ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വൈകാതെ പ്രഖ്യാപിക്കാന്‍ പോവുകയാണ്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഈയാഴ്ച ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തും. അതിനു ശേഷമായിരിക്കും ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ടീം സെലക്ഷനു മുമ്പ് ചില കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിനു സാധിച്ചാല്‍ ടീമിനെ തിരഞ്ഞെടുക്കുക എളുപ്പമായിരിക്കും.
ലോകകപ്പ് ടീ സെലക്ഷനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ ഏതൊക്കെയാണന്നു നമുക്കു പരിശോധിക്കാം. ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തിലാണ് ആദ്യത്തെ ആശയക്കുഴുപ്പം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നേരത്തെ ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങളിലൊരാളായിരുന്നു. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഫ്‌ളോപ്പ് ഷോയെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു..

ബാറ്റിങില്‍ കാര്യമായ ഇംപക്ടുണ്ടാക്കാന്‍ സാധിക്കാത്ത ഹാര്‍ദിക് ബൗളിങിലും കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ തയ്യാറാവുന്നില്ല. ഇങ്ങനെയൊരാള്‍ എന്തിനാണ് ടീമിലെന്നതാണ് ചോദ്യം. ഹാര്‍ദിക്കിനു പകരം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കസറുന്ന ശിവം ദുബെയെ ടീമിലെടുക്കണമോയെന്നാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.
പക്ഷെ ഓള്‍റൗണ്ടറാണെങ്കിലും സിഎസ്‌കെയ്ക്കായി ദുബെ ബൗള്‍ ചെയ്യുന്നില്ലെന്നതു ഒരു പോരായ്മയാണ്. ബൗള്‍ ചെയ്യുന്നതിനൊപ്പം മോശമല്ലാതെ വിക്കറ്റുകളുമുണ്ടെങ്കില്‍ ദുബെയെ ടീമിലെടുക്കുക എളുപ്പമായിരുന്നു. പക്ഷെ ബൗളിങ് ഇല്ലാത്തതിനാല്‍ ഹാര്‍ദിക്കില്‍ തന്നെ വിശ്വാമര്‍പ്പിക്കണമോയെന്നാണ് സെലക്ഷന്‍ കമ്മിറ്റിയെ കുഴപ്പിക്കുന്നത്.
വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ് ഇന്ത്യക്കു അടുത്ത ഉത്തരം വേണ്ടത്. രണ്ടു വിക്കറ്റ് കീപ്പര്‍മാരെയാണ് 15 അംഗ സ്‌ക്വാഡിലേക്കു ആവശ്യം. ഇവരില്‍ ഒരാള്‍ റിഷഭ് പന്തായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പക്ഷെ ബാക്കപ്പായി കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് സംശയം. ഐപിഎല്ലിലെ പ്രകടനമെടുത്താല്‍ രാഹുലിനേക്കാള്‍ മുകളിലാണ് സഞ്ജു.
പക്ഷെ ടീം മാനേജ്‌മെന്റിനു സഞ്ജുവിനേക്കാള്‍ താല്‍പ്പര്യം രാഹുലിനോടാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു അദ്ദേഹത്തിനാണ് മുന്‍തൂക്കമെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. പക്ഷെ ഉജ്ജ്വല ഫോമിലുള്ള സഞ്ജുവിനെ തഴയുകയാണെങ്കില്‍ അതു വലിയ നീതികേടുമായിരിക്കും. അതുകൊണ്ടു തന്നെ രണ്ടു പേരില്‍ ആരെ ഉള്‍പ്പെടുത്തുമെന്നത് സെലക്ഷന്‍ കമ്മിറ്റിയെ ധര്‍മസങ്കടത്തിലാക്കും.

ഓപ്പണര്‍മാരായി ലോകകപ്പില്‍ ആരെയൊക്കെ കളിപ്പിക്കുമെന്നതാണ് മൂന്നാമത്തെ ആശയക്കുഴപ്പം. നായകന്‍ രോഹിതും യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളുമാണ് ഈ റോളിലേക്കു ഫേവറിറ്റുകള്‍. പക്ഷെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ഓപ്പണറായി കളിപ്പിക്കണമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു.
എങ്കില്‍ ശിവം ദുബെ, റിങ്കു സിങ് എന്നീ രണ്ടു വെടിക്കെട്ട് താരങ്ങളെയും പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കും. എന്നാല്‍ ജയ്‌സ്വാള്‍ ഓപ്പണിങിലും കോലി മൂന്നാം നമ്പറിലും കളിച്ചാല്‍ രണ്ടു പേരില്‍ ഒരാള്‍ക്കു പ്ലെയിങ് ഇലവനില്‍ നിന്നും മാറി നില്‍ക്കേണ്ടതായും വരും.
സ്പിന്‍ ബൗളിങ് നിരയുടെ കാര്യത്തിലാണ് ഇന്ത്യയുടെ നാലാമത്തെ ആശയക്കുഴപ്പം. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ യുസ്വേന്ദ്ര ചഹല്‍ ലോകകപ്പ് ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ്. കുല്‍ദീപ് യാദവാണ് നിലവില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളിലേക്കു ഫേവറിറ്റെങ്കിലും ചഹലിനെയും ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും.