ബാര്‍ബഡോസ്: ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ച കലാശപ്പോരാട്ടത്തില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ടി20 ലോകകപ്പില്‍ വീണ്ടും ചാംപ്യന്‍മാരായ ടീം ഇന്ത്യക്കു അഭിനന്ദന പ്രവാഹമാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെയും ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഡെത്ത് ഓവറുകളിലെ ബൗളിങിനെയുമാണ് എല്ലാവരും വാഴ്ത്തുന്നത്. എന്നാല്‍ ഇവയൊന്നുമല്ല കളിയിലെ യഥാര്‍ഥ ടേണിങ് പോയിന്റ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്കായിരുന്നു മല്‍സരഗതി മാറ്റിയത്.
അതു യഥാര്‍ഥ പരിക്കായിരുന്നോ, അതോ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രമായിരുന്നോയെന്നു മാത്രമാണ് അറിയാവുള്ളത്. കളിയുടെ ഗതി തന്നെ മാറ്റിയ സംഭവം എന്തായിരുന്നുവെന്നു അറിയാം. ഇന്ത്യ നല്‍കിയ 177 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ഒരു ഘട്ടത്തില്‍ വളരെ അനായാസമാണ് സൗത്താഫ്രിക്ക കുതിച്ചത്.

അഞ്ചാം വിക്കറ്റില്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍- ഡേവിഡ് മില്ലര്‍ ജോടി 45 റണ്‍സ് അതിവേഗം അടിച്ചെടുത്തപ്പോള്‍ സൗത്താഫ്രിക്ക ജയത്തിനു തൊട്ടരികിലെത്തിയിരുന്നു. അവസാന അഞ്ചോവറില്‍ വെറും 30 റണ്‍സ് മാത്രമേ അവര്‍ക്കു ജയിക്കാന്‍ ആവശ്യമാരുന്നുള്ളൂ.
ക്ലാസെന്‍ ക്രീസിലുണ്ടെങ്കില്‍ വെറും രണ്ടോവറില്‍ സൗത്താഫ്രിക്കയ്ക്കു നേടിയെടുക്കാവുന്ന റണ്‍സായിരുന്നു ഇത്. അത്രയേറെ ഒഴുക്കോടെയാണ് ക്ലാസെന്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 15ാം ഓവറില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 24 റണ്‍സും സൗത്താഫ്രിക്ക വാരിക്കൂട്ടിയിരുന്നു. ഇതേ രീതിയില്‍ ക്ലാസെന്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാവും.
ഈ സമയത്താണ് ഇന്ത്യ ഒരു തന്ത്രം പ്രയോഗിച്ചത്. ക്ലാസെന്റെ ഇന്നിങ്‌സില്‍ ചെറിയൊരു ബ്രേക്ക് കൊണ്ടു വരികയെന്നതായിരുന്നു ഈ പ്ലാന്‍. ഒരു താരം വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ബ്രേക്ക് വന്നാല്‍ അതു അയാളുടെ താളവും ഏകാഗ്രതയുമെല്ലാം നഷ്ടപ്പെടുത്താറുണ്ട്. ചിലപ്പോള്‍ മഴയോ, അല്ലെങ്കില്‍ ഡ്രിങ്ക്‌സ് ബ്രേക്കോ കാരണം ഇത്തരം ഇടവേളകള്‍ സംഭവിക്കാറുണ്ട്.
ക്ലാസെന്റെ ഏകാഗ്രതയും താളവും നഷ്ടപ്പെടുത്തണമെങ്കില്‍ ഇന്ത്യക്കും ആവശ്യം അത്തരമൊരു ബ്രേക്കായിരുന്നു. ഏതെങ്കിലും താരത്തിനു കളിക്കിടെ അപ്രതീക്ഷിതമായിപരിക്കേറ്റാല്‍ സ്വാഭാവികമായും ടീം ഫിസിയോ ഗ്രൗണ്ടിലെത്തുകയും മല്‍സരം അല്‍പ്പസമയം തടസപ്പെടുകയും ചെയ്യും. ഇന്ത്യ പയറ്റിയതും ഈ തന്ത്രം തന്നെയാണ്. ടീമിന്റെ 18ാമത്തെ അടവെന്നു തന്നെ ഇതിനെ വിളിക്കാം.

ജസ്പ്രീത് ബുംറയെറിഞ്ഞ 16ാമത്തെ ഓവറിനു ശേഷമായിരുന്നു കളിയിലെ തന്നെ ടേണിങ് പോയിന്റായി മാറിയ ആ നിമിഷം. സൗത്താഫ്രിക്ക അപ്പോള്‍ നാലു വിക്കറ്റിനു 151 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത നാലോവറില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടത് 26 റണ്‍സ് മാത്രം. 26 ബോളില്‍ 52 റണ്‍സോടെ ക്ലാസെനും ഒമ്പതു ബോളില്‍ 15 റണ്‍സുമായി മില്ലറുമായിരുന്നു ക്രീസില്‍. ബുംറയെറിഞ്ഞ ഓവറില്‍ നാലു റണ്‍സ് മാത്രമേ ഇരുവരും ചേര്‍ന്ന് നേടിയുള്ളൂ.
16ാമത്തെ ഓവറിനു ശേഷമാണ് വിക്കറ്റിനു പിന്നില്‍ റിഷഭ് പരിക്കേറ്റു വീണത്. വലതു കാല്‍മുട്ടില്‍ താരത്തിനു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നു റിഷഭ് നിലത്തിരുന്നതോടെ ടീം ഫിസിയോ ഗ്രൗണ്ടിലേക്കു ഓടിയെത്തുകയും പരിശോധിക്കുകയും ചെയ്തു.
വലതു കാലിലെ പാഡ് അഴിച്ച ശേഷം ടീം ഫിസിയോ കാലില്‍ ബാന്റേജ് ചുറ്റുകയുമായിരുന്നു. ഇതോടെ അഞ്ചു മിനിറ്റിലേറെ കളി വൈകുകയും ചെയ്തു. ഈ സമയത്തു ക്ലാസെന്റെ ആക്രമണോത്സുകതയിലും ചെറിയ അയവും വന്നിരുന്നു. ഇന്ത്യക്കു വേണ്ടിയിരുന്നതും ഇതു തന്നെയായിരുന്നു.
മല്‍സരം പുനരാരംഭിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ക്ലാസെനെ ഇന്ത്യ പുറത്താക്കുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്ത് ഹാര്‍ദക്കെറിഞ്ഞ ബോളില്‍ എഡ്ജായ അദ്ദേഹത്തെ റിഷഭ് പിടികൂടുകയായിരുന്നു. ഇതോട റിഷഭിന്റെ പരിക്കും തുടര്‍ന്നുണ്ടായ ബ്രേക്കും ഇന്ത്യക്കു ഗുണമാവുകയും ചെയ്യുകയായിരുന്നു.