ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് ഐസിസിയുടെ ടി20 ലോകകപ്പാണ്. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിനെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രോഹിത് ശര്‍മ തന്നയായിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുകയെന്നുറപ്പായിരിക്കുകയാണ്. ഒരു പക്ഷെ രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്.
2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തവണത്തെ ടി20 ലോകകപ്പിലെങ്കിലും ഇന്ത്യക്കു ഈ കാത്തിരിപ്പ് അവസാനിപ്പിച്ചേ തീരൂ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിയിരുന്നെങ്കിലും ഫൈനലില്‍ കാലിടറുകയായിരുന്നു.

ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുക. രോഹിത്തിനോപ്പം മറ്റൊരു സീനിയര്‍ താരമായ വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്നാണ് വിവരം. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഒരു രണ്ടാംനിര ടീമിനെ പരീക്ഷിച്ചാല്‍ എങ്ങനെയിരിക്കും? ആരൊക്കെയാവും ഇന്ത്യയുടെ ബി ടീമില്‍ ഇടം പിടിക്കുകയെന്നു നോക്കാം.
ക്ലാസിക്ക് ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള റുതുരാജ് ഗെയ്ക്വാദും വെടിക്കെട്ട് താരം പൃഥ്വി ഷായുമായിരിക്കും ഇന്ത്യന്‍ ടീമിനായി ഓപ്പണ്‍ ചെയ്യുക. ഒരാള്‍ ക്രീസില്‍ നങ്കൂരമിട്ട് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണെങ്കില്‍ അടുത്തയാള്‍ ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. ഇന്ത്യയുടെ രണ്ടാംനിര ടീമിന്റെ ഓപ്പണര്‍ മാത്രമല്ല ക്യാപ്റ്റനും റുതുരാജ് തന്നെയാണ്.
ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക തമിഴ്‌നാട്ടില്‍ നിന്നുള്ള ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ ബി സായ് സുദര്‍ശനായിരിക്കും. ഇതിനകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞ അദ്ദേഹം മൂന്ന് ഏകദിനങ്ങളില്‍ കളിക്കുകയും ഇതില്‍ രണ്ടെണ്ണത്തിലും ഫിഫ്റ്റി കുറിക്കുകയും ചെയ്തിരുന്നു. സുദര്‍ശന് ശേഷം നാലാം നമ്പറില്‍ കളിക്കുക മറ്റൊരു ഇടംകൈയന്‍ ബാറ്ററായ തിലക് വര്‍മയാണ്. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ബാറ്റിങിനൊപ്പം ബൗളിങിലും തിലകിനെ ടീമിനു പ്രയോജനപ്പെടുത്താന്‍ കഴിയും.
അഞ്ചാം നമ്പറില്‍ കളിക്കുക ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവതാരം നെഹാല്‍ വദേരയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം മികവ് തെളിയിച്ചു കഴിഞ്ഞയാളാണ് അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും മുംബൈയ്ക്കായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ വദേരയ്ക്കായിരുന്നു.

ആറാമനായി കളിക്കുക വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരിക്കും. സമാപിച്ച ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുകയും ചെയ്തു. ടി20 ലോകകപ്പില്‍ വദേരയും ജുറേലുമായിരിക്കും ഫിനിഷര്‍മാരുടെ റോൾ നിര്‍വഹിക്കുക.
സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയുമായിരിക്കും ഏഴും എട്ടും സ്ഥാനങ്ങളിലുണ്ടാവുക. വെങ്കടേഷ് ഇതിനകം ഇന്ത്യക്കായി അരങ്ങേറിക്കഴിഞ്ഞെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. തെവാത്തിയയാവട്ടെ അരങ്ങേറ്റം കാത്തിരിക്കുകയാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇന്ത്യക്കു വേണ്ടി കളിക്കുക വരുണ്‍ ചക്രവര്‍ത്തിയായിരിക്കും. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങും ആകാശ് മധ്വാളുമാണ്.
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ രണ്ടാംനിര ടീം
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ബി സായ് സുദര്‍ശന്‍, തിലക് വര്‍മ, നെഹാല്‍ വദേര, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, രാഹുല്‍ തെവാത്തിയ, അര്‍ഷ് ദീപ് സിങ്, ആകാശ് മധ്വാള്‍, വരുണ്‍ ചക്രവര്‍ത്തി.