ടി20 ലോകകപ്പില്‍ അപരാജിത കുതിപ്പുമായി മുന്നേറുകയാണെങ്കിലും ഇന്ത്യന്‍ ടീമിനു ഒരു കുഴപ്പമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിലെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരാജിത ഫിഫ്റ്റിയും ഒരു വിക്കറ്റും പിഴുത ഹാര്‍ദിക്കാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
വളരെ മികച്ച ക്രിക്കറ്റാണ് ഞങ്ങള്‍ കാഴ്ചവച്ചത്. ഞങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയും പ്ലാനുകള്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തുവെന്നതാണ് എല്ലാത്തിനേക്കാളും പ്രധാനം. ബാറ്റര്‍മാര്‍ കാറ്റ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. കാറ്റ് വീശുന്നയിടത്തേക്കു അവര്‍ക്കു അവസരം നല്‍കില്ലെന്നു ഞാന്‍ ഉറപ്പ് വരുത്തുകയും ചെയ്തു. ഒരു ബാറ്ററെന്ന നിലയില്‍ ഒരുപടി മുന്നിലേക്കു വരികയെന്നതാണ് ഇതെന്നും ഹാര്‍ദിക് വ്യക്തമാക്കി.

സെമി ഫൈനലിനു മുമ്പ് ടീമിന്റെ ഒരേയൊരു ആശങ്കയെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. വിക്കറ്റുകള്‍ ഒരുമിച്ച് കൂട്ടമായി നഷ്ടമാവുന്നത് ടീമിനെ അലട്ടുന്നുണ്ടെന്നും ഇതു അവസാനിപ്പിച്ചേ തീരൂവെന്നും ഹാര്‍ദിക് ചൂണ്ടിക്കാട്ടി. ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ക്കു ഒരുപാട് ഇടങ്ങളില്‍ ഇനിയും മെച്ചപ്പെടാന്‍ സാധിക്കും. വിക്കറ്റുകള്‍ തുടരെ കൈവിടുന്ന പ്രവണത ഞങ്ങള്‍ തിരുത്താനും മെച്ചപ്പെടാനും സാധിക്കും. അതു മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ മികച്ച ഫോമിലാണുള്ളതെന്നും ഹാര്‍ദിക് വിശദമാക്കി.
ഈ ടൂര്‍ണമെന്റില്‍ ഇതിനകം നടന്ന മല്‍സരങ്ങളിലെല്ലാം മധ്യ ഓവറുകളില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട്- മൂന്ന് വിക്കറ്റുകകള്‍ കൈവിട്ടിരുന്നു. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മല്‍സരത്തിലും ഇതാവര്‍ത്തിച്ചിരുന്നു. വിരാട് കോലിയും സൂര്യകുമാര്‍ യാദവും ആറു റണ്‍സിന്റെ ഇടവേളയിലാണ് ഒരേ ഓവറില്‍ മടങ്ങിയത്.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കിനെക്കുറിച്ചും ഹാര്‍ദിക് മനസ്സ്തുറന്നു. അന്നു ബംഗ്ലാദേശുമായുള്ള ഗ്രൂപ്പ് മല്‍സരത്തിനിടെയാണ് അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റത്. ബൗളിങിനിടെ കാല്‍ കൊണ്ട് ഷോട്ട് തടുക്കാന്‍ ശ്രമിക്കവെ ഹാര്‍ദിക് അടിതെറ്റി വീഴുകയായിരുന്നു. തുടര്‍ന്നു ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടതായി വരികയും ചെയ്തിരുന്നു.
രാജ്യത്തിനു വേണ്ടു കളിക്കാന്‍ സാധിച്ചതില്‍ ഭാഗ്യവാനാണ്. ബംഗ്ലാദേശുമായുള്ള മല്‍സരത്തിനിടെ അന്നേറ്റ പരിക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ദൈവത്തിനു മറ്റു പ്ലാനുകളായിരുന്നു. പരിക്കേറ്റ് തൊട്ടടുത്ത ദിവസം ഞാന്‍ രാഹുല്‍ സാറുമായി (രാഹുല്‍ ദ്രാവിഡ്) സംസാരിച്ചിരുന്നു. കഠിനാധ്വാനം നടത്തുന്ന ആളുകളിലേക്കാണ് ഭാഗ്യം വരാറുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വാക്കുകള്‍ ദീര്‍ഘകാലം എന്റെ മനസ്സില്‍ മായാതെ നിന്നതായും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബംഗ്ലാദേശിനെതിരേ ടോസിനു ശേഷം ബാറ്റ്ങിനു അയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിനു 196 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഹാര്‍ദിക്കിന്റെ ഫിഫ്റ്റിയാണ് ഇന്ത്യക്കു കരുത്തേകിയത്. 27 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 50 റണ്‍സ് അടിച്ചെടുത്തു. വിരാട് കോലി (37), റിഷഭ് പന്ത് (36), ശിവം ദുബെ (34), നായകന്‍ രോഹിത് ശര്‍മ (23) എന്നിവരും ഭേപ്പെട്ട സംഭാവനകള്‍ നല്‍കി.
മറുപടിയില്‍ ബംഗ്ലാദേശിനു എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ 148 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (40) ബംഗ്ലാദേശിന്റെ ടോപ്്‌കോററായത്. തന്‍സിദ് ഹസന്‍ 29ഉം റിഷാദ് ഹുസൈന്‍ 24 റണ്‍സും നേടി. മൂന്നു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റുകള്‍ വീതവും നേടി.