ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. ഏഷ്യയില്‍ നിന്നും ഒരേയൊരു ടീം മാത്രമേ ഇത്തവണ സെമിയിലെത്താനിടയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായാണ് ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.
ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ മാത്രമേ അമേരിക്കയില്‍ നടക്കുകയുള്ളൂ. ഫൈനലുള്‍പ്പെടെ ബാക്കിയെല്ലാം വിന്‍ഡീസിലാണ്. 20 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ ലോക ചാംപ്യന്‍ പട്ടത്തിനു വേണ്ടി പോരടിക്കുക. ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയുമധികം ടീമുകള്‍ അണിനിരക്കുന്നത്.

ജൂണ്‍ ഒന്നിനാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ലോകകപ്പിലെ നിലവിലെ ജേതാക്കള്‍ ഇംഗ്ലണ്ടാണ്. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാനത്തെ ടൂര്‍ണമെന്റില്‍ പാകിസ്താനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്.
ഒമ്പതു നഗരങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 55 മല്‍സരങ്ങളാണുള്ളത്. അമേരിക്കയില്‍ മൂന്നും വിന്‍ഡീസില്‍ ആറും മല്‍സരവേദികളുണ്ട്. അഞ്ചു ടീമുകളെ നാലു ഗ്രൂപ്പുകളിലായിട്ടാണ് ഇത്തവണ വേര്‍തിരിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ വീതം സൂപ്പര്‍ എട്ടിലേക്കു യോഗ്യത നേടും. തുടര്‍ന്നു നാലു ടീമുകള്‍ സെമിയിലേക്കും മുന്നേറും.
ഏഷ്യയില്‍ നിന്നും ലോകകപ്പിന്റെ സെമി ഫൈനലുറപ്പിച്ചു കഴിഞ്ഞ ഏക ടീം ഇന്ത്യയാണെന്നാണ് ഗപ്റ്റിലിന്റെ പ്രവചനം. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പാകിസ്താന്‍, മുന്‍ ജേതാക്കളായ ശ്രീലങ്ക എന്നിവര്‍ക്കു സെമി സാധ്യത കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഡോട്ട് കോമുമായി സംസാരിക്കവെയാണ് ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലു ടീമുകളെ ഗപ്റ്റില്‍ തിരഞ്ഞെടുത്തത്.
സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുകയെന്നത് കടുപ്പമേറിയ കാര്യം തന്നെയാണ്. എങ്കിലും സെമിയിലെ ഫേവറിറ്റുകളായി ഞാന്‍ തിരഞ്ഞെടുക്കുക ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെയായിരിക്കും. നാലാമത്തെ ടീമിന്റെ കാര്യത്തില്‍ എനിക്കു തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവയിലൊന്നായിരിക്കും സെമി ഫൈനലിലെ നാലാമത്തെ ടീമെന്നും ഗപ്റ്റില്‍ വ്യക്തമക്കി.
ടി20 ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാളാണ് ഗപ്റ്റില്‍. ന്യൂസിലാന്‍ഡിനു വേണ്ടി ഏഴു ലോകകപ്പുകളില്‍ കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ സാധിച്ചില്ല. ഏഴു എഡിഷനുകളിലായി 28 ലോകകപ്പ് മല്‍സരങ്ങളിലാണ് ഗപ്റ്റില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 617 റണ്‍സും സ്‌കോര്‍ ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ നേടിയ 93 റണ്‍സാണ്.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ടീം ഉള്‍പ്പെട്ടിരിക്കുന്നത്. ബദ്ധവൈരികളായ പാകിസ്താനെക്കൂടാതെ അമേരിക്ക, അയര്‍ലാന്‍ഡ്, കാനഡ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ജൂണ്‍ അഞ്ചിനു അയര്‍ലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. എന്നാല്‍ യഥാര്‍ഥ അഗ്നിപരീക്ഷ ജൂണ്‍ ഒമ്പതിനു പാകിസ്താനുമായുള്ള ക്ലാസിക്കാണ്.
2007ലെ പ്രഥമ എഡിഷനില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായ ശേഷം ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്കായിട്ടില്ല. ഈ കാത്തിരിപ്പ് ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ അവസാനിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
അവസാനത്തെ എഡിഷനിലും ഇന്ത്യയെ നയിച്ചത് രോഹിത്തായിരുന്നു. പക്ഷെ സെമി ഫൈനലില്‍ നാണംകെട്ട് പുറത്താവാനായിരുന്നു ടീമിന്റെ വിധി. ഇംഗ്ലണ്ടിനോടു പത്ത് വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.