ബാര്‍ബഡോസ്: ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ബാര്‍ബഡോസിനു വിരാമം. എംഎസ് ധോണിക്കു ശേഷം ഇന്ത്യയെ ലോകകിരീടത്തിലേക്കു നയിച്ച് രോഹിത് ശര്‍മയും ചരിത്രത്തിലേക്ക്. ഉജ്ജ്വലമായി പൊരുതിയ സൗത്താഫ്രിക്കയ്‌ക്കെതിരേ ഏഴു റണ്‍സിന്റെ ത്രില്ലിങ് വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ ശേഷം ഇന്ത്യയുടെ ആദ്യ ടി20 ലോകകകപ്പ് നേട്ടമാണിത്. കൂടാതെ 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി ട്രോഫിയാണിത്.
177 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. എന്നാല്‍ അവര്‍ക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹെന്‍ട്രിച്ച് ക്ലാസെന്‍ (52) തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ചപ്പോള്‍ ക്വിന്റണ്‍ ഡികോക്ക് (39), ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ് (31), ഡേവിഡ് മില്ലര്‍ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. വെറും 27 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുകളുമടക്കമാണ് ക്ലാസെന്‍ സൗത്താഫ്രിക്കയുടെ അമരക്കാരനായത്. മൂന്നു വിക്കറ്റുകളെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മിന്നിച്ചത്. ജസ്പ്രീത് ബുംറയം അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ത്യയെപ്പോലെ തകര്‍ച്ചയോടെയാണ് സൗത്താഫ്രിക്കയും തുടങ്ങിയത്. മൂന്നാം ഓവറില്‍ അവര്‍ രണ്ടു വിക്കറ്റിനു 12ലേക്കു വീണു. ഇതോടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ സൗത്താഫ്രിക്ക ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യുകയായിരുന്നു ഈ ജോടി സൗത്താഫ്രിക്കയെ കളിയിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു. 58 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സ്റ്റബ്‌സ്- ഡികോക്ക് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഈ ജോടി ഇന്ത്യക്കു ഭീഷണി ഉയര്‍ത്തവെയാണ് സ്റ്റബ്‌സിനെ അക്ഷര്‍ ബൗള്‍ഡാക്കിയത്.
ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെന്ന മികച്ച ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്. വിരാട് കോലിയുടെ (76) ഫിഫ്റ്റിയും അക്ഷര്‍ പട്ടേലിന്റെ (47) ഇന്നിങ്‌സുമാണ് ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത്. ശിവം ദുബെയും (27) ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവന നല്‍കി. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങൡലെല്ലാം ബാറ്റ്ങില്‍ ഫ്‌ളോപ്പായ കോലി ഫൈനലില്‍ യഥാര്‍ഥ മികവ് പുറത്തെടുക്കുകയിരുന്നു.
59 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അക്ഷര്‍ 31 ബോളില്‍ നാലു സിക്‌സറും ഒരു ഫോറും പായിച്ചു. ദുബെയാവട്ടെ 16 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കമാണ് 27 റണ്‍സിലെത്തിയത്. രോഹിത് (9), റിഷഭ് പന്ത് (0), സൂര്യകുമാര്‍ യാദവ് (3) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. ഹാര്‍ദിക് പാണ്ഡ്യ അഞ്ചു റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടു രണ്ടു റണ്ണിനും മടങ്ങി.
ഇന്ത്യക്കു പ്രതീക്ഷിച്ചതു പോലെയൊരു തുടക്കം തന്നൊണ് രോഹിത്- കോലി സഖ്യം നല്‍കിയത്. മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ടു ഫോറുകളടക്കം 15 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. ഇതോടെ അടുത്ത ഓവറില്‍ ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ സൗത്താഫ്രിക്ക കൊണ്ടുവന്നു. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. രോഹിത്തിനെയും റിഷഭിനെയും മടക്കി അദ്ദേഹം ഇന്ത്യയെ സ്തബ്ധരാക്കി.

കോലിയും സൂര്യയും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കുമെന്നു കരുതിയെങ്കിലും സൗത്താഫ്രിക്ക അടുത്ത ഷോക്കും നല്‍കി ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ സൂര്യയെ റബാഡ മടക്കിയതോടെ ഇന്ത്യ പതറി. പുള്‍ ഷോട്ടിനു ശ്രമിച്ച സൂര്യയെ ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ഗെലില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ മൂന്നു വിക്കറ്റിനു 34ലേക്കു വീഴുകയും ചെയ്തു. തുടര്‍ന്ന് അഞ്ചാം നമ്പറിലേക്കു അക്ഷറിനെ ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു.
ഈ നീക്കമാണ് വലിയ ദുരന്തത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി കോലി- അക്ഷര്‍ സഖ്യം ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു. 14ാം ഓവറില്‍ അക്ഷര്‍ റണ്ണൗട്ടായെങ്കിലും കോലി ഫിഫ്റ്റിയുമായി ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. 48 ബോളുകളില്‍ നിന്നാാണ് അദ്ദേഹം ടൂര്‍ണമെന്റിലെ തന്റെ ആദ്യ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്‍ട്രിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.