സൗത്താഫ്രിക്കയുമായുള്ള ടി20 ലോകകപ്പിലെ കലാശപ്പോരാട്ടത്തിനു കച്ചമുറുക്കുന്ന ഇന്ത്യന്‍ ടീമിനു പിന്തുണയുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ശനിയാഴ്ച രാത്രി ബാര്‍ബഡോസിലാണ് ടൂര്‍ണമെന്റില്‍ ഇതുവരെയും തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമുകള്‍ മുഖാമുഖം വരുന്നത്. 2007ലെ പ്രഥമ എഡിഷനിലെ ജേതാക്കളായ ഇന്ത്യ രണ്ടാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. മറുഭാഗത്തു സൗത്താഫ്രിക്ക ഇതാദ്യമായിട്ടാണ് ലോകകപ്പില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ ഫൈനല്‍ കളിക്കുന്നത്.
സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഈ ലോകകപ്പില്‍ കിരീടര്‍ഹിക്കുന്ന ടീം ഇന്ത്യയാണെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇതു ഏറ്റവുമധികം അര്‍ഹിക്കുന്ന വ്യക്തിയാണെന്നും അക്തര്‍ ചൂണ്ടിക്കാട്ടിയത്. ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
12 മാസത്തിനിടെ രോഹിത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ ഐസിസി ഫൈനല്‍ കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യ കളിച്ചെങ്കിലും രണ്ടിലും ഓസ്‍ട്രേലിയയോടു തോല്‍വി വഴങ്ങുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ശേഷം ഫൈനലില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ തോല്‍വി തന്നെ വേദനിപ്പിച്ചുവെന്നാണ് അക്തറിന്റെ വെളിപ്പെടുത്തല്‍. അന്നു യഥാര്‍ഥത്തില്‍ കിരീടമര്‍ഹിച്ച ടീം ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ ടൂര്‍ണമെന്‍റില്‍ വിജയിക്കണമെന്നു എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്നയാളാണ് ഞാന്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു ലോകകപ്പ് നേടാന്‍ കളിയാതെ പോയത് എന്നെ വേദനിപ്പിച്ചിരുന്നു. ഫൈനലില്‍ ഇന്ത്യ പരാജയപ്പെടാന്‍ പാടില്ലായിരുന്നു. കാരണം ആ ലോകകപ്പ് അവര്‍ അര്‍ഹിക്കുകയും ചെയ്തിരുന്നതായി അക്തര്‍ വ്യക്തമാക്കി.
ഒരു ഇംപാക്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായും ലോകകപ്പ് നേടാന്‍ ആഗ്രഹമുണ്ടെന്നും രോഹിത് ശര്‍മ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അദ്ദേഹം കപ്പ് അര്‍ഹിക്കുകയും ചെയ്യുന്നു. രോഹിത് വലിയൊരു താരമാണ്, അതുകൊണ്ടു തന്നെ വലിയ രീതിയില്‍ കരിയര്‍ അവസാനിപ്പിക്കുകയും വേണം. എല്ലായ്‌പ്പോഴും ടീമിനു വേണ്ടി കളിക്കുന്ന നിസ്വാര്‍ഥനായ ക്യാപ്റ്റനാണ് രോഹിത്. ഒരു കംപ്ലീറ്റ് ബാറ്ററും കൂടിയാണ് അദ്ദേഹമെന്നം റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററും കൂടിയാണ് ഹിറ്റ്മാന്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും 41.33 ശരാശരിയില്‍ 155.97 സ്‌ട്രൈക്ക് റേറ്റില്‍ രോഹിത് അടിച്ചെടുത്തത് 248 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
ഇന്ത്യ അവസാനമായി കളിച്ച കണ്ടു മല്‍സരങ്ങളിലും ഇടിവെട്ട് ഫിഫ്റ്റികള്‍ കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഓസ്‌ട്രേലിയക്കെതിേേരയുള്ള സൂപ്പര്‍ എട്ടിലെ അവസാന കളിയില്‍ നേരിയ വ്യത്യാസത്തിലാണ് രോഹിത്തിനു സെഞ്ച്വറി നഷ്ടമായത്.
41 ബോളില്‍ 92 റണ്‍സാണ് കംഗാരുപ്പടയ്‌ക്കെതിരേ അദ്ദേഹം വാരിക്കൂട്ടിയത്. എട്ടു സിക്‌സറുകളും ഏഴു ഫോറും ഇതിലുള്‍പ്പെടും. രോഹിത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സുകളിലൊന്നായി ഇതു മാറിക്കഴിഞ്ഞു.
കളിയിലെ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു ശേഷം നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും രോഹിത് കസറി. ബാറ്റിങ് ദുഷ്‌കരായിരുന്ന പിച്ചില്‍ 39 ബോളില്‍ 57 റണ്‍സാണ് രോഹിത് വാരിക്കൂട്ടിയത്. ആറു ഫോറും രണ്ടു സിക്‌സറും അദ്ദേഹം പറത്തുകയും ചെയ്തു.