ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ ഭാഗ്യമുണ്ടായെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ സാധിക്കാതെ പോയ മൂന്നു നിര്‍ഭാഗ്യവാന്‍മാരുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സ്റ്റാര്‍ ലെഗ് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണിത്. ഈ മൂന്നു പേര്‍ക്കും എല്ലാ കളിയിലും പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇവരെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. സഞ്ജുവിനു പകരം റിഷഭ് പന്തിനെയാണ് എല്ലാ കളിയിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. കൂടാതെ അഞ്ചാം നമ്പറില്‍ ശിവം ദുബെ ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും പകരം സഞ്ജുവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായതുമില്ല.

11 പേരാണ് ഇന്ത്യക്കു വേണ്ടി കളിച്ചത്. ബാക്കിയുള്ള നാലു പേര്‍ക്കും പുറത്തിരിക്കേണ്ടി വരികയായിരുന്നുവെന്നു മോദിയോടു ദ്രാവിഡ് പറഞ്ഞു. അമേരിക്കയില്‍ നടന്ന ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ മുഹമ്മദ് സിറാജ് കളിച്ചിരുന്നു. ഒരു എക്‌സ്ട്രാ ഫാസ്റ്റ് ബൗളറെ ഞങ്ങള്‍ അവിടെ കളിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ സിറാജിനു കളിക്കാനായുള്ളൂവൈന്നും ദ്രാവിഡ് വ്യക്തമാക്കി.
ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ സാധിക്കാതെ മൂന്നു താരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. സഞ്ജു സാംസണ്‍, യുസി ചഹല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊന്നും ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പുറത്തിരുന്നപ്പോഴും ഇവരെല്ലാം വലിയ സ്പിരിറ്റും ആവേശവുമാണ് കാണിച്ചത്. കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഒരിക്കല്‍പ്പോലും ഇവര്‍ മുഖം താഴ്ത്തിയിരിക്കുകയോ, നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതു ഞങ്ങള്‍ക്കും ടീമിനും വളരെ പ്രധാനപ്പെട്ട കാര്യവുമായിരുന്നു.
ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ഇതു വളരെ പ്രധാനം തന്നെയാണ്. പ്ലെയിങ് ഇലവനില്‍ ഇടം കിട്ടാതെ പുറത്തിരിക്കുന്ന താരങ്ങളുടെ മാനസിക നിലയും സ്പിരിറ്റുമെല്ലാം പ്രധാനപ്പെട്ട കാര്യമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ജയ്‌സ്വാളിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടപ്പെടുത്തിയത് വിരാട് കോലി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതോടെയാണ്. ഫൈനലിലെ ഏക ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളിലെല്ലാം അദ്ദേഹം വന്‍ ഫ്‌ളോപ്പായിരുന്നു. പക്ഷെ കോലിയെ ഓപ്പണര്‍ സ്ഥാനത്തു തന്നെ ഇന്ത്യ നിലനിര്‍ത്തിയതോടെ ജയ്‌സ്വാളിന്റെ വഴിയടയുകയായിരുന്നു.

എന്നാല്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നീ രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ ഒരുമിച്ച് കളിപ്പിച്ചതാണ് ചഹലിനു തിരിച്ചടിയായി മാറിയത്. അമേരിക്കയിലെ മല്‍സരങ്ങള്‍ക്കു ശേഷം സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ മുതല്‍ കളി വിന്‍ഡീസിലേക്കു മാറിയതോടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായി കുല്‍ദീപ് യാദവും കളിച്ചതോടെ ചഹലിന്റെ പ്രതീക്ഷ മങ്ങുകയും ചെയ്തു.
അതേസമയം, സഞ്ജുവിനെയും ജയ്‌സ്വാളിനെയും ഇനി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാണാനാവുക സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയിലാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളിയിലും രണ്ടു പേര്‍ക്കും വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20ക്കു മുമ്പ് ഇരുവരും ടീമിനോടൊപ്പം ചേരുമെന്നാണ് വിവരം.