മുംബൈ: വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം രണ്ടാം ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചത്. രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കപ്പടിച്ചത്. തോല്‍വി അറിയാതെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ആവേശകരമായ ഫൈനലില്‍ നന്നായി വിറച്ച ശേഷമാണ് ഇന്ത്യ കപ്പിലേക്കെത്തിയത്.
ഇന്ത്യക്കായി മികച്ച ക്യാപ്റ്റന്‍സി പുറത്തെടുത്ത് രോഹിത് ശര്‍മ കൈയടി നേടി. ജസ്പ്രീത് ബുംറ മിന്നും ബൗളിങ് പ്രകടനവുമാണ് കാഴ്ചവെച്ചത്. അര്‍ഷ്ദീപ് സിങ് 17 വിക്കറ്റ് വീഴ്ത്തിയെങ്കിലും 15 വിക്കറ്റുമായി ഇന്ത്യയുടെ കിരീട നേട്ടത്തില്‍ കൂടുതല്‍ ഇംപാക്ട് സൃഷ്ടിച്ചത് ബുംറയാണ്. അതുകൊണ്ടാണ് ടൂര്‍ണമെന്റിലെ താരമായി മാറിയതും ബുംറയാണ്. എന്നാല്‍ ലോകകപ്പ് നേട്ടത്തില്‍ കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നത് രോഹിത്താണോ ബുംറയാണോ?.
ഇപ്പോഴിതാ തന്റെ ഹീറോയാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. 'ഈ ഇന്ത്യന്‍ ടീം കിരീടത്തിലേക്കെത്തിയ വഴി നോക്കുക. പരിചയമില്ലാത്ത വ്യത്യസ്തമായ പിച്ചിലാണ് ഇന്ത്യ കളിച്ചത്. ജസ്പ്രീത് ബുംറയാണ് പരമ്പരയിലെ താരമായത്. അത് അവന്‍ അര്‍ഹിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നിലെ നട്ടെല്ലായി മാറിയത് രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്നു.
സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ അവന്റെ ശരീരഭാഷ പോരാളിയുടേതായിരുന്നു' ഗവാസ്‌കര്‍ പറഞ്ഞു. ഫൈനലില്‍ ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചുവെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. 30 പന്തില്‍ 30 റണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയ വന്മരങ്ങളെല്ലാം ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ടായിരുന്നു. എന്നിട്ടും അവിടെ നിന്ന് ഇന്ത്യ കളി ജയിക്കാന്‍ കാരണം രോഹിത് ശര്‍മയാണ്.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മ കൃത്യമായി ബൗളര്‍മാരെ ഉപയോഗപ്പെടുത്തിയും ഫീല്‍ഡ് സെറ്റ് ചെയ്തതുമെല്ലാമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ മില്ലറെ പുറത്താക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. കൃത്യമായ സമയത്ത് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചു. രോഹിത്തിന് തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചതിന് പ്രധാന കാരണം ബുംറയുടെ ബൗളിങ് മികവായിരുന്നു.
കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിനെപ്പോലെ തന്നെ ബുംറയും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക കൈയടി അര്‍ഹിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ കൂട്ടായ മികവാണ് ഇത്തവണ കപ്പിലേക്കെത്താന്‍ സഹായിച്ചത്. ഓരോ മത്സരങ്ങളിലും ബാറ്റുകൊണ്ട് ഓരോ മാച്ച് വിന്നര്‍മാരുണ്ടായി. ആദ്യ മത്സരങ്ങളില്‍ ഭേദപ്പെട്ട് നിന്ന് റിഷഭ് പന്ത് ഫ്‌ളോപ്പായപ്പോള്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും അവസരത്തിനൊത്ത് ഉയര്‍ന്നു.
സൂപ്പര്‍ എട്ടിലും സെമിയിലും നായകനെന്ന നിലയില്‍ രോഹിത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫൈനലില്‍ അതുവരെ തിളങ്ങാതിരുന്ന വിരാട് കോലി കൃത്യമായി മികവ് കാട്ടി. അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് സാധിച്ചു. ഇത്തവണത്തെ ഇന്ത്യയുടെ കിരീട നേട്ടം കൂട്ടായ്മയുടെ വിജയമാണെന്ന് പറയാം. എന്നാല്‍ ബൗളര്‍മാര്‍ ആദ്യ മത്സരം മുതല്‍ സ്ഥിരതയോടെ പന്തെറിഞ്ഞു. പ്രത്യേകിച്ച് അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും.
ന്യൂബോളിലും ഡെത്തോവറിലും ഇരുവരും വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ നട്ടെല്ലായി മാറി. കുല്‍ദീപ് യാദവ് വെസ്റ്റ് ഇന്‍ഡീസ് പിച്ചുകളില്‍ കറക്കി വീഴ്ത്തി. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും മറ്റ് മത്സരങ്ങളിലെല്ലാം കുല്‍ദീപ് കൈയടി നേടി. രവീന്ദ്ര ജഡേജ ഫ്‌ളോപ്പായപ്പോള്‍ അക്ഷര്‍ പട്ടേല്‍ വമ്പന്‍ പ്രകടനം നടത്തി ഞെട്ടിച്ചു. ഇത്തവണ ടീം വര്‍ക്കിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്.