ടി20 ലോകകപ്പ് ആവേശകരമായ രണ്ടാഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ ആഴ്ചയെ അപേക്ഷിച്ച് രണ്ടാമത്ത ആഴ്ചയില്‍ കൂടുതല്‍ അട്ടിമറികളൊന്നും സംഭവിച്ചിട്ടില്ലെന്നത് ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നു. എന്നാല്‍ കിരീട ഫേവറിറ്റുകളായിരുന്ന ചില വമ്പന്‍ ടീമുകളുടെ പുറത്താവലുകള്‍ക്കു ടൂര്‍ണമെന്റ് സാക്ഷിയായി. ശ്രീലങ്ക, ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നിവരാണിത്.
ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി രണ്ടാമത്തെ ആഴ്ചയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം. ഇന്ത്യയില്‍ നിന്നും വെറും രണ്ടു പേര്‍ മാത്രമേ ഈ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുകയുള്ളൂ.

പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും സ്‌കോട്ട്‌ലാന്‍ഡിന്റെ ജോര്‍ഡ് മ്യുന്‍സിയുമായിരിക്കും ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും. റിസ്വാന്‍ അവസാനം കളിച്ച രണ്ടിന്നിങ്‌സുകളിലും തിളങ്ങിയിരുന്നു. ഇന്ത്യക്കെതിരേ 44 ബോളില്‍ 31 റണ്‍സ് അദ്ദേഹം നേടി. കാനഡയ്‌ക്കെതിരേ റണ്‍ചേസില്‍ പുറത്താവാതെ 53 റണ്‍സെടുക്കാനും റിസ്വാനു സാധിച്ചു.
ഒമാനുമായുള്ള കളിയില്‍ സ്‌കോട്ടിഷ് ടീമിനു വേണ്ടി ഓപ്പണിങില്‍ ഇംപാക്ടുണ്ടാക്കാന്‍ മ്യുന്‍സിക്കായിരുന്നു. 20 ബോളില്‍ നിന്നും രണ്ടു ഫോറും നാലു സിക്‌സറുമടക്കം 41 റണ്‍സാണ് താരം അടിച്ചെടുത്തത്. ടീമിന്റെ വിജയത്തില്‍ ഇതു നിര്‍ണായകമാവുകയും ചെയ്തു.
അമേരിക്കയ്‌ക്കെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് സൂര്യയാണ്. റണ്‍ചേസില്‍ ടീം രണ്ടു വിക്കറ്റിനു 10 റണ്‍സെന്ന നിലയില്‍ പതറവെ ക്ഷമയോടെ ബാറ്റ് വീശിയ സൂര്യ അപരാജിത ഫിഫ്റ്റി കുറിക്കുകയായിരുന്നു. 50 റണ്‍സെടുത്ത അദ്ദേഹത്തിന്റെ പ്രകടനമാണ് ഇന്ത്യക്കു ജയവും സൂപ്പര്‍ എട്ടില്‍ സ്ഥാനവും നേടിക്കൊടുത്തത്.
ഇലവന്റെ മധ്യനിരയിലുള്ളത് ബ്രെന്‍ഡന്‍ മക്മ്യുലെന്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഹെന്‍ട്രിച്ച് ക്ലാസെന്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവരാണ്. ഒമാനെതിരേ സ്‌കോട്ട്‌ലാന്‍ഡിനായി തിളങ്ങിയ താരമാണ് മക്മ്യുലെന്‍. കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങ് കാഴ്ചവച്ച താരം 31 ബോളില്‍ പുറത്താവാതെ 61 റണ്‍സ് അടിച്ചെടുത്തിരുന്നു. 150 റണ്‍സ് വിജയലക്ഷ്യം 14 ഓവറിനുള്ളില്‍ ടീമിനെ ചേസ് ചെയ്യാന്‍ സഹായിച്ചതും ഈ പ്രകടനമാണ്.
വിന്‍ഡീസ് താരമായ റൂതര്‍ഫോര്‍ഡ് ന്യൂസിലാന്‍ഡിനെതിരേ അവിശ്വസനീയ ഇന്നിങ്‌സാണ് കളിച്ചത്. ടീം നാലിനു 22 എന്ന നിലയില്‍ പതറവെ ക്രീസിലെത്തിയ അദ്ദേഹം 39 ബോളില്‍ പുറത്താവാതെ അടിച്ചെടുത്തത് 68 റണ്‍സാണ്. ഇതു ടീമിനെ 149 റണ്‍സെന്ന മികച്ച ടോട്ടലിലുമെത്തിച്ചിരുന്നു. ടീം 13 റണ്‍സിനു ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് റൂതര്‍ഫോര്‍ഡായിരുന്നു.

ബംഗ്ലാദേശിനെതിരേയാണ് സൗത്താഫ്രിക്കയ്ക്കു വേണ്ടി ക്ലാസെന്‍ ഹീറോയായത്. ടീം മൂന്നിന് 23 റണ്‍സില്‍ നില്‍ക്കെ ബാറ്റിങിനെത്തിയ അദ്ദേഹം 44 ബോളില്‍ 46 റണ്‍സാണ് നേടിയത്. മല്‍സരത്തില്‍ സൗത്താഫ്രിക്ക ത്രസിപ്പിക്കുന്ന ജയവും സ്വന്തമാക്കി. ഷാക്വിബ് മിന്നിച്ചത് നെതര്‍ലാന്‍ഡ്‌സിനെതിരേയാണ്. 46 ബോളില്‍ 64 റണ്‍സാണ് മുന്‍ നായകന്‍ നേടിയത്. കളിയില്‍ ടീം 25 റണ്‍സിനും ജയിച്ചു.
ഇലവന്റെ ബൗളിങ് ലൈനപ്പില്‍ ആദില്‍ റഷീദ്, അല്‍സാറി ജോസഫ്, അര്‍ഷ്ദീപ് സിങ്, ടസ്‌കിന്‍ അഹമ്മദ് എന്നിവരാണുള്ളത്. ഒമാനെതിരേ ഇംഗ്ലണ്ടിനായി 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് റഷീദ് പിഴുതത്. ന്യൂസിലാന്‍ഡിനെതിരേ 19 റണ്‍സിനു നാലു വിക്കറ്റുകള്‍ അല്‍സാറിയും പിഴുതു.
അമേരിക്കയ്‌ക്കെതിരേ ഉജ്ജ്വല ബൗളിങായിരുന്നു അര്‍ഷ്ദീപിന്റേത്. കേവലം ഒമ്പതു റണ്‍സിനു നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ബംഗ്ലാദേശിനായി രണ്ടു മല്‍സരങ്ങളില്‍ ടസ്‌കിന്‍ മിന്നിച്ചു. സൗത്താഫ്രിക്കയ്‌ക്കെതിരേ 19 റണ്‍സിനും നെതര്‍ലാന്‍ഡ്‌സിനെതിരേ 30 റണ്‍സിനും അദ്ദേഹം രണ്ടു വീതം വിക്കറ്റുകള്‍ നേടി.