ഐസിസിയുടെ ടി20 ലോകകപ്പില്‍ ആരും അത്ര കാര്യമായെടുക്കാത്ത ടീമുകളിലൊന്നാണ് സംയുക്ത ആതിഥേയര്‍ കൂടിയായ അമേരിക്ക. മറ്റു കായിക ഇനങ്ങളിലെല്ലാം അമേരിക്ക തങ്ങളുടെ കരുത്തു തെളിയിച്ചു കഴിഞ്ഞെങ്കിലും ക്രിക്കറ്റില്‍ ഇപ്പോഴും അവര്‍ കുഞ്ഞന്മാരാണ്. പക്ഷെ അവരെ അങ്ങനെ നിസാരരായി കാണാന്‍ വരട്ടെ. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ചില വമ്പന്‍ അട്ടിമറികള്‍ക്കു കോപ്പ് കൂട്ടുകയാണ് അമേരിക്കന്‍ ടീം. ഇതിനായി ഇന്ത്യയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനടക്കം അവര്‍ക്കു കൂട്ടിനുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ഈ കാരണത്താല്‍ തന്നെ മറ്റു ടീമുകള്‍ അമേരിക്കയെ വില കുറച്ചു കാണാന്‍ തയ്യാറാവില്ലെന്നുറപ്പാണ്. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഉന്‍മുക്ത് ചാന്ദാണ് അമേരിക്കന്‍ ടീമിലെ പ്രധാന ആകര്‍ഷണം. അന്നു അദ്ദേഹത്തിന്റെ ടീമംഗങ്ങളായിരുന്ന സ്മിത് പട്ടേല്‍, ഹര്‍മീത് സിങ് എന്നിവരെയും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അമേരിക്കന്‍ ജഴ്‌സിയില്‍ കാണാന്‍ സാധിച്ചേക്കും.

2012ലെ ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത് ഉന്‍മുക്ത് ചാന്ദിന്റെ ക്യാപ്റ്റന്‍സിയിലാണ്. ആറു കളിയില്‍ നിന്നും 246 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു വലംകൈയന്‍ ബാറ്റര്‍. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ പുറത്താവാതെ 111 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയാവുകയും ചെയ്തിരുന്നു.
വിരാട് കോലിക്കു ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി ചാന്ദ് മാറുമെന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ താരത്തിന്റെ കരിയര്‍ ഗ്രാഫ് അതിനു ശേഷം മുകളിലേക്കല്ല താഴേക്കാണ് പോയത്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം ഐപിഎല്ലിലേക്കും ചാന്ദിനു വഴി തുറന്നിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമാവുകയും ചെയ്തു. പക്ഷെ എവിടെയും താരത്തിന്റെ കരിയര്‍ ക്ലച്ച് പിടിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി ടീമില്‍ പോലും അവസരങ്ങൾ ലഭിക്കാതിരുന്നതോടെ 2021ല്‍ ചാന്ദ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയും അമേരിക്കയിലേക്കു തട്ടകം മാറ്റുകയുമായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ടീമിനെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിക്കാന്‍ ചാന്ദ് അര്‍ഹതയും നേടിക്കഴിഞ്ഞു.
ജന്‍മനാടിനെതിരേ ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു ചാന്ദ് വ്യക്തമാക്കി. ഇന്ത്യക്കെതിരേ കളിക്കാന്‍ പോവുകയാണെന്നത് വളരെ വിചിത്രമായാണ് എനിക്കു അനുഭവപ്പെടുന്നത്.

ബാബര്‍ ആസമിനോടൊപ്പം ഉന്‍മുക്ത് ചാന്ദ്
പക്ഷെ ഇന്ത്യയില്‍ നിന്നും വിരമിച്ചതിനു ശേഷം ഭാവിയില്‍ ഇന്ത്യക്കെതിരേ കളിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ഇതൊരു പ്രതികാരമോ, പകരം വീട്ടലോയല്ല. മറിച്ച് ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരേ സ്വയം പരീക്ഷിക്കാനുള്ള ആഗ്രഹമാണ് ഇതിനു പിന്നിലെന്നും 30കാരനായ ചാന്ദ് വ്യക്തമാക്കി.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു സ്മിത്ത് പട്ടേല്‍. അന്നു ഉന്‍മുക്ത് ചാന്ദ് കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത് സ്മിത്താണ്. രണ്ടു ഫിഫ്റ്റികളടക്കം 178 റണ്‍സ് താരം നേടിയിരുന്നു. പക്ഷെ അതിനു ശേഷം ഐപിഎല്ലിലോ, ഇന്ത്യന്‍ സീനിയര്‍ ടീമിലോയൊന്നും സ്മിത്തിനു അവസരങ്ങള്‍ ലഭിച്ചില്ല.
ഇടംകൈയന്‍ ബാറ്ററും സ്ലോ ഇടംകൈയന്‍ ബൗളറുമായ ഹര്‍മീത് സിങ് അണ്ടര്‍ 19 ലോകകപ്പില്‍ ആറു വിക്കറ്റുകളും 24 റണ്‍സുമാണ് നേടിയത്. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെയും ഭാഗമാവാന്‍ ഹര്‍മീതിനായിരുന്നു. പക്ഷെ കരിയര്‍ ഇന്ത്യയില്‍ ക്ലിക്കാവാതെ പോയതോടെ അമേരിക്കന്‍ ലീഗുകളില്‍ കളിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.