഡുമാണ്. കൂടാതെ ഔട്ട്ഫീല്‍ഡ് വളരെ സ്ലോയാണ്. പന്തിന് നല്ല ചലനവുമുണ്ട്. മികച്ച സാങ്കേതികതയില്ലാതെ ഇവിടെ സ്‌കോര്‍ നേടാന്‍ സാധിക്കില്ല. ഇത് ഐപിഎല്ലല്ല' എന്നാണ് കൈഫ് എക്‌സിലൂടെ പ്രതികരിച്ചത്. ഇന്ത്യയുടെ ഒരു താരത്തിനും അമേരിക്കയില്‍ കളിച്ച് അനുഭവസമ്പത്തില്ല.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. സ്പിന്നിന് അനുകൂലമാണ് പിച്ചെന്ന് പറയുമ്പോഴും സന്നാഹത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പേസര്‍മാര്‍ക്ക് മികച്ച സ്വിങ് ലഭിക്കുന്നുണ്ട്. ഇത് മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിവുണ്ട്. പിച്ചിന്റെ സ്വഭാവം ഇതാണെങ്കില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാട്ടുമെന്ന് നിസംശയം പറയാം. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനം മാത്രമാണ് കണ്ടറിയേണ്ടത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങുക ദുഷ്‌കരമായിരിക്കുമെന്ന് പറയാം.

rohit sharma

ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തില്‍ വന്ന മാറ്റവും കൈഫ് ചൂണ്ടിക്കാട്ടി. 'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. പവര്‍പ്ലേയിലെ ശൈലിയില്‍ രോഹിത് മാറ്റം വരുത്തിയിട്ടുണ്ട്. ഭയമില്ലാതെ ആക്രമണോത്സകതയോടെ കളിക്കുകയാണ് വേണ്ടത്. ഈ ലോകകപ്പില്‍ രോഹിത് ആക്രമണോത്സകതയോടെ കളിക്കുമെന്നാണ് കരുതുന്നത്. പാകിസ്താനെതിരേയും ഇതേ ആക്രമണോത്സകതയോടെ ഇന്ത്യ കളിക്കണം. പാകിസ്താനെതിരായ മത്സരഫലമാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിധി തീരുമാനിക്കുക' കൈഫ് പറഞ്ഞു.

സന്നാഹത്തിലെ ഇന്ത്യയുടെ നീക്കം ചില പ്രധാന സൂചനകള്‍ നല്‍കുന്നുണ്ട്. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ കളിപ്പിച്ചില്ല. ഇതോടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലി എത്തിയേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. കോലി ഐപിഎല്ലില്‍ ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലും ഓപ്പണറായി കോലി ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. സന്നാഹത്തില്‍ ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ ജയ്‌സ്വാളിനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. കോലിയും രോഹിത്തും ഓപ്പണിങ്ങിലേക്കെത്തുമ്പോഴും സഞ്ജു സാംസണിന് വലിയ പ്രതീക്ഷവേണ്ട. മൂന്നാം നമ്പറില്‍ സഞ്ജു കളിക്കാന്‍ സാധ്യതയില്ല. പകരം മധ്യനിരയില്‍ ശിവം ദുബെയെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ദുബെ. അതുകൊണ്ടുതന്നെ ഇന്ത്യ ദുബെയില്‍ വിശ്വാസം അര്‍പ്പിച്ചേക്കും.

ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് നടത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇത് തിരിച്ചടിയായി മാറുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇത്തവണ കപ്പടിക്കുന്ന ടീം പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച സീനിയര്‍ താരങ്ങളുള്ളതിനാല്‍ ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യതകള്‍ കൂടുതലാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.

Story first published: Sunday, June 2, 2024, 14:32 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+