ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കായിരുന്നു. ഇതിന് ശേഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുന്നത് 2024ലാണ്. അന്ന് ധോണിക്ക് കീഴിലായിരുന്നു ഇന്ത്യ കുട്ടിക്രിക്കറ്റ് രാജാക്കന്മാരായതെങ്കില്‍ ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. രണ്ട് ലോകകപ്പ് കിരീട നേട്ടവും ഇന്ത്യയെ സംബന്ധിച്ച് മറക്കാനാവാത്ത നിമിഷങ്ങളാണ്.
എന്നാല്‍ രണ്ട് ലോകകപ്പുകളും തമ്മിലുള്ള ചില കൗതുകകരമായ സാമ്യതകള്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള അഞ്ച് സാമ്യതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം രണ്ട് ഫൈനലിലും ഡല്‍ഹിക്കാരന്‍ 70 പ്ലസ് റണ്‍സ് നേടുകയും ഇന്ത്യ 10 റണ്‍സില്‍ താഴെ ജയിക്കുകയും ചെയ്തുവെന്നതാണ്. 2007ല്‍ ഗൗതം ഗംഭീര്‍ 54 പന്തില്‍ 75 റണ്‍സോടെ ഇന്ത്യക്കായി കസറിയപ്പോള്‍ ഇത്തവണ ആ സ്ഥാനത്ത് വിരാട് കോലിയാണ്.
59 പന്തില്‍ 76 റണ്‍സാണ് കോലി ഫൈനലില്‍ അടിച്ചെടുത്തത്. 2007ല്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചതെങ്കില്‍ ഇത്തവണ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. രണ്ട് ലോകകപ്പ് ഫൈനലിലും ഡല്‍ഹി താരങ്ങളുടെ മികവാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചതെന്ന് പറയാം. വിരാട് കോലി ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും നിരാശപ്പെടുത്തിയ ശേഷമാണ് ഫൈനലില്‍ നിര്‍ണ്ണായക പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയത്.
രണ്ടാമത്തെ കാര്യം രണ്ട് ലോകകപ്പിലും ഇന്ത്യയുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 2007ലെ ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പിലായിരുന്നു സ്‌കോട്ട്‌ലന്‍ഡ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യക്ക് ഈ മത്സരം കളിക്കാന്‍ സാധിച്ചില്ല. മഴമൂലം ഈ മത്സരം ഉപേക്ഷിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പിലെ കാനഡയ്‌ക്കെതിരായ മത്സരം കളിക്കാന്‍ സാധിച്ചില്ല. ശക്തമായ മഴയെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

മൂന്നാമത്തെ കാര്യം രണ്ട് ലോകകപ്പിലും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് നിന്നത് സിങ് സര്‍നെയിം വരുന്ന ഇടം കൈയന്‍ താരമാണ്. 2007ല്‍ ഇടം കൈയന്‍ പേസറായ ആര്‍പി സിങ്ങാണ് വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് നിന്നത്. 6 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് ആര്‍പി സിങ് വീഴ്ത്തിയത്. ഇപ്പോള്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 8 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
ഇത്തവണ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും പേസ് നിരയില്‍ തിളങ്ങിയത് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു. ബുംറ 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. മറ്റൊരു സാമ്യത രണ്ട് ലോകകപ്പിലും ഇന്ത്യ ഒരു ലെഗ് സ്പിന്നറെ പൂര്‍ണ്ണമായും ബെഞ്ചിലിരുത്തിയെന്നതാണ്. 2007ല്‍ പീയൂഷ് ചൗള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ഇത്തവണ യുസ് വേന്ദ്ര ചഹാലിനായിരുന്നു ഈ വിധി.
ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല. സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്കും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. മറ്റൊരു പ്രത്യേകത വലം കൈയന്‍ പേസറെ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പ്ലേയിങ് 11നിന്ന് മാറ്റിയതാണ്. 2007ല്‍ അജിത് അഗാര്‍ക്കറായിരുന്നു ഉണ്ടായിരുന്നത്.
മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ പ്ലേയിങ് 11 നിന്ന് മാറ്റി. ഇത്തവണ മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ ഇത്തരത്തില്‍ മാറ്റിയത്. കുല്‍ദീപ് യാദവിനായാണ് സിറാജിന് വഴിമാറേണ്ടി വന്നത്. അഗാര്‍ക്കറും സിറാജും ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്.