ടി20 ലോകകപ്പില്‍ പോരാട്ടങ്ങള്‍ സൂപ്പര്‍ എട്ടിലേക്കു കടക്കുകയാണ്. ഇനിയാണ് യഥാര്‍ഥ കളി തുടങ്ങാന്‍ പോവുന്നതെന്നു ഉറപ്പിച്ചു തന്നെ പറയാം. ആകെയുള്ള 20 ടീമുകളില്‍ 12ഉം നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി ശേഷിക്കുന്നതാവട്ടെ എട്ടു മികച്ച ടീമുകള്‍ മാത്രം. ഇവരില്‍ നിന്നൊരു ടീമായിരിക്കും ഈ ലോക കിരീടത്തില്‍ മുത്തിടാന്‍ പോവുന്നത്. ആരായിരിക്കും ഈ ഭാഗ്യവാന്‍മാരെന്നറിയാന്‍ ഈ മാസം 29 വരെ നമുക്കു കാത്തിരിക്കേണ്ടി വരും.
എന്നാല്‍ നിര്‍ണായകമായ ചില സൂചനകള്‍ വച്ചു നോക്കുമ്പോള്‍ ഇത്തവണ ചാംപ്യന്‍മാരാവാന്‍ പോവുന്ന ടീം ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടായിരിക്കും. നിലവിലെ ജേതാക്കള്‍ കൂടിയായ അവര്‍ മൂന്നാം ലോകകപ്പ് സ്വപ്‌നം കണ്ടാണ് കരീബിയന്‍ മണ്ണിലെത്തിയിരിക്കുന്നത്. കപ്പുമായി തന്നെ ഇംഗ്ലണ്ട് മടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കാം.

2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ഇംഗ്ലണ്ട് കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. മുന്‍ മധ്യനിര ബാറ്റര്‍ പോള്‍ കോളിങ് വുഡിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു അന്നു ഇംഗ്ലീഷ് ടീമിന്റെ കിരീട വിജയം. അന്നത്തെ ടൂര്‍ണമെന്റും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പും തമ്മില്‍ ചില അതിശയിപ്പിക്കുന്ന സാധ്യതകള്‍ നമുക്കു കാണാന്‍ സാധിക്കും. ഇത്ര കൃത്യമായി ആ ലോകകപ്പിലെ കാര്യങ്ങള്‍ ഈ ടൂര്‍ണമെന്റിലും എങ്ങനെ സംഭവിച്ചുവെന്ന ഞെട്ടലിലാണ് ക്രിക്കറ്റ് ആരാധകര്‍.
അന്നു ഇംഗ്ലണ്ട് തോല്‍വിയോടെയായിരുന്നു ടൂര്‍ണമെന്റിനു തുടക്കം കുറിച്ചത്. ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോടു അവര്‍ എട്ടു വിക്കറ്റിന്റെ കനത്ത പരാജയമേറ്റേു വാങ്ങുകയായിരുന്നു. ഇത്തവണയും ആദ്യ കളി ഉപേക്ഷിക്കപ്പെട്ട ശേഷം തോല്‍വിയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. കരുത്തരുടെ പോരാട്ടത്തില്‍ ഓസ്ട്രേലിയയോടു 36 റണ്‍സിന്റെ പരാജയമാണ് നേരിട്ടത്.
2010ലെ എഡിഷനില്‍ ഒരു യൂറോപ്യന്‍ ടീമിനെതിരായ ഇംഗ്ലണ്ടിന്റെ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. അയര്‍ലാന്‍ഡുമായുള്ള കളിയായിരുന്നു ഇത്. ഇത്തവണയും ഇതു സംഭവിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലാന്‍ഡുമായുള്ള കളിയാണ് മഴയെടുത്തത്.
2010ലെ എഡിഷനില്‍ ഗ്രൂപ്പുഘട്ടം കഴിഞ്ഞപ്പോള്‍ രണ്ടു ടീമുകള്‍ക്കു തുല്യ പോയിന്റായപ്പോള്‍ നെറ്റ് റണ്‍റേറ്റാണ് ഇംഗ്ലണ്ടിനെ സൂപ്പര്‍ എട്ടിലെത്തിച്ചത്. ഇംഗ്ലണ്ടിനും അയര്‍ലാന്‍ഡിനും അന്നു ഒരു പോയിന്റ് വീതമാണ് ഗ്രൂപ്പുഘട്ടത്തില്‍ ലഭിച്ചത്. ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ ഇംഗ്ലണ്ട് കഷ്ടിച്ച് സൂപ്പര്‍ എട്ടില്‍ കടന്നുകൂടുകയായിരുന്നു.
ഈ ലോകകപ്പിലും സംഭവിച്ചതു ഇതു തന്നെയാണ്. ഓസ്‌ട്രേലിയയുള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലാന്‍ഡിനും അഞ്ചു പോയിന്റ് വീതമാണുണ്ടായിരുന്നത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ സ്‌കോട്ടിഷ് ടീമിനെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരാായി ഇംഗ്ലീഷ് ടീം സൂപ്പര്‍ എട്ടിലെത്തി.

ഇതു കൊണ്ടും തീരുന്നില്ല സാമ്യതകള്‍. 2010 വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം താരം ക്രിസ് ഗെയ്ല്‍ 98 റണ്‍സില്‍ നില്‍ക്കവെ ഒരു കളിയില്‍ റണ്ണൗട്ടായിരുന്നു. ഈ എഡിഷനിനും ഇതു സംഭവിച്ചു. അഫ്ഗാനുമായുള്ള കളിയില്‍ മറ്റൊരു വിന്‍ഡീസ് താരമായ നിക്കോളാസ് പൂരന്‍ 98ല്‍ നില്‍ക്കെയാണ് റണ്ണൗട്ടായത്.
ഇതേ കളിയില്‍ വിന്‍ഡീസിന്റെ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് 80 റണ്‍സായിരുന്നു. 2010ലെ മല്‍സരത്തിലും വിന്‍ഡീസ് ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട് 80 റണ്‍സാണ്. അഫ്ഗാന്‍ - വിന്‍ഡീസ് മല്‍സരത്തിലെ മാച്ച് റഫറി ജെഫ് ക്രോയായിരുന്നു. 2010ലെ വിന്‍ഡീസിന്റെ കളിയിലും മാച്ച് റഫറി അദ്ദേഹം തന്നെ. ഈ തരത്തില്‍ 2010ലെയും ഇത്തവണത്തെയും ടി20 ലോകകപ്പുകളിലെ ഞെട്ടിക്കുന്ന സാമ്യതകള്‍ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ കിരീടധാരണത്തിലേക്കാണോ കാര്യങ്ങളുടെ പോക്കെന്നു സംശയിക്കേണ്ടി വരും.