For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: കോലി കളിച്ചത് ഫിഫ്റ്റിക്ക്! അക്ഷറിനെ റണ്ണൗട്ടാക്കി 'ചതിച്ചു'? വിമര്‍ശനം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കു വേണ്ടി മികച്ചൊരു ഇന്നിങ്‌സ് കളിച്ച് കൈയടി നേടിയിരിക്കുകയാണ് ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്നു അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം 47 റണ്‍സ് നേടിയാണ് മടങ്ങിയത്. 31 ബോളുകള്‍ നേരിട്ട അക്ഷറിന്റെ ഇന്നിങ്‌സില്‍ നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യകരമായ രീതിയില്‍ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. അര്‍ഹിച്ച ഫിഫ്റ്റി ഇതോടെ അക്ഷറിനു നഷ്ടമാവുകയും ചെയ്തു.

അക്ഷറിന്റെ റണ്ണൗട്ടിനെ തുടര്‍ന്നു ബാറ്റിങ് പങ്കാളിയായ വിരാട് കോലിയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ഒരു വിഭാഗം ആരാധകര്‍ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഫിഫ്റ്റിക്കു വേണ്ടി കോലി സ്വാര്‍ഥതയോടെയാണ് ബാറ്റ് വീശിയതെന്നും ഇതു കാരണമാണ് അക്ഷറിനു വിക്കറ്റ് ബലി കൊടുക്കേണ്ടി വന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്.

AXAR PATEL

പവര്‍പ്ലേയില്‍ തന്നെ അക്ഷറിനു ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു. കാഗിസോ റബാഡയെറിഞ്ഞ മൂന്നാം ഓവറില്‍ സൂര്യകുമാര്‍ യാദവ് (3) പുറത്തായതോടെ ഇന്ത്യ മൂന്നിനു 34 റണ്‍സിലേക്കു കൂപ്പുകുത്തി. തുടര്‍ന്നാണ് അക്ഷറിനെ ഇന്ത്യ പരീക്ഷിച്ചത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം കോലിക്കൊപ്പം മികച്ച ഇന്നിങ്‌സുമായി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. 72 റണ്‍സാണ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ 12ാം ഓവറില്‍ തന്നെ ഇന്ത്യയുടെ ടോട്ടല്‍ 100 കടക്കുകയും ചെയ്തു. ഈ ജോടി സെഞ്ച്വറി കൂട്ടുകെട്ടിലേക്കു കുതിക്കവെയാണ് അക്ഷറിന്റെ റണ്ണൗട്ട് സംഭവിച്ചത്.

കാഗിസോ റബാഡയെറിഞ്ഞ 14ാമത്തെ ഓവറിലാണ് അക്ഷറിനു വിക്കറ്റ് കൈവിടേണ്ടി വന്നത്. ഈ ഓവറിലെ ആദ്യ ബോള്‍ സിക്‌സറിലേക്കു പായിച്ച അക്ഷര്‍ ഫിഫ്റ്റിയിലേക്കു ഒരുപടി കൂടി അടുത്തിരുന്നു. പക്ഷെ മൂന്നാമത്തെ ബോളില്‍ അദ്ദേഹത്തിനു റണ്ണൗട്ടായി ക്രീസ് വിടേണ്ടതായി വന്നു. ലെഗ് സൈഡിലേക്കു ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് റബാഡയെറിഞ്ഞത്. കോലി ഷോട്ടിനു തുനിഞ്ഞെങ്കിലും കണക്ടായില്ല. ബോള്‍ വിക്കറ്റിനു പിന്നിലേക്കാണ് പോയത്.

ഇതിനിടെ കോലി സിംഗിളിനായി അല്‍പ്പദൂരം മുന്നിലേക്കു വരികയും ചെയ്തിരുന്നു. അക്ഷറും പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. പക്ഷെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് വളരെ വേഗത്തില്‍ ഓടിയെത്തി ബോളെടുക്കുന്നതു കണ്ടതോടെ കോലി തിരികെ ക്രീസിലേക്കു മടങ്ങി. ഡികോക്കാവട്ടെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ബോള്‍ എറിയുകയും ചെയ്്തു.

അക്ഷര്‍ തിരികെ ക്രീസിലേക്കു ഓടിയെങ്കിലും അപ്പോഴേക്കും ബോള്‍ സ്റ്റംപില്‍ പതിച്ചിരുന്നു. അലക്ഷ്യമായാണ് അക്ഷര്‍ ഓടിയതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല ക്രീസിലേക്കു ഡൈവ് ചെയ്തിരുന്നെങ്കില്‍ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. അക്ഷര്‍ മടങ്ങുമ്പോള്‍ കോലി 39 ബോളില്‍ 43 റണ്‍സാണ് നേടിയിരുന്നത്.

AXAR PATEL VIRAT KOHLI

അക്ഷറിന്റെ അശ്രദ്ധയും റണ്ണൗട്ടിനു വഴിയൊരുക്കിയെന്നു വ്യക്തമാണെങ്കിലും ഒരു വിഭാഗം ആരാധകര്‍ കോലിയെയാണ് സോഷ്യല്‍ മീഡിയയില്‍ പഴിച്ചുകൊണ്ടിരിക്കുന്നത്. വിരാട് കോലിയാണ് സിംഗിളിനായി കോള്‍ ചെയ്തത്. അക്ഷര്‍ പട്ടേല്‍ പിച്ചിന്റെ പകുതിയോളം ദൂരം ഓടിയെത്തുകയും ചെയ്തു. അതിനു ശേഷമാണ് കോലി സിംഗിള്‍ നിഷേധിച്ചത്. ഇതു അക്ഷറിന്റെ പുറത്താവലിനു വഴിയൊരുക്കിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലിയാണ് യഥാര്‍ഥത്തില്‍ അക്ഷര്‍ പട്ടേലിനെ പുറത്താക്കിയത്. തന്റെ ഫിഫ്റ്റി ഏതു വിധേനയെങ്കിലും പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടൊണ് മധ്യ ഓവറുകളില്‍ അദ്ദേഹം ബാറ്റ് വീശിയത്. ഇതിനിടെ തീര്‍ത്തും നിസ്വാര്‍ഥമായി ടീമിനു വേണ്ടി കളിച്ച അക്ഷര്‍ പട്ടേലിനു വിക്കറ്റ് ബലി കൊടുക്കേണ്ടി വരികയും ചെയ്തു. ഈ മല്‍സരത്തില്‍ കോലിയേക്കാള്‍ ഫിഫ്റ്റി അര്‍ഹിച്ചിരുന്നത് അക്ഷറായിരുന്നുവെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Saturday, June 29, 2024, 22:31 [IST]
Other articles published on Jun 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+