For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: ടി20യില്‍ നമ്പര്‍ 1 സൂര്യയാണോ? പാക് ടീമിനോട് തിളങ്ങു; വെല്ലുവിളിച്ച് കമ്രാന്‍

കറാച്ചി: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലെത്തുമ്പോള്‍ അമേരിക്കയോട് നാണംകെട്ട ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് മൃഗീയാധിപത്യം അവകാശപ്പെടാം. എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ നേടിയ 10 വിക്കറ്റ് ജയം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് പാകിസ്താന്‍.

ഇന്ത്യയുടെ താരനിര അതി ശക്തമാണ്. വിരാട് കോലി, രോഹിത് ശര്‍മ ഓപ്പണിങ്ങെത്തുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്തും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ ശിവം ദുബെയും ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കും. കരുത്തുറ്റ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യയ്‌ക്കൊപ്പമാണ് ടി20യിലെ നമ്പര്‍ 1 ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവ്. ആദ്യ കളിയില്‍ തിളങ്ങാനായില്ലെങ്കിലും പാകിസ്താനെതിരേ സൂര്യയുടെ വെടിക്കെട്ട് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഇപ്പോഴിതാ ഇന്ത്യ-പാക് പോരിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സൂര്യകുമാറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മല്‍. ടി20യിലെ നമ്പര്‍ 1 താരം സൂര്യകുമാറാണെങ്കില്‍ പാകിസ്താനെതിരേ തിളങ്ങൂവെന്നാണ് സൂര്യയെ കമ്രാന്‍ വെല്ലുവിളിച്ചിരിക്കുന്നത്. 'വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. രണ്ടാമതായി സൂര്യകുമാറാണ്. എന്നാല്‍ ഇതുവരെ പാകിസ്താനെതിരേ മികച്ചൊരു പ്രകടനം സൂര്യ നടത്തിയിട്ടില്ല.

എന്നിട്ടും അവനെ ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നു. രോഹിത് ശര്‍മ പാകിസ്താനെതിരേ ഐസിസി ടൂര്‍ണമെന്റുകളിലടക്കം റണ്‍സ് നേടി തെളിയിച്ച താരമാണ്. ഇനി സൂര്യകുമാറിന്റെ അവസരമാണ്. മികച്ചവനാണെങ്കില്‍ പാകിസ്താനെതിരേ സ്‌കോര്‍ നേടൂ. പാകിസ്താനെതിരേ കളിച്ചപ്പോഴൊന്നും മികച്ച സ്‌കോര്‍ നേടാന്‍ അവന് സാധിച്ചിട്ടില്ല. അവന്‍ ക്ലാസിക് താരവും 360 ഡിഗ്രി താരവുമാണ്. അവന്റെ ബാറ്റിങ് ഒരു ആഘോഷമാണ്. ചെറിയ സമയംകൊണ്ട് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചവനാണ് സൂര്യകുമാര്‍' കമ്രാന്‍ പറഞ്ഞു.

suryakumar yadav

അവസാന ഐപിഎല്ലിലും സൂര്യയുടെ പതിവ് മികവ് കാട്ടാനായിട്ടില്ല. സ്ഥിരതയോടെ കളിക്കാന്‍ സൂര്യക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. പാകിസ്താനെതിരേ സൂര്യകുമാറിന് നിര്‍ണ്ണായക റോളുണ്ട്. ന്യൂയോര്‍ക്കിലെ പിച്ച് വിശകലനം ചെയ്യുമ്പോള്‍ ക്ലാസിക് ഷോട്ടുകൊണ്ടൊന്നും റണ്‍സ് നേടാനാവില്ല. പിച്ചില്‍ എക്‌സ്ട്രാ ബൗണ്‍സും സ്വിങ്ങുമുള്ളതിനാല്‍ റണ്‍സ് നേടാന്‍ വ്യത്യസ്തമായ ഷോട്ട് കളിക്കാന്‍ സാധിക്കണം. ഈ മികവ് സൂര്യക്ക് വേണ്ടുവോളമുണ്ട്.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യ പേസിനേയും സ്പിന്നിനേയും ഒരുപോലെ കടന്നാക്രമിക്കുന്ന താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ പാകിസ്താന്റെ കരുത്തുറ്റ ബൗളിങ് നിരക്കെതിരേ സൂര്യ തിളങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ന്യൂയോര്‍ക്കിലെ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാണ്. പല അട്ടിമറികളും ഇതിനോടകം കണ്ടതും അതുകൊണ്ടാണ്. എന്തായാലും അഭിമാന പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നുറപ്പ്.

അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോഴും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പകരം വീട്ടാന്‍ കണക്കാക്കിയാവും പാകിസ്താന്‍ വരിക. ശക്തമായ ബൗളിങ് നിര പാകിസ്താനുണ്ട്. മുഹമ്മദ് അമീര്‍, ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരെല്ലാം മികച്ച റെക്കോഡുള്ള പേസര്‍മാരാണ്. എന്നാല്‍ ഇവരില്‍ പലരും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നതാണ് അമേരിക്കയ്‌ക്കെതിരേ കണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരായ മത്സരത്തില്‍ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.

പാകിസ്താന്റെ ബാറ്റിങ് നിര ദുര്‍ബലമാണ്. ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് ഈ ദൗര്‍ബല്യം മുതലാക്കാനുള്ള കരുത്തുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരിക്കുമെന്നുറപ്പ്. വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റാല്‍ പാകിസ്താന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം തന്നെ പാക് താരങ്ങള്‍ കാഴ്ചവെക്കുമെന്നുറപ്പ്.

Story first published: Sunday, June 9, 2024, 12:49 [IST]
Other articles published on Jun 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+