ദുബായ്: ടി20 ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയാണ് ലോകകപ്പ് കിരീടം നേടിയിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. ഇത്തവണ പല വമ്പന്മാരും സെമി പോലും കാണാതെ പുറത്തായി. പാകിസ്താനും ന്യൂസീലന്‍ഡുമെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ മടങ്ങി. ഇപ്പോഴിതാ ഇത്തവണത്തെ ലോകകപ്പിലെ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി.
ആദ്യ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തിയ രോഹിത് ക്യാപ്റ്റനെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടി. 36.71 ശരാശരിയില്‍ 257 റണ്‍സാണ് രോഹിത് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 156.7. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ വെടിക്കെട്ട് ഫിഫ്റ്റി ഉള്‍പ്പെടെ മൂന്ന് ഫിഫ്റ്റിയാണ് രോഹിത് നേടിയത്. ഇന്ത്യയെ കിരീടം ചൂടിച്ചതിന് പിന്നില്‍ രോഹിത്തിന്റെ മികവാണ് എടുത്തു പറയേണ്ടത്.
രണ്ടാമത്തെ താരം അഫ്ഗാന്റെ റഹ്‌മാനുല്ല ഗുര്‍ബാസാണ്. 281 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 35ന് മുകളില്‍ ശരാശരിയില്‍ കളിച്ച ഗുര്‍ബാസിന്റെ സ്‌ട്രൈക്ക് റേറ്റ് 124.33 ആയിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. ഇത്തവണത്തെ അഫ്ഗാന്റെ കുതിപ്പില്‍ ഗുര്‍ബാസിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ സെമിയില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് അഫ്ഗാന്‍ പുറത്തായി. ന്യൂസീലന്‍ഡിനേയും ഓസ്‌ട്രേലിയയേയും അട്ടിമറിക്കാന്‍ അഫ്ഗാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
നിക്കോളാസ് പുരാനാണ് മൂന്നാമത്തെ താരം. ഇത്തവണത്തെ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ താരമാണ് പുരാന്‍. വമ്പനടി നടത്തുന്ന താരം 38 ശരാശരിയില്‍ 228 റണ്‍സ് നേടി. 146.15 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഒരു ഫിഫ്റ്റിയാണ് അദ്ദേഹത്തിന് നേടാനായത്. എന്നാല്‍ ഇത്തവണ വെസ്റ്റ് ഇന്‍ഡീസിന് സൂപ്പര്‍ എട്ട് കടന്ന് സെമിയിലെത്താനായില്ല. സൂര്യകുമാര്‍ യാദവും ഇടം പിടിച്ചു. 28.42 ശരാശരിയില്‍ 199 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

പ്രതീക്ഷിച്ച സ്ഥിരതയോടെ കളിക്കാന്‍ സൂര്യക്കായിട്ടില്ല. എന്നാല്‍ നിര്‍ണ്ണായക പ്രകടനങ്ങളോടെ ഇന്ത്യയുടെ രക്ഷകനായി മാറാന്‍ സൂര്യക്ക് സാധിച്ചിരുന്നു. ഫൈനലില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ സൂര്യ ഗംഭീര ക്യാച്ചോടെ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയിരുന്നു. ഓസ്‌ട്രേലിയക്കാരനായ മാര്‍ക്കസ് സ്‌റ്റോയിണിസിനും ഇടമുണ്ട്. 169 റണ്‍സാണ് സ്‌റ്റോയിണിസ് നേടിയത്. 164.07 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റിലാണ് സ്‌റ്റോയിണിസ് കളിച്ചത്. 10 വിക്കറ്റും താരം വീഴ്ത്തി.
എന്നാല്‍ അഫ്ഗാനോടും ഇന്ത്യയോടും തോറ്റതോടെ സെമി കാണാതെ കംഗാരുക്കള്‍ പുറത്തായി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു താരം. 144 റണ്‍സും 11 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യയുടെ വിജയശില്‍പ്പിയാവാന്‍ ഹാര്‍ദിക്കിന് സാധിച്ചു. ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയെടുക്കാന്‍ ഹാര്‍ദിക്കിനായി.
ഇന്ത്യയുടെ അക്ഷര്‍ പട്ടേലാണ് മറ്റൊരാള്‍. 92 റണ്‍സും 9 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. നിര്‍ണ്ണായക ഘട്ടത്തില്‍ അദ്ദേഹം ബാറ്റുകൊണ്ടും മികവ് കാട്ടും. ഫൈനലില്‍ 47 റണ്‍സുമായി ഇന്ത്യയെ മികച്ച ടോട്ടലിലേക്കെത്തിക്കുന്നതില്‍ അക്ഷര്‍ പട്ടേലിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനാണ് മറ്റൊരു താരം. 14 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നായകനെന്ന നിലയില്‍ റാഷിദിന്റെ മികച്ച നീക്കങ്ങളാണ് അഫ്ഗാനെ സെമി ഫൈനലിലേക്കെത്തിച്ചത്.
ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനങ്ങള്‍ റാഷിദ് നടത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയാണ് ഒരു പേസര്‍. 15 വിക്കറ്റുമായി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ബുംറയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇന്ത്യയുടെ തന്നെ ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങാണ് മറ്റൊരാള്‍. 17 വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്. 9 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. 11ാമന്‍ ഫസല്‍ഹഖ് ഫറൂഖിയാണ്. അഫ്ഗാന്‍ താരം 17 വിക്കറ്റുകളുമായാണ് തിളങ്ങിയത്.