ബാര്‍ബഡോസ്: നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയവുമായി ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമായി മാറി. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അമേരിക്കയെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും വാരിക്കളഞ്ഞത്. സെമി പ്രതീക്ഷ കാക്കാന്‍ ഈ കളിയില്‍ വലിയൊരു ജയം ഇംഗ്ലണ്ടിനു ആവശ്യമായിരുന്നു. വമ്പന്‍ ജയത്തോടെ തന്നെ ഗ്രൂപ്പിലെ മറ്റൊരു മല്‍സരഫലത്തിന് കാത്തുനില്‍ക്കാതെ ഇംഗ്ലണ്ട് സെമിയിലേക്കു കുതിക്കുകയും ചെയ്തു.
സൗത്താഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അടുത്ത കളിയിലെ വിജയികളാണ് ഈ ഗ്രൂപ്പിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൗത്താഫ്രിക്ക ജയിക്കുകയാണെങ്കില്‍ അവരാവും ഗ്രൂപ്പ് ജേതാക്കള്‍. എന്നാല്‍ വിന്‍ഡീസ് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അവര്‍ സെമിയിലെത്തുകയും സൗത്താഫ്രിക്ക പുറത്താവുകയും ചെയ്യും.

ഈ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കില്‍ സെമിയില്‍ ഇന്ത്യയുമായി കൊമ്പുകോര്‍ത്തേക്കും. കാരണം ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയാണ് തലപ്പത്ത്. ഓസ്‌ട്രേലിയയുമായുള്ള അടുത്ത മല്‍സരം ജയിക്കുകയോ, മഴ കാരണം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാവും.
116 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു അമേരിക്ക നല്‍കിയത്. ഇതു എത്രയും വേഗത്തില്‍ ചേസ് ചെയ്യുകയാണ് നെറ്റ് റണ്‍റേറ്റ് മെപ്പെടുത്താന്‍ ഇംഗ്ലണ്ട് ചെയ്യേണ്ടിയിരുന്നത്. അഗ്രസീവായി ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് വെറും 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടക്കുകയും ചെയ്തു.
വെടിക്കെട്ട് താരം ഫില്‍ സാള്‍ട്ടിനെ ക്രീസിന്റെ മറുഭാഗത്ത് സാക്ഷിയാക്കി നിര്‍ത്തി നായകന്‍ ബട്‌ലര്‍ ആക്രമണത്തിന്റെ ചുമതലയേറ്റെടുക്കുകയായിരുന്നു. 38 ബോൡ ആറു ഫോറും ഏഴു സിക്‌സറുമടക്കം 83 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. സാള്‍ട്ട് 21 ബോളില്‍ രണ്ടു ഫോറടക്കം 25 റണ്‍സും നേടി.

നേരത്തേ അമേരിക്കയെ 20 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇംഗ്ലണ്ട് അനുവദിച്ചില്ല. 18.5 ഓവറില്‍ 115 റണ്‍സില്‍ അമേരിക്കയെ അവര്‍ എറിഞ്ഞിട്ടു. ഇന്ത്യന്‍ വംശജനായ നിതീഷ് കുമാറാണ് 30 റണ്‍സോടെ അമേരിക്കയുടെ ടോപ്‌സ്‌കോററായത്. 24 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കോറി ആന്‍ഡേഴ്‌സന്‍ (29), ഹര്‍മീത് സിങ് (21) എന്നിവരാണ് 20 പ്ലസ് റണ്‍സെടുത്ത മറ്റുള്ളവര്‍.
ഹാട്രിക്കുള്‍പ്പെടെ നാലു വിക്കറ്റുകളെടുത്ത പേസര്‍ ക്രിസ് ജോര്‍ഡനാണ് അമേരിക്കന്‍ ബാറ്റിങ് നിരില്‍ കൂടുതല്‍ നാശം വിതച്ചത്. 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ മടക്കിയത്. സാം കറെനും ആദില്‍ റഷീദും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പിന്തുണയേകി.
നേരത്തേ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ ഗംഭീര വിജയവുമായാണ് ഇംഗ്ലണ്ട് തുടങ്ങിയത്. മിന്നുന്ന ഫോമില്‍ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെ അവര്‍ എട്ടു വിക്കറ്റിനു തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ഇംഗ്ലണ്ടിനു അടിതെറ്റി. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ സൗത്താഫ്രിക്കയോടു അവര്‍ ഏഴു റണ്‍സിനു പൊരുതി വീഴുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ഡന്‍, റീസ് ടോപ്പ്‌ലേ.
അമേരിക്ക- സ്റ്റീവന്‍ ടെയ്‌ലര്‍, ആന്‍ഡ്രിയസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍, ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), കോറി ആന്‍ഡേഴ്‌സന്‍, മിലിന്ദ് കുമാര്‍, ഹര്‍മീത് സിങ്, ഷാഡ്‌ലി വാന്‍ ഷാല്‍വൈക്ക്, നോത്ഷുഷ് കെനിഗെ, അലി ഖാന്‍, സൗരഭ് നേത്രാവല്‍ക്കര്‍.