സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ ഒരു വമ്പന്‍ അട്ടിമറിക്കു തൊട്ടരികില്‍ വരെയെത്തിയ ശേഷമാണ് സ്‌കോട്ട്‌ലാന്‍ഡ് കാലിടറി വീണിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ വിറപ്പിച്ചാണ് സ്‌കോട്ടിഷ് ടീം കളി കൈവിട്ടത്. 20ാം ഓവറിലേക്കു നീണ്ട ത്രില്ലിങ് മല്‍സരത്തില്‍ നാലു അഞ്ചു വിക്കറ്റിനായിരുന്നു കംഗാരുപ്പടയുടെ വിജയം. ഈ തോല്‍വി സ്‌കോട്ടിഷ് ടീമിനു സൂപ്പര്‍ എട്ടില്‍ സ്ഥാനം നഷ്ടമാക്കിയപ്പോള്‍ നേട്ടമുണ്ടായത് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനാണ്. സ്‌കോട്ട്‌ലാന്‍ഡിന്റെ പരാജയത്തോടെ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്.
ഓസീസും സ്‌കോട്ട്‌ലാന്‍ഡും തമ്മിലുള്ള മല്‍സരം ഒത്തുകളിയാണോയെന്ന സംശയമാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. കാരണം ഓസീസ് ഈ കളി തോറ്റിരുന്നെങ്കില്‍ ഇംഗ്ലണ്ട് സൂപ്പര്‍ എട്ട് കാണാതെ പുറത്താവുമായിരുന്നു. ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഓസീസ് മനപ്പൂര്‍വ്വം തോല്‍ക്കാന്‍ ശ്രമിച്ചോയെന്ന സംശയമാണ് ഉയരുന്നത്. ഓസീസും സ്‌കോട്ട്‌ലാന്‍ഡും തമ്മിലുള്ള മല്‍സരം ഒത്തുകളിയാണോയെന്നു സംശയിക്കാന്‍ ചില കാരണങ്ങളും കൂടിയുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് നിലവാരമുള്ള ടീമുകളിലൊന്നാണ് ഓസ്‌ട്രേലിയ. വളരെ അപൂര്‍വ്വമായി മാത്രമേ അവര്‍ ക്യാച്ചുകള്‍ പാഴാക്കാറുമുള്ളൂ
എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡുമായുള്ള കളിയില്‍ ഒന്നും രണ്ടുമല്ല, ആറു ക്യാച്ചുകളാണ് ഓസീസ് താരങ്ങള്‍ താഴെയിട്ടത്. ഇതു തീര്‍ച്ചയായും അദ്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഇത്രയുമധികം ക്യാച്ചുകള്‍ മുമ്പ് ഒരു മല്‍സരത്തില്‍ ഓസീസ് താരങ്ങളില്‍ നിന്നും വഴുതിപ്പോയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.
ഇതു മാത്രമല്ല, സാധാരണയായി ഒരു മല്‍സരത്തില്‍ ക്യാച്ച് കൈവിട്ടാല്‍ താരങ്ങള്‍ വളരെ നിരാശാരായാണ് കാണപ്പെടാറുള്ളത്. പക്ഷെ ഈ കളിയില്‍ ക്യാച്ച് പാഴാക്കിയ ശേഷം പലപ്പോഴും ഓസീസ് താരങ്ങള്‍ ചിരിക്കുകയാണ് ചെയ്തത്. മല്‍സരത്തെ എത്ര മാത്രം നിസാരമായിട്ടാണ് ഓസീസ് ടീം സമീപിച്ചതെന്നു അവരുടെ ഈ പെരുമാറ്റത്തില്‍ നിന്നു തന്നെ വ്യക്തമാണ്. തോറ്റാലും വലിയ കുഴപ്പമില്ലെന്ന മാനസികാവസ്ഥയിലാണ് അവര്‍ കാണപ്പെട്ടത്.
ഓസീസിനു വേണ്ടി മുന്‍ മല്‍സരങ്ങളില്‍ മികച്ച ബൗളിങ് കാഴ്ചവച്ചിട്ടുള്ള താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്. പക്ഷെ ഈ കളിയില്‍ സ്റ്റോയ്‌സിനു ഒരോവര്‍ പോലും ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷ് നല്‍കാതിരുന്നത് സംശയാസ്പദമാണ്. അഞ്ചു ബൗളര്‍മാരെ മാത്രമേ അദ്ദേഹം കളിയില്‍ പരീക്ഷിച്ചുള്ളൂ. ഇവരെല്ലാം നന്നായി റണ്‍സ് വിട്ടുകൊടുത്തിട്ടും സ്റ്റോയ്‌നിസിനു ഒരോവര്‍ പോലും നല്‍കാതിരുന്നത് എന്തു കൊണ്ടാണെന്നാണ് ചോദ്യം.

ഓസീസ് ബൗളര്‍മാരുടെ പ്രകടനവും ശരാശരിക്കും താഴെയായിരുന്നു. സ്‌കോട്ടിഷ് ടീമിനെ കളിയില്‍ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഒരു ബൗളര്‍ക്കുമായില്ല. ഗ്ലെന്‍ മാക്‌സ്വെല്‍ നാലോറില്‍ 11 ഇക്കോണമി റേറ്റില്‍ 44 റണ്‍സാണ് വിട്ടുകൊടുത്തത്. ആഷ്ടണ്‍ ഏഗര്‍ നാലോവറില്‍ 9.8 ഇക്കോണമി റേറ്റില്‍ 39 റണ്‍സ് വഴങ്ങിയപ്പോള്‍ നതാന്‍ എല്ലിസ് നാലോവറില്‍ 8.5 ഇക്കോണമി റേറ്റില്‍ 34 റണ്‍സും വിട്ടുകൊടുത്തു. ഏഴില്‍ താഴെ ഇക്കോണമി റേറ്റ് ഓസീസിന്റെ ഒരു ബൗളര്‍ക്കു പോലുമില്ലായിരുന്നു. ഇതും മല്‍സരം ഒത്തുകളിയാണോയെന്നു സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്.
ആദ്യ ഓവറില്‍ 18 റണ്‍സ് വാരിക്കോരി നല്‍കിയ താരമാണ് മാക്‌സ്വെല്‍. സാധാരണയായി ഒരു കളിയില്‍ ആദ്യ ഓവറില്‍ ബൗളര്‍ ഇത്രയും റണ്‍സ് വിട്ടുകൊടുത്താല്‍ ക്യാപ്റ്റന്‍ പിന്നീട് ബൗളിങില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍ മാക്‌സ്വെല്ലിനെക്കൊണ്ട് മാര്‍ഷ് നാലോവര്‍ പൂര്‍ത്തിയാക്കിയതും സംശയകരമാണ്. ഈ കാര്യങ്ങളെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ എട്ട് പ്രവേശനം തടയാന്‍ ഓസീസ് ശ്രമിച്ചോയെന്ന സംശയം ബലപ്പെടുകയും ചെയ്യുന്നു.